Ranji Trophy 2025: രണ്ടാം ഇന്നിംഗ്സിൽ കേരളത്തെ എയറിലാക്കി മഹാരാഷ്ട്ര; 200ന് മുകളിൽ ലീഡുമായി കുതിപ്പ്
Maharashtra Against Kerala: കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്ര കൂറ്റൻ സ്കോറിലേക്ക്. നിലവിൽ 230 റൺസാണ് മഹാരാഷ്ട്രയുടെ ലീഡ്.

ഋതുരാജ് ഗെയ്ക്വാദ്
മഹാരാഷ്ട്രയ്ക്കെതിരായ രഞ്ജി ട്രോഫിയിൽ കേരളം പതറുന്നു. രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മഹാരാഷ്ട്ര വമ്പൻ സ്കോറിലേക്ക് കുതിക്കുകയാണ്. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസെന്ന നിലയിലുള്ള മഹാരാഷ്ട്രയുടെ ലീഡ് 230 റൺസിന് മുകളിലായി. അവസാന ദിവസമായ ഇന്ന് ഇനി കേരളത്തിന് വിജയം അസാധ്യമാണ്. ആദ്യ ഇന്നിംഗ്സ് ലീഡെടുത്തതിനാൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റും ലഭിക്കും.
ആദ്യ ഇന്നിംഗ്സിൽ 239 റൺസിന് ഓൾഔട്ടായ മഹാരാഷ്ട്ര രണ്ടാം ഇന്നിംഗ്സിൽ പിഴവുകൾ പരിഹരിച്ചാണ് ബാറ്റ് വീശിയത്. പൃഥ്വി ഷായും അർഷിൻ കുൽക്കർണിയും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 84 റൺസ് പടുത്തുയർത്തി. 34 റൺസ് നേടിയ കുൽക്കർണിയെ വീഴ്ത്തി ബേസിൽ എൻപിയാണ് കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. മറുവശത്ത് ആദ്യ ഇന്നിംഗ്സിലെ നിരാശാജനകമായ പ്രകടനം മറന്ന് പൃഥ്വി ഷാ കത്തിക്കയറി. ഫിഫ്റ്റിയും കടന്ന് കുതിച്ച പൃഥ്വിയെ (75) ഒടുവിൽ അക്ഷയ് ചന്ദ്രൻ മടക്കി.
Also Read: Ranji Trophy 2025: ദാക്ഷിണ്യമില്ലാതെ ജലജ് സക്സേന; ഒന്നാം ഇന്നിംഗ്സ് ലീഡ് നഷ്ടപ്പെടുത്തി കേരളം
മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സിദ്ധേഷ് വീറും ഋതുരാജ് ഗെയ്ക്വാദും പിഴവുകളില്ലാതെ മുന്നോട്ടുപോവുകയാണ്. ഗെയ്ക്വാദ് ആക്രമിച്ച് കളിക്കുമ്പോൾ വീർ പ്രതിരോധത്തിലൂന്നിയാണ് ഇന്നിംഗ്സ് കെട്ടിപ്പടുക്കുന്നത്. ഗെയ്ക്വാദ് തൻ്റെ ഫിഫ്റ്റിയും തികച്ചു. ആദ്യ ഇന്നിംഗ്സിലും താരം ഫിഫ്റ്റി നേടിയിരുന്നു. കേരള നിരയിൽ ആർക്കും മഹാരാഷ്ട്രയ്ക്ക് വെല്ലുവിളി ഉയർത്താൻ സാധിച്ചില്ല. ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ എംഡി നിധീഷ് അടക്കമുള്ള ബൗളർമാർ രണ്ടാം ഇന്നിംഗ്സിൽ നിരാശപ്പെടുത്തി. ജലജ് സക്സേനയ്ക്ക് പകരക്കാരനായി എത്തിയ അങ്കിത് ശർമ്മയ്ക്കും ഇംപാക്ട് ഉണ്ടാക്കാൻ കഴിഞ്ഞില്ല.
എലീറ്റ് ഗ്രൂപ്പ് ബിയിൽ പഞ്ചാബാണ് കേരളത്തിൻ്റെ അടുത്ത എതിരാളികൾ. ഈ മാസം 25ന് പഞ്ചാബിലെ മുള്ളൻപൂർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം ആരംഭിക്കുക.