Womens World Cup 2025: വനിതാ ലോകകപ്പിന് ഇന്ന് തിരശീല ഉയരുന്നു; ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ നേരിടും
India vs Srilanka In Womens World Cup: വനിതാ ഏകദിന ലോകകപ്പിൻ്റെ ഉദ്ഘാടന ദിവസമായ ഇന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. വൈകുന്നേരം മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുന്നത്.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം
വനിതാ ഏകദിന ലോകകപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ബരസ്പര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്ന് മണി മുതലാണ് മത്സരം ആരംഭിക്കുക. 2022ൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യക്ക് നോക്കൗട്ട് യോഗ്യത ലഭിച്ചിരുന്നില്ല.
ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരെ ഒരു മികച്ച പരമ്പരയ്ക്ക് ശേഷമാണ് ഇന്ത്യ ലോകകപ്പിലേക്കെത്തുന്നത്. പരമ്പര നഷ്ടമായെങ്കിലും ഗംഭീര പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഫോമിലേക്കുയർന്നതും സ്മൃതി മന്ദന അസാമാന്യ ഫോം തുടർന്നതുമാണ് ഈ പരമ്പരയിലെ പ്രധാന നേട്ടങ്ങൾ. ശേഷം നടന്ന വാം അപ്പ് മത്സരങ്ങളിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ കളി തോറ്റു. ആ കളിയിൽ പ്രമുഖ താരങ്ങളൊന്നും കളിച്ചിരുന്നില്ല. രണ്ടാമത്തെ സന്നാഹമത്സരങ്ങളിൽ സ്മൃതി മന്ദന കളിച്ചില്ലെങ്കിലും ന്യൂസീലൻഡിനെ പരാജയപ്പെടുത്താൻ ഇന്ത്യക്ക് സാധിച്ചു.
ഓസ്ട്രേലിയക്കെതിരെ ഇറങ്ങിയ ഫൈനൽ ഇലവൻ ഇന്ത്യ ലോകകപ്പിലും തുടരും. അഞ്ചാം നമ്പരിൽ ജെമീമ റോഡ്രിഗസ് ഏറെക്കുറെ സെറ്റായതും എട്ടാം നമ്പറിൽ സ്നേഹ് റാണ ഇറങ്ങുന്നതും ഇന്ത്യൻ ബാറ്റിംഗ് നിരയുടെ കരുത്താണ്. ബൗളിംഗ് നിര അല്പം പ്രശ്നത്തിലാണെങ്കിലും അത് ബാറ്റിംഗിൽ മറികടക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.
മറുവശത്ത് കടലാസിൽ ഇന്ത്യയോളം കരുത്തുള്ള ടീമല്ല ശ്രീലങ്കയുടേത്. എന്നാൽ, ചില നല്ല താരങ്ങൾ ടീമിലുണ്ട് താനും. ക്യാപ്റ്റൻ ചമരി അത്തപ്പട്ടു ഒറ്റയ്ക്ക് കളി ജയിക്കാൻ കഴിവുള്ള താരമാണ്. ഹാസിനി പെരേര, കവിഷ ദിൽഹരി തുടങ്ങിയവരും മികച്ച താരങ്ങളാണ്. ഇന്ത്യയെ പരാജയപ്പെടുത്തി ലോകകപ്പ് യാത്ര ആരംഭിക്കാൻ കഴിഞ്ഞാൽ അത് ശ്രീലങ്കൻ ടീമിന് വലിയ ആത്മവിശ്വാസം നൽകും.