ഹാവൂ… എന്തൊരാശ്വാസം; എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം, ഗ്രൂപ്പിൽ ഒന്നാമനായി ബ്രസീൽ
FIFA World Cup 2026: Brazil beats Haiti 3-0: ബ്രസീൽ ഫാൻസിന് ഇത് ആശ്വാസത്തിന്റെ ദിനമാണ്, ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ഹെയ്തിക്കെതിരേ ബ്രസീൽ സ്വന്തമാക്കിയിരിക്കുന്നത്. ജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാനും ബ്രസീലിന് കഴിഞ്ഞു. ഇരട്ടഗോളുമായി മാത്യൂസ് കുന്യയും ഒരു ഗോളുമായി വിനീഷ്യസ് ജൂനിയറും ബ്രസീലിന്റെ ഹീറോകളായി.

Fifa World Cup 2026 Brazil Beats Haiti
ഫിലഡൽഫിയ: ബ്രസീൽ ഫാൻസിന് ഇത് ആശ്വാസത്തിന്റെ ദിനമാണ്, ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയമാണ് ഹെയ്തിക്കെതിരേ ബ്രസീൽ സ്വന്തമാക്കിയിരിക്കുന്നത്. ജയത്തോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരാനും ബ്രസീലിന് കഴിഞ്ഞു. ഇരട്ടഗോളുമായി മാത്യൂസ് കുന്യയും ഒരു ഗോളുമായി വിനീഷ്യസ് ജൂനിയറും ബ്രസീലിന്റെ ഹീറോകളായി. ബ്രസീൽ ഫാൻസിനെ സംബന്ധിച്ചിടത്തോളം ഈ വിജയം ആവേശകരമാണ്. കഴിഞ്ഞ ദിവസം അർജന്റീന മെസിയുടെ ഹാട്രിക്കിൽ നേടിയ വിജയത്തിന്റെ ആവേശത്തിൽ അർമാദിക്കുന്ന അർജന്റീന ഫാൻസിന് മുന്നിൽ തലയുയർത്തി നിൽക്കാൻ ഈ വിജയം ബ്രസീൽ ആരാധകർക്ക് വീര്യം നൽകുന്നു.
മത്സരത്തിലെ ആകെയുള്ള മൂന്ന് ഗോളുകളും കളിയുടെ ആദ്യ പകുതിയിൽ തന്നെയാണ് വലയിലെത്തിയത്. 22-ാം മിനിറ്റിൽ മാത്യൂസ് കുന്യയിലൂടെയാണ് ബ്രസീൽ സ്കോർ ബോർഡ് തുറന്നതെങ്കിലും വിനീഷ്യസ് ജൂനിയറിന്റെ പങ്കും അതിലുണ്ട്. വിനീഷ്യസ് ജൂനിയർ ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് ഹെയ്തി ഗോൾകീപ്പർ പ്ലാസിഡ് തടുത്തെങ്കിലും റീബൗണ്ടായി വന്ന പന്ത് ഹെയ്തി താരം ഡെൽക്രോയിയുടെ ശരീരത്തിൽ തട്ടുകയും തുടർന്ന് മാത്യൂസ് കുന്യയുടെ ബൂട്ടിൽ തട്ടി വലയിലേക്ക് കയറുകയുമായിരുന്നു.
Also Read: ഒറ്റ ഗോൾ, പക്ഷേ ‘സെക്കൻഡ്സ്’ ഗോൾ! സ്‌കോട്ട്‌ലൻഡിനെ പറപ്പിച്ച് മൊറോക്കോ; രണ്ടാം ജയവുമായി അമേരിക്ക
36-ാം മിനിറ്റിൽ കുന്യയിലൂടെതന്നെ ബ്രസീൽ ലീഡുയർത്തിയപ്പോൾ അവിടെയും വിനീഷ്യസ് ജൂനിയറിന്റെ പങ്ക് തെളിഞ്ഞുനിന്നു. ഹെയ്തിയുടെ മുന്നേറ്റം തടഞ്ഞുനിർത്തി കാസെമിറോ നടത്തിയ മികച്ചൊരു ഇടപെടലിനെ തുടർന്ന് പന്ത് വിനീഷ്യസ് ജൂനിയറിന്റെ പക്കലെത്തി, വിനീഷ്യസ് ജൂനിയർ ബോക്‌സിനുള്ളിലേക്ക് നൽകിയ പാസ്, കുന്യ ഇടംകാൽകൊണ്ട് പോസ്റ്റിന്റെ ഇടത് മൂലയിലേക്ക് അടിച്ചുകയറ്റി, സ്കോർ 2-0.
രണ്ട് ഗോളിന്റെ ലീഡുമായി തുടർന്ന് ആവേശത്തോടെ കളിച്ച ബ്രസീൽ ഇഞ്ചുറി ടൈമിൽ മൂന്നാം ഗോളും കണ്ടെത്തി.
ഹെയ്‌റ്റി മധ്യനിരയെയും പ്രതിരോധത്തെയും പിളർത്തിയ ലൂക്കാസ് പക്വേറ്റ നൽകി ത്രൂപാസ് സ്വീകരിച്ച് കുതിച്ചുപാഞ്ഞ വിനീഷ്യസ് ജൂനിയർ, ഹെയ്തി ഗോൾകീപ്പർ പ്ലാസിഡിന് മുകളിലൂടെ പന്ത് മനോഹരമായി ചിപ് ചെയ്ത് വലയിലാക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ രണ്ട് ടീമുകൾക്കും ഗോൾ കണ്ടെത്താൻ കഴിയാഞ്ഞതോടെ മത്സരം 3-0 ന് അവസാനിച്ചു. ഈ ജയത്തോടെ ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു തോൽവിയുമുള്ള ബ്രസീലിന് നാല് പോയിന്റ് ആണ് ഉള്ളത്. മൊറോക്കയ്ക്കും നാല് പോയിന്റ് ഉണ്ടെങ്കിലും ഗോൾ അടിസ്ഥാനത്തിൽ ബ്രസീൽ മുന്നിലെത്തുകയായിരുന്നു.
ഇന്ന് നടന്ന സി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്കോട്ട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് മൊറോക്കോ തകർത്തിരുന്നു. കളിതുടങ്ങി വെറും 71-ാം സെക്കൻഡിൽ ആയിരുന്നു ഇസ്മയെൽ സൈബാറിയിലൂടെ മൊറോക്കോയുടെ ഗോൾ എത്തിയത്. ഈ ഫിഫ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോളായി ഇത് മാറി.
ഗ്രൂപ്പ് സിയിൽ ഇനി 25 ന് സ്കോട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ അവസാന മത്സരം. അതേ ദിവസം മൊറോക്കോ ഹെയ്റ്റിയെ നേരിടും. അവസാന മത്സരത്തിലെ പ്രകടനമാകും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുക. അതേസമയം, ഇന്നത്തെ ഹെയ്തിക്കെതിരായ മത്സരത്തിന്റെ 40-ാം മിനിറ്റിൽ കാലിന് പരുക്കേറ്റ് മുന്നേറ്റ താരം റാഫീഞ്ഞയ്ക്ക് കളം വിടേണ്ടി വന്നത് വൻ വിജയത്തിനിടയിലും ബ്രസീലിന് ആശങ്കയുണ്ടാക്കുന്നുണ്ട്.
English Summary
It was a day of relief for Brazil fans, as Brazil secured a 3-0 win over Haiti in their Group C match at the FIFA World Cup. With the win, Brazil moved to first place in the group with four points. Matheus Cunha scored twice and Vinicius Junior scored once. Brazil’s final match in Group C will be against Scotland on the 25th.