അച്ഛനുറങ്ങാത്ത വീട്ടിലെ മെസി ‘മോൻ’! ലോകകപ്പിലെ മെസിക്കണ്ണീരിന് കാരണം ഹോർഹെ
Lionel Messi's Father 'Jorge Is Going Through A Health Issue: കാൽപ്പന്തുലോകത്തിന് ലയണൽ മെസി എന്ന മിശിഹയെ സമ്മാനിച്ച ഹോർഹെ മെസി ഇപ്പോൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗവുമായി മല്ലിട്ട് ചികിത്സയിലാണ്. 68 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയാണ് മെസിയുടെ കഴിഞ്ഞ ദിവസത്തെ കണ്ണീരിന് പിന്നിലെ കാരണമെന്ന് ഇപ്പോൾ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. മെസിയുടെ കരിയർ വളരുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് അദ്ദേഹത്തിന്റെ അച്ഛൻ ഹോർഹെ മെസി.

Lionel Messi's Father 'jorge
തന്റെ ആറാം ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരേ ഹാട്രിക് ഗോളുമായി അർജന്റീനയുടെ വിജയം ഉറപ്പിച്ച ശേഷം മൈതാനത്തുനിന്ന് മടങ്ങുമ്പോൾ ലയണൽ മെസി എന്ന ഫുട്ബോൾ ഇതിഹാസം വിതുമ്പുന്നത് ലോകം കണ്ടു. എന്നാൽ ഹാട്രിക് നേടിയതിന്റെ സന്തോഷക്കണ്ണീരാണ് അത് എന്നായിരുന്നു ഏവരും കരുതിയത്. എന്നാൽ മത്സര ശേഷം തന്റെ കണ്ണീരിന് കാരണം ഫുട്ബോളല്ലെന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ താൻ കടന്നുപോയ ചില കഠിനമായ ജീവിതസാഹചര്യങ്ങളായിരുന്നുവെന്നും മെസി വെളിപ്പെടുത്തിയിരുന്നു. ലോകം നെഞ്ചേറ്റുന്ന മെസിയുടെ നെഞ്ചുലച്ച ആ കാരണം തേടിയ അർജന്റീന മാധ്യമങ്ങൾ ചെന്നുനിന്നത് മെസിയുടെ അച്ഛൻ ഹോർഹെ മെസി (Jorge Messi) യുടെ ഗുരുതര ആരോഗ്യാവസ്ഥയിലായിരുന്നു.
കാൽപ്പന്തുലോകത്തിന് ലയണൽ മെസി എന്ന മിശിഹയെ സമ്മാനിച്ച ഹോർഹെ മെസി ഇപ്പോൾ ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുന്ന ഗുരുതര രോഗവുമായി മല്ലിട്ട് ചികിത്സയിലാണ്. 68 വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയാണ് മെസിയുടെ കണ്ണീരിന് കാരണം. ഉള്ളിൽ സങ്കടക്കടലുമായി മൈതാനത്തിറങ്ങിയ മെസി തന്റെ വിഷമങ്ങൾ മറന്ന് ഗോളുകളുടെ തിരമാലളിൽ ആരാധകരെ ആറാടിച്ചെങ്കിലും കളം വിടുമ്പോൾ തന്റെ നേട്ടങ്ങളുടെയെല്ലാം പിതാവായ അച്ഛനെ ഓർത്തപ്പോൾ അറിയാതെ വിതുമ്പിപ്പോവുകയായിരുന്നു.
മെസിയുടെ പിതാവിന്റെ അസുഖം അർജന്റീനയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പല അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇതോടെ അസുഖം സ്ഥിരീകരിച്ചുകൊണ്ട് കുടുംബം രംഗത്തെത്തുകയും വ്യാജവാർത്തകൾ പ്രചരിപ്പിക്കാതെ മനുഷ്യത്വപരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഹോർഹെ നിലവിൽ വിദഗ്ധ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കുടുംബം വ്യക്തമാക്കിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
മിശിഹയുടെ ദൈവം
ഫുട്ബോൾ ലോകത്തിന് ലയണൽ മെസി ഇന്ന് ഒരു ഇതിഹാസമാണ്. അദ്ദേഹം കീഴടക്കിയ നേട്ടങ്ങളും കിരീടങ്ങളും അനവധി. ഫുട്ബോളിലെ യഥാർഥ ഗോട്ട് (G.O.A.T) എന്ന് മെസിയെ ആരാധകർ വാഴ്ത്തുന്നത് ആ പ്രതിഭയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ്. ഇങ്ങനെയൊരു നിലയിലേക്ക് മെസിയെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചയാളാണ് അദ്ദേഹത്തിന്റെ അച്ഛൻ ഹോർഹെ മെസി.
ഗുരു, വഴികാട്ടി
മെസിയുടെ ആദ്യ ഗുരു അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. മെസി കുട്ടിക്കാലത്ത് കളിച്ച ‘ഗ്രാൻഡോലി’ എന്ന പ്രാദേശിക ക്ലബ്ബിൽ ഹോർഹെ ആയിരുന്നു അദ്ദേഹത്തെ പരിശീലിപ്പിച്ചത്. മെസിയുടെ കരിയറിന്റെ തുടക്കം മുതൽ അദ്ദേഹത്തിന്റെ ബിസിനസ്സ് കാര്യങ്ങളും കരാറുകളും കൈകാര്യം ചെയ്യുന്നതും ഹോർഹെയാണ്. ബാഴ്സലോണയിലേക്കുള്ള മെസിയുടെ വിഖ്യാതമായ ‘നാപ്കിൻ കരാർ’ മുതൽ പി.എസ്.ജി, ഇന്റർ മയാമി വരെയുള്ള മാറ്റങ്ങളിൽ ഹോർഹെയുടെ പങ്ക് വലുതാണ്.
അർജന്റീനയിലെ റൊസാരിയോയിൽ സ്റ്റീൽ ഫാക്ടറിയിൽ ഫോർമാനായിരുന്നു ഹോർഹെ. 1997ലാൽ മെസിക്കു വളർച്ചാ ഹോർമോണിന്റെ അപര്യാപ്തയുണ്ടെന്നു ഡോക്ടർമാർ കണ്ടെത്തി, മൂന്നു വർഷത്തിനു ശേഷം ബാഴ്സലോണയുടെ ഫസ്റ്റ് ടീം ഡയറക്ടർ കാർലോസ് റെക്സാച്ച് മെസ്സിയുടെ കളി കാണുകയും ട്രയൽസിനായി സ്പെയിനിലേക്കു ക്ഷണിക്കുകയും ചെയ്തു. 13–ാം വയസിൽ ചികിൽസ ഉൾപ്പെടെയുള്ള മെസിയുടെ ഉത്തരവാദിത്തം ബാഴ്സ ഏറ്റെടുത്തു. ആ പ്രതിസന്ധികാലത്തും നിഴൽപോലെ മെസിക്ക് ഒപ്പം ഹോർഹെ ഉണ്ടായിരുന്നു.
ഉയർച്ചതാഴ്ചകളിൽ മെസിയോടൊപ്പം
കഴിഞ്ഞ 20 വർഷമായി മെസിയുടെ കരിയർ പ്ലാൻ ചെയ്യുന്നത് ഹോർഹെയാണ്. ‘എനിക്കു ഫുട്ബോളിനെക്കുറിച്ചു മാത്രമേ അറിയൂ. ബാക്കിയെല്ലാം എന്റെ പിതാവാണു നോക്കുന്നത്. അദ്ദേഹത്തെ എനിക്കു പൂർണ വിശ്വാസമാണ്’ എന്ന് മുൻപൊരുഘട്ടത്തിൽ മെസിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മെസിയുടെ കരിയറിലെ ഉയർച്ചതാഴ്ചകളിൽ മെസിയോടൊപ്പം തന്നെ മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുള്ള വ്യക്തിയാണ് ഹോർഹെ.
മെസി അർജന്റീനയ്ക്കൊപ്പം ലോകകപ്പ് ഉയർത്തിയപ്പോൾ, അച്ഛൻ എന്ന നിലയിൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്ന സാക്ഷാത്കാരത്തിന്റെ സന്തോഷത്തിലായിരുന്നു ഹോർഹെ. “എന്റെ മകന്റെ കഴിവുകളിൽ എനിക്ക് എപ്പോഴും വിശ്വാസമുണ്ടായിരുന്നു, അവൻ ലോകം കീഴടക്കുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു.” എന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അങ്ങനെ ഉയർച്ചകളിലും താഴ്ചകളിലും നിഴൽപോലെ തന്നോടൊപ്പമുണ്ടായിരുന്ന അച്ഛൻ ഗുരുതരാവസ്ഥയിൽ കഴിയുമ്പോൾ, ലോകകപ്പ് എന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ടൂർണമെന്റിൽ മികച്ച രീതിയിൽ പെർഫോം ചെയ്യാൻ മെസിക്ക് കഴിയുന്നു എന്നത് വലിയ കാര്യമാണ്, അതുകൊണ്ടൊക്കെത്തന്നെയാണ് ലോകം അദ്ദേഹത്തെ ഇതിഹാസം എന്ന് വിളിക്കുന്നത്. എന്നാൽ എത്ര വലിയ താരമാണെങ്കിലും മെസിയും ഒരു മനുഷ്യനാണ്, അച്ഛന്റെ പ്രിയപ്പെട്ട മകനാണ്… ’അച്ഛനുറങ്ങാത്ത വീട്ടിലെ ആ മകന്റെ സ്നേഹത്തിന്റെ ആഴത്തിൽ നിന്നുപൊട്ടിയൊഴുകിയതായിരുന്നു മൈതാനത്ത് വീണ ആ മെസിക്കണ്ണീർ!
English Summary
The father of the football legend Lionel Messi, Jorge Messi, is currently battling a serious illness that affects the heart and blood vessels. The 68-year-old’s health condition has now been confirmed as the reason behind Messi’s tears yesterday. His father, Jorge Messi, played a crucial role in Messi’s career growth.