AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: മെസിയുടെ റെക്കോഡ് ‘സേഫ’ല്ല; എംബാപ്പെ തൊട്ടുപിന്നാലെ; അര്‍ജന്റീനയും ഫ്രാന്‍സും നോക്കൗട്ടില്‍

Argentina and France in knockout stages of FIFA World Cup 2026: ഫിഫ 2026 ലോകകപ്പില്‍ അര്‍ജന്റീനയും ഫ്രാന്‍സും നോക്കൗട്ടില്‍. അര്‍ജന്റീന ഓസ്ട്രിയയെയും, ഫ്രാന്‍സ് ഇറാഖിനെയും തോല്‍പിച്ചു. ലയണല്‍ മെസിയും, കിലിയന്‍ എംബാപ്പെയും രണ്ട് ഗോളുകള്‍ വീതം നേടി.

FIFA World Cup 2026: മെസിയുടെ റെക്കോഡ് ‘സേഫ’ല്ല; എംബാപ്പെ തൊട്ടുപിന്നാലെ; അര്‍ജന്റീനയും ഫ്രാന്‍സും നോക്കൗട്ടില്‍
ലയണൽ മെസിയും കിലിയൻ എംബാപ്പെയുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 23 Jun 2026 | 06:58 AM

ഡാളസ്/ഫിലാഡല്‍ഫിയ: ഫുട്‌ബോള്‍ ആരാധകര്‍ക്ക് റെക്കോഡുകളുടെ വിസ്മയം തീര്‍ത്ത് ലയണല്‍ മെസിയും, കിലിയന്‍ എംബാപ്പെയും. ക്യാപ്റ്റന്‍ മെസിയുടെ ഇരട്ടഗോളിലാണ് ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ഓസ്ട്രിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന നോക്കൗട്ട് റൗണ്ടിലെത്തിയത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോഡ് മെസി സ്വന്തമാക്കി. 18 ഗോളുകളാണ് മെസി ഇതുവരെ അടിച്ചുകൂട്ടിയത്. ജര്‍മ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകള്‍) റെക്കോഡാണ് മറികടന്നത്.

അള്‍ജീരിയക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മെസി ഹാട്രിക് നേടിയിരുന്നു. ഓസ്ട്രിയക്കെതിരെയും ഹാട്രിക് നേടാന്‍ അവസരമുണ്ടായിരുന്നെങ്കിലും മെസി അത് പാഴാക്കി. ഒമ്പതാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ് മെസിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാതെ പോയത്. മെസിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പോയി.

എന്നാല്‍ കരുത്തോടെ തിരിച്ചെത്തിയ മെസി 38-ാം മിനിറ്റില്‍ ആദ്യ വെടി പൊട്ടിച്ചു. തിയാഗോ അൽമാഡയുടെ പാസിൽ നിന്നും ഫാകുണ്ടോ മെദീന നൽകിയ ക്രോസ് സ്വീകരിച്ച്‌ ഓസ്ട്രിയൻ ഗോൾകീപ്പർ അലക്സാണ്ടർ ഷ്ലാഗറെ മറികടന്ന് മെസി വല കുലുക്കി. ഇഞ്ചുറി ടൈമിലാണ് (90+5 മിനിറ്റ്) മെസി രണ്ടാം ഗോള്‍ നേടിയത്. ഇതോടെ അര്‍ജന്റീന ഓസ്ട്രിയക്കെതിരെ ആധികാരിക ജയം ഉറപ്പിച്ചു.

മെസി ഗോള്‍ നേടുന്നു:

രണ്ടാം പകുതിയില്‍ തിരിച്ചടിക്കാന്‍ ഓസ്ട്രിയന്‍ മുന്നേറ്റനിര പരമാവധി ശ്രമിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധത്തിന് മുന്നില്‍ എല്ലാം വിഫലമായി. മെസിയുടെ ചിറകിലേറി തുടര്‍ച്ചയായ രണ്ടാം ജയമാണ് അര്‍ജന്റീനിയന്‍ ടീം സ്വന്തമാക്കിയത്. ഗ്രൂപ്പ് ജെയില്‍ നിന്ന് രണ്ട് വിജയത്തിലൂടെ ലഭിച്ച ആറു പോയിന്റുമായി അര്‍ജന്റീന റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി.

Also Read: FIFA 2026 World Cup Day: യമാലിന്റെ വരവില്‍ സൗദിയെ നാലടിയില്‍ വീഴ്ത്തി സ്പാനിഷ് പട; ‘വെറുതെ’ വന്നതല്ലെന്ന് തെളിയിച്ച് കാംബോ വെര്‍ദെ

പുരുഷ-വനിതാ ഫുട്ബോൾ ലോകകപ്പുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ബ്രസീലിന്റെ മാർട്ടയുടെ (17 ഗോളുകൾ) റെക്കോഡും മെസി മറികടന്നു. ഓസ്ട്രിയക്കെതിരായ മത്സരത്തിന് മുമ്പ് 16 ഗോളുകളാണ് മെസിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. നിലവില്‍ ഗോള്‍ഡന്‍ ബൂട്ട് മത്സരത്തിലും മെസിയാണ് (അഞ്ച് ഗോളുകള്‍) മുന്നില്‍

ഫ്രാന്‍സും നോക്കൗട്ടില്‍

ഇറാഖിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സും നോക്കൗട്ടിലെത്തി. അര്‍ജന്റീനയുടെ കരുത്ത് മെസിയാണെങ്കില്‍, ഫ്രാന്‍സിനെ രക്ഷിച്ചത് എംബാപ്പെയാണ്. രണ്ട് ഗോളുകള്‍ നേടിയ എംബാപ്പെ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മിറോസ്ലാവ് ക്ലോസെയ്‌ക്കൊപ്പം രണ്ടാമതെത്തി. ഒന്നാമതുള്ള മെസിയുമായി വെറും രണ്ട് ഗോളുകളുടെ വ്യത്യാസമാണ് എംബാപ്പെയ്ക്കുള്ളത്.

14, 15 മിനിറ്റുകളിലാണ് എംബാപ്പെ വല കുലുക്കിയത്. 66-ാം മിനിറ്റില്‍ മിഖായേൽ ഒലീസെയുടെ അസിസ്റ്റിൽ നിന്നും ഉസ്മാന്‍ ഡെംബെലെയും ഫ്രാന്‍സിനായി ഗോള്‍ നേടി. ഒലീസെയുടെ അസിസ്റ്റില്‍ നിന്നാണ് എംബാപ്പെയും ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഇറാഖ് പ്രതിരോധ നിര വരുത്തിയ ഗുരുതരമായ പിഴവ് മുതലെടുത്താണ് താരം അടുത്ത ഗോള്‍ കണ്ടെത്തിയത്. മോശം കാലാവസ്ഥയും, കൊടുങ്കാറ്റും മൂലം മത്സരത്തിന്റെ രണ്ടാം പകുതി ആരംഭിക്കുന്നതിന് മുമ്പ് രണ്ട് മണിക്കൂറോളം കളി തടസപ്പെട്ടു.

English Summary

Argentina qualified for the Round of 32 by defeating Austria 2-0. Lionel Messi scored both goals, making him the all-time top scorer in World Cup history with 18 goals. In another match, France advanced to the knockout stage after beating Iraq 3-0. Kylian Mbappé scored twice for France, equaling Miroslav Klose’s record of 16 World Cup goals.

Follow Us