Lionel Messi: മെസിക്ക് റെഡ് കാര്‍ഡ് കൊടുത്തില്ല! റഫറിയെ വിടാതെ അള്‍ജീരിയ; ഫിഫയ്ക്ക് പരാതി
Lionel Messi Red Card Debate: അർജന്റീനയോട് പരാജയപ്പെട്ടതിന് പിന്നാലെ, റഫറിയിംഗ് മോശമായിരുന്നുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് പരാതി നൽകി അൾജീരിയ. ഉചിതമായ രീതിയിലല്ല റഫറി കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഫിഫയുടെ റഫറിയിംഗ് കമ്മീഷന് സമർപ്പിച്ച ഈ പരാതിയിൽ അൾജീരിയ ചൂണ്ടിക്കാണിച്ചതായി റിപ്പോര്‍ട്ട്.

Lionel Messi
ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ അർജന്റീനയോട് 3-0 ന് പരാജയപ്പെട്ടതിന് പിന്നാലെ, റഫറിയിംഗ് മോശമായിരുന്നുവെന്ന് ആരോപിച്ച് ഫിഫയ്ക്ക് ഔദ്യോഗികമായി പരാതി നൽകി അൾജീരിയ. മത്സരത്തിനിടെ ഉചിതമായ രീതിയിലല്ല റഫറി കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് ഫിഫയുടെ റഫറിയിംഗ് കമ്മീഷന് സമർപ്പിച്ച ഈ പരാതിയിൽ അൾജീരിയ ചൂണ്ടിക്കാണിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി, അൾജീരിയൻ ക്യാപ്റ്റൻ ഐസ മാണ്ടിയുടെ കണങ്കാലില്‍ ചവിട്ടിയ സംഭവമാണ് കത്തില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്ന പ്രധാന വിഷയം.
മെസിയുടെ ഈ ഫൗളിനെക്കുറിച്ച് ഏറെ ചര്‍ച്ചയായിരുന്നു. അത് ഫൗളല്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍, മെസിക്ക് റെഡ് കാര്‍ഡ് കൊടുക്കണമെന്നായിരുന്നു മറ്റ് ചിലരുടെ അഭിപ്രായം. എന്തായാലും, മെസിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും റഫറി സ്വീകരിച്ചില്ല.
തുടര്‍ന്ന് ഹാട്രിക് നേടി മെസി അര്‍ജന്റീനയെ വിജയത്തിലെത്തിക്കുകയും ചെയ്തു. ഈ തോല്‍വിക്ക് പിന്നാലെയാണ് അള്‍ജീരിയ പരാതി നല്‍കിയത്. അർജന്റീനൻ താരം അലക്സിസ് മാക് അലിസ്റ്റർ അൾജീരിയയുടെ ഇബ്രാഹിം മാസയ്ക്ക് നേരെ നടത്തിയ കൈമുട്ടുകൊണ്ടുള്ള ഫൗളിനെതിരെയും നടപടി സ്വീകരിച്ചില്ലെന്നാണ് അള്‍ജീരിയയുടെ ആരോപണം. പോളിഷ് റഫറിയായ ഷിമോൺ മാർസിനിയാക് ആയിരുന്നു ഈ മത്സരം നിയന്ത്രിച്ചിരുന്നത്.
Also Read: ഹാവൂ… എന്തൊരാശ്വാസം; എതിരില്ലാത്ത മൂന്ന് ഗോളിന്റെ തകർപ്പൻ ജയം, ഗ്രൂപ്പിൽ ഒന്നാമനായി ബ്രസീൽ
യൂറോപ്പിലെ ഏറ്റവും മികച്ച റഫറിമാരിൽ ഒരാളാണ് മാർസിനിയാക്. 2022-ലെ ലോകകപ്പ് ഫൈനൽ നിയന്ത്രിച്ചതും ഇദ്ദേഹമായിരുന്നു. എന്നാല്‍ അര്‍ജന്റീന-അള്‍ജീരിയ മത്സരത്തിന്റെ 30-ാം മിനിറ്റില്‍ നടന്ന മെസിയുടെ ടാക്കിളില്‍ നടപടി സ്വീകരിച്ചില്ലെന്നത് ഇദ്ദേഹത്തെ വിവാദത്തിലാക്കി.
മാർസിനിയാക്, മെസിക്കെതിരെ കാർഡുകളൊന്നും എടുത്തില്ലെങ്കിലും അൾജീരിയയ്ക്ക് അനുകൂലമായി ഒരു ഫ്രീ-കിക്ക് അനുവദിച്ചിരുന്നു. മെസിയുടെ ഒന്നാമത്തെയും രണ്ടാമത്തെയും ഗോളുകൾക്കിടയിലാണ് ഈ സംഭവം നടന്നത്. ഇതിനുശേഷമാണ് മെസി ഹാട്രിക് തികച്ച് അർജന്റീനയുടെ ലോകകപ്പ് കാമ്പെയ്ന് ഗംഭീര തുടക്കം കുറിച്ചത്.
എല്ലാവരും കണ്ടതാണ്
ഊഹാപോഹങ്ങളെക്കുറിച്ച് സംസാരിക്കുന്നതിൽ അർത്ഥമില്ലെന്നും, എന്നാല്‍ താനുള്‍പ്പെടെ എല്ലാവരും അത് കണ്ടതാണെന്നുമായിരുന്നു മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ അൾജീരിയൻ ഹെഡ് കോച്ച് വ്ലാഡിമിർ പെറ്റ്കോവിച്ച് പറഞ്ഞത്. ഫിഫ ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
അർജന്റീനയെ 3-0 ന്റെ ആധികാരിക വിജയത്തിലേക്കാണ് മെസി നയിച്ചത്. ആദ്യ ഗോൾ ഒരു ലോംഗ് റേഞ്ച് ഷോട്ടിലൂടെയാണ് മെസി നേടിയത്. തുടർന്ന് ബോക്സിലേക്ക് വന്ന ഒരു റീബൗണ്ട് പന്ത് കൃത്യമായി വലയിലെത്തിച്ച് താരം രണ്ടാം ഗോള്‍ പൂര്‍ത്തിയാക്കി. 76-ാം മിനിറ്റിലാണ് താരം ഹാട്രിക് തികച്ചത്. ലോകകപ്പില്‍ ആദ്യമായാണ് മെസി ഹാട്രിക് നേടുന്നത്.
ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ (16 ഗോളുകൾ) റെക്കോർഡിനൊപ്പമെത്താനും താരത്തിന് സാധിച്ചു. അതേസമയം, തിങ്കളാഴ്ച ഡള്ളസിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അർജന്റീന ഓസ്ട്രിയയെ നേരിടും. അൾജീരിയ സാൻ ഫ്രാൻസിസ്കോയിൽ ജോർദാനുമായി ഏറ്റുമുട്ടും.
Algeria filed an official FIFA complaint over refereeing after losing 3-0 to Argentina. They argue Lionel Messi deserved a red card for a studs-up tackle on Aissa Mandi. Referee Szymon Marciniak gave a free-kick but no card for the incident. Unfazed by the drama, Messi scored a hat-trick to seal Argentina’s victory.