Lionel Messi vs Lamine Yamal: അന്ന് മെസി കുളിപ്പിച്ച ആ പൈതൽ; ഇന്ന് ലോകകപ്പ് ഫൈനലിൽ മെസിക്ക് നേർക്കുനേർ!
Argentina vs Spain World Cup Final 2026: മെസിയും, യമാലും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒപ്പം, ഹൃദയസ്പര്‍ശിയായ ഒരു കഥയുമുണ്ട്; ഒരു 'ഫോട്ടോഷൂട്ട്' കഥ. വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക്, കൃത്യമായി പറഞ്ഞാല്‍ 2007-ലേക്ക് ഒന്ന് സഞ്ചരിക്കാം.
ഫുട്‌ബോള്‍ മൈതാനങ്ങള്‍ പലതരത്തിലുള്ള വിസ്മയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ കാലം കാത്തുവെച്ച ചില നിമിഷങ്ങളുണ്ട്. അങ്ങനെയൊരു മനോഹരക്കാഴ്ചയ്ക്കാണ് ലോക ഫുട്‌ബോള്‍ സാക്ഷ്യം വഹിക്കാനൊരുങ്ങുന്നത്. ഫിഫ ലോകകപ്പ് ഫൈനലില്‍ കരുത്തരായ അര്‍ജന്റീനയും, സ്‌പെയിനും നേര്‍ക്കുനേര്‍ വരുമ്പോള്‍ കാല്‍പന്ത് പ്രേമികള്‍ ആവേശത്തിന്റെ കൊടുമുടിയിലാണ്. എന്നാല്‍ ഈ കലാശപ്പോരാട്ടത്തിന് മറ്റൊരു വൈകാരിക പശ്ചാത്തലം കൂടിയുണ്ട്. അത് ലോക ഫുട്‌ബോളിലെ രണ്ട് തലമുറകളുടെ അപൂര്‍വ സംഗമം കൂടിയാണ്; സാക്ഷാല്‍ ലയണല്‍ മെസിയും, യുവവിസ്മയം ലാമിന്‍ യമാലും തമ്മിലുള്ള ഏറ്റുമുട്ടല്‍!
മെസിയും, യമാലും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അതിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒപ്പം, ഹൃദയസ്പര്‍ശിയായ ഒരു കഥയുമുണ്ട്; ഒരു ‘ഫോട്ടോഷൂട്ട്’ കഥ. വര്‍ഷങ്ങള്‍ക്ക് പുറകിലേക്ക്, കൃത്യമായി പറഞ്ഞാല്‍ 2007-ലേക്ക് ഒന്ന് സഞ്ചരിക്കാം.
അന്ന് മെസി കുളിപ്പിച്ച കുഞ്ഞ്!
ബാഴ്‌സലോണയുടെ ക്യാമ്പ് നൗ സ്റ്റേഡിയത്തിലെ ഒരു ചെറിയ ഡ്രസിങ് റൂം. അവിടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യൂനിസെഫിന്റെ ഒരു കലണ്ടര്‍ ഫോട്ടോഷൂട്ട് നടക്കുന്നു. അന്ന് മെസിക്ക് 20 വയസാണ് പ്രായം. അന്ന് മെസിയുടെ കൈകളിലേക്ക് ഫോട്ടോഷൂട്ടിനായി പ്ലാസ്റ്റിക് ട്യൂബില്‍ കിടത്തി ഒരു കുഞ്ഞിനെ നല്‍കി. അന്ന് മെസി കുളിപ്പിച്ച, താരം വാത്സല്യത്തോടെ തലോടിയ ഏതാനും മാസങ്ങള്‍ മാത്രം പ്രായമുണ്ടായിരുന്ന ആ കുഞ്ഞാണ് ഇന്ന് സ്‌പെയിനിന്റെ വജ്രായുധമായി മാറിയ ലാമിന്‍ യമാല്‍!
അന്നത്തെ ഫോട്ടോഷൂട്ട്:
🚨TRENDING: In 2007, Leo Messi held a baby for a photo shoot. That baby was Lamine Yamal!
19 years later, they are set to face each other in the 2026 World Cup final! pic.twitter.com/6HtFI0PTWB
— Polymarket Sports (@PolymarketSport) July 15, 2026
വര്‍ഷങ്ങള്‍ പിന്നിട്ടു. മെസി കാല്‍പന്ത് ലോകം കീഴടക്കി. അന്ന് മെസി കുളിപ്പിച്ച ആ കുഞ്ഞ് ‘ലാ മാസിയ’ അക്കാദമിയിലൂടെ വളര്‍ന്ന്, ചെറിയ പ്രായത്തില്‍ തന്നെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുമായി ലോകഫുട്‌ബോളിന്റെ നെറുകയിലെത്തി. ഇപ്പോഴിതാ, അന്ന് മെസിയുടെ കൈകളില്‍ ഒതുങ്ങിയിരുന്ന ആ കുഞ്ഞ് യമാല്‍ ഇന്ന് അദ്ദേഹത്തിന് നേരെ വെല്ലുവിളി ഉയര്‍ത്താന്‍ തക്കവണ്ണം വളര്‍ന്നിരിക്കുന്നു.
ഫൈനലില്‍ ആരു ചിരിക്കും?
ആവേശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ 2-1ന് തകര്‍ത്താണ് നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഫൈനലിലെത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മത്സരം അവസാനിക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ രണ്ട് ഗോളുകൾ തിരിച്ചടിച്ച് അർജന്റീന വിജയം സ്വന്തമാക്കിയത്. അർജന്റീനയ്ക്കായി എൻസോ ഫെർണാണ്ടസും ലൗട്ടാരോ മാർട്ടിനസും ഗോളുകൾ നേടി. ആന്റണി ഗോർഡന്റെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഏക ഗോൾ.
മെസിയുടെ രണ്ട് അസിസ്റ്റുകളാണ് അർജന്റീനയ്ക്ക് തുണയായത്. മത്സരത്തിന്റെ ആദ്യ പകുതി കടുത്ത ഫൗളുകൾക്കും പ്രതിരോധ തന്ത്രങ്ങൾക്കും സാക്ഷ്യം വഹിച്ചു. ആദ്യ പകുതിയിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 55-ാം മിനിറ്റിൽ ഇംഗ്ലണ്ട് ആദ്യ ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ അർജന്റീന ആക്രമണം ശക്തമാക്കി വിജയം പിടിച്ചെടുക്കുകയായിരുന്നു. സെമിയില്‍ ഫ്രാന്‍സിനെ കീഴടക്കിയാണ് സ്‌പെയിന്‍ ഫൈനലിലെത്തിയത്.
English Summary
Argentina and Spain will face each other in the FIFA World Cup final. The match highlights a historic clash between legend Lionel Messi and rising star Lamine Yamal. In a beautiful twist of fate, Messi actually bathed Yamal during a charity photoshoot in 2007 when Yamal was a baby. This emotional backstory turns the ultimate football final into a poetic passing of the torch.