അടിയുടെ വക്കിലെത്തിയ തർക്കം, 2 അസിസ്റ്റ്, സമനില; വിരമിക്കലിന് ശേഷമുള്ള മെസിയുടെ ആദ്യ മത്സരം സംഭവബഹുലം
Lionel Messi celebrates new achievement at Inter Miami: മേജർ ലീഗ് സോക്കറിൽ (MLS) അറ്റ്ലാന്റ യുണൈറ്റഡിനെതിരായ മത്സരത്തിൽ ഇന്റർ മയാമിക്കായി രണ്ട് അസിസ്റ്റുകൾ കുറിച്ചതോടെ മെസി ലീഗിന്റെ ചരിത്രത്തിലേക്ക് വീണ്ടും നടന്നുകയറി. ഇന്നത്തെ രണ്ട് അസിസ്റ്റോടെ ഈ സീസണിൽ മെസ്സിയുടെ ഗോൾ പങ്കാളിത്തം (Goal Contributions) 30 ആയി (18 ഗോളുകളും 12 അസിസ്റ്റുകളും). എംഎൽഎസ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത സീസണുകളിൽ മുപ്പതോ അതിലധികമോ ഗോൾ പങ്കാളിത്തം നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം മെസി ഈ കളിയിൽ സ്വന്തമാക്കി.
മയാമി: അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിച്ച ശേഷമുള്ള ലയണൽ മെസിയുടെ ഇന്റർ മയാമിയിലെ ആദ്യ മത്സരം സംഭവ ബഹുലം. മേജർ ലീഗ് സോക്കറിൽ (MLS) അറ്റ്ലാന്റ യുണൈറ്റഡിനെതിരേ ഇറങ്ങിയ ഇന്റർ മയാമി താരമായ മെസിക്ക് ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും മികച്ച പെർഫോമൻസ് തന്നെ കാഴ്ചവയ്ക്കാനായി. 2-2ന് സമനിലയിൽ പിരിഞ്ഞ ഈ മത്സരത്തിൽ ഇന്റർ മയാമി നേടിയ രണ്ട് ഗോളുകൾക്കും അസിസ്റ്റ് മെസി വകയായിരുന്നു. ആരും ജയിക്കാഞ്ഞ ഈ മത്സരം അവസാനിച്ചപ്പോൾ മുഴച്ചുനിന്നത് മത്സരത്തിന്റെ അവസാന നിമിഷം മെസിയും അറ്റ്ലാന്റ ഡിഫൻഡർ ജൂനിയർ അലോൻസോയും തമ്മിലുണ്ടായ കൈയേറ്റത്തിന്റെ വക്കോളം എത്തിയ വാക്ക്തർക്കമായിരുന്നു.
ശക്തമായ മഴയെയും മിന്നലിനെയും തുടർന്ന് മത്സരം ആരംഭിച്ചതുതന്നെ ഒന്നര മണിക്കൂറോളം വൈകിയാണ്. ദേശീയ ടീമിൽ നിന്ന് വിരമിച്ച ശേഷമുള്ള മെസിയുടെ ആദ്യ മത്സരം എന്ന നിലയിൽ വലിയ പ്രാധാന്യം ആഗോള തലത്തിൽ ഈ മത്സരത്തിന് ഉണ്ടായിരുന്നു. മൈതാനത്ത് എത്തിയ മെസിക്ക് ആദരപൂർവമുള്ള വരവേൽപ്പാണ് മയാമി ആരാധകർ ഒരുക്കിയത്.
Also Read: ഏഷ്യൻ ഗെയിംസിലേക്ക് മികച്ചവരെ തന്നെ അയയ്ക്കണം
എന്നാൽ ഒരുവശത്ത് മെസിക്ക് ആദരം ലഭിച്ചപ്പോൾ തന്നെ മറുവശത്ത് മെസിയെ അപമാനിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളും ഉണ്ടായത് ഈ മത്സരത്തിനാകെ കളങ്കമായി മാറി. അറ്റ്ലാന്റ ആരാധകർ ലയണൽ മെസ്സിയെ പരിഹസിച്ചുകൊണ്ട് ‘Pessi’ (പെസ്സി) എന്നെഴുതിയ ബാനർ സ്റ്റേഡിയത്തിൽ ഉയർത്തിക്കാട്ടുകയായിരുന്നു. ഫുട്ബോളിന് തന്നെ നാണക്കേട് ഉണ്ടാക്കുന്നതായിരുന്നു ഈ പ്രവൃത്തി എന്ന് വിലയിരുത്തപ്പെടുന്നു.
മെസിയുടെ തകർപ്പൻ ഫോമിന്റെ ബലത്തിൽ മയാമിയാണ് മത്സരത്തിൽ ആദ്യം സ്കോർ ചെയ്തത്. 32-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് കാസെമിറോ ഹെഡറിലൂടെ ഇന്റർ മയാമിയുടെ ആദ്യ ഗോൾ നേടി. എന്നാൽ അറ്റ്‌ലാന്റ മിഗ്വേൽ അൽമിറോണിലൂടെ സമനില പിടിച്ചു. തൊട്ടുപിന്നാലെ മെസ്സിയും ടെലാസ്കോ സെഗോവിയയും ചേർന്നുള്ള നീക്കത്തിനൊടുവിൽ ലൂയിസ് സുവാരസ് മയാമിക്കായി രണ്ടാം ഗോൾ നേടി.
മത്സരം നിറഞ്ഞ ആവേശത്തോടെ മുന്നോട്ട് പോകവേ, 87-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അറ്റ്‌ലാന്റ താരം ബ്രീൽ എംബോളോ ഗോളാക്കി മാറ്റിയതോടെ സ്കോർ 2-2 എന്ന സമനിലയിലേക്ക് എത്തി. തുടർന്ന് വിജയഗോൾ നേടാൻ മെസിയും സംഘവും പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനിടെ മത്സരത്തിന്റെ അവസാന നിമിഷങ്ങളിലൊന്നിൽ മെസിയുടെ ഒരു ഗോൾ നീക്കം അലോൻസോ തടഞ്ഞിട്ടു.
ഇന്റർ മയാമിയുടെ വിജയത്തിന് നിർണായകമാകുമായിരുന്ന മെസിയുടെ ഗോൾ നീക്കം തടഞ്ഞിട്ട അലോൻസോ മെസിയുടെ നേർക്കെത്തി അത് ആഘോഷിച്ചു. പിന്നീട് മത്സരം അവസാനിച്ച ശേഷം മെസിയും അലോൻസോയും നേർക്കുനേർ എത്തി വാഗ്വാദത്തിൽ ഏർപ്പെട്ടതോടെ അടിപൊട്ടും എന്ന നിലയ്ക്കുള്ള സാഹചര്യം മൈതാനത്ത് ഉണ്ടായി. എന്നാൽ സഹതാരങ്ങൾ ഇടപെട്ട് വിഷയം വഴിതിരിച്ചുവിട്ടു.
39 വയസായെങ്കിലും ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തക്ക പ്രായക്കൂടുതലോ, മികവിന്റെ അഭാവമോ മെസിക്ക് ഇല്ല എന്ന് അടിവരയിടുന്നതായിരുന്നു ഇന്നത്തെ മെസിയുടെ പെർഫോമൻസ്. ഈ മത്സരത്തിൽ ഇന്റർ മയാമിക്കായി രണ്ട് അസിസ്റ്റുകൾ കുറിച്ചതോടെ മെസ്സി ലീഗിന്റെ ചരിത്രത്തിലേക്ക് വീണ്ടും നടന്നുകയറി. ഇന്നത്തെ രണ്ട് അസിസ്റ്റോടെ ഈ സീസണിൽ മെസ്സിയുടെ ഗോൾ പങ്കാളിത്തം (Goal Contributions) 30 ആയി (18 ഗോളുകളും 12 അസിസ്റ്റുകളും).
എംഎൽഎസ് ചരിത്രത്തിൽ മൂന്ന് വ്യത്യസ്ത സീസണുകളിൽ മുപ്പതോ അതിലധികമോ ഗോൾ പങ്കാളിത്തം നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം മെസി ഈ കളിയിൽ സ്വന്തമാക്കി. തുടർച്ചയായ മൂന്നാം സീസണിലും എംഎൽഎസ് എംവിപി (Landon Donovan MLS MVP) അവാർഡ് നേടാനുള്ള പോരാട്ടത്തിലും മെസി ബഹുദൂരം മുന്നിലാണ്. എന്നാൽ മത്സരം സമനിലയിലായത് ഈസ്റ്റേൺ കോൺഫറൻസിൽ മുന്നിലുള്ള നാഷ്‌വില്ലെ എസ്‌സിയെ മറികടക്കാനുള്ള ഇന്റർ മയാമിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.
English Summary
Lionel Messi’s first match since leaving the Argentina national team was a dramatic one for Atlanta United against Inter Miami in Major League Soccer. Messi was a key player in the match, providing two assists. The match ended in a 2-2 draw. However, the match was marred by a banner raised by Atlanta fans against Messi and an argument between Atlanta player Alonso and Messi.