Olympian Manuel Frederick: ഒളിംപ്യൻ മാനുവൽ ഫ്രെഡറിക് അന്തരിച്ചു
Olympian Manuel Frederick Passes Away: ഹെൽമറ്റ് പോലും ഉപയോഗിക്കാതെ നെറ്റ് കൊണ്ട് പോലും ബോളുകൾ തടഞ്ഞിട്ടതുകൊണ്ടാണ് മാനുവലിന് ഈ വിശേഷണം വരാൻ കാരണം
തിരുവനന്തപുരം: ഒളിമ്പിക്സിൽ ആദ്യമായി മെഡൽ നേടിയ മലയാളിയും ഹോക്കി താരവുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. കണ്ണൂർ സ്വദേശിയായിരുന്നു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. ബംഗളൂരുവിൽ ചികിത്സയിൽ കഴിയവേയാണ് മാനുവലിന്റെ അന്ത്യം സംഭവിച്ചത്. 1972ലെ മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ സ്വന്തമാക്കിയിരുന്നു.
ഏഴു വർഷക്കാലത്തോളം ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പർ ആയും പ്രവർത്തിച്ചു. 2019ലെ ധ്യാൻ ചന്ത് അവാർഡ് ജേതാവ് കൂടിയാണ് മാനുവൽ ഫ്രൈഡറിക്. ഹോക്കി ലോകം മാനുവലിനെ ഇന്ത്യൻ ടൈഗർ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഹെൽമറ്റ് പോലും ഉപയോഗിക്കാതെ നെറ്റ് കൊണ്ട് പോലും ബോളുകൾ തടഞ്ഞിട്ടതുകൊണ്ടാണ് മാനുവലിന് ഈ വിശേഷണം വരാൻ കാരണം.
പന്ത്രണ്ടാം വയസ്സിൽ കളി തുടങ്ങിയതാണ് മാനുവൽ ഫ്രെഡറിക്. ഇന്ത്യൻ ജേഴ്സിയിൽ കളിക്കണമെന്ന ആഗ്രഹത്തോടെ ആ കൊച്ചു പ്രായത്തിൽ തന്നെ അദ്ദേഹം പരിശീലനം ആരംഭിച്ചു. പിന്നീട് കണ്ണൂർ ബി എം സ്കൂളിലെ ഫുട്ബോൾ ടീമിൽ നിന്നാണ് സെൻ മൈക്കിൾ സ്കൂൾ ടീം വഴി ഹോക്കിയിൽ സജീവമായത്.
പതിനഞ്ചാം വയസ്സിൽ ആർമി സ്കൂളിൽ എത്തിയതാണ് മാനുവലിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറിയത്. പതിനേഴാം വയസ്സിൽ ബോംബെ ഗോൾഡ് കപ്പിൽ കളിച്ചു. 1971 ഇന്ത്യൻ ടീമിന്റെ ഭാഗമായി ആദ്യ രാജ്യാന്തര മത്സരത്തിൽ പങ്കെടുത്തു. 1972ലെ മ്യൂണിച്ച് ഒളിമ്പിക്സിൽ വെങ്കലവും 1973ലെ ഹോക്കി ലോകകപ്പിൽ വെള്ളിയും കരസ്ഥമാക്കി. ഏഴ് വർഷക്കാലം ഇന്ത്യൻ ടീമിന്റെ പ്രധാന ഗോൾകീപ്പർ ആയിരുന്നു.അർപ്പണ മനോഭാവവും ആത്മധൈര്യവും ഒത്തുചേർന്നതായിരുന്നു മാനുവലിന്റെ ഗോൾകീപ്പിങ് ശൈലി.ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസ താരമായിരുന്ന ധ്യാൻ ചന്ദ് പോലും മാനുവലിന്റെ മികവ് കണ്ട് വിസ്മയിച്ചിരുന്നു.