Olympics 2024 : നീരജ് ചോപ്ര മുതൽ പിവി സിന്ധു വരെ; ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ
Paris Olympics 2024 India Medal Hopes : വരുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ വാനോളമാണ്. കഴിഞ്ഞ ഒളിമ്പിക്സിലെ അവിസ്മരണീയ പ്രകടനം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് അത്‌ലീറ്റുകൾ. അതിനായി അവർ അവസാന വട്ട തയ്യാറെടുപ്പുകളിലാണ്.

ഒളിമ്പിക്സ് അടുത്തെത്തിയിരിക്കുന്നു. ഈ മാസം 26ന് പാരിസിലാണ് ഒളിമ്പിക്സിനു തുടക്കമാവുക. മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ അത്‌ലീറ്റുകളും കായിക മാമാങ്കത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഒളിമ്പിക്സിലെ ഇന്ത്യൻ മെഡൽ പ്രതീക്ഷകളിൽ ചിലരെ പരിചയപ്പെടാം.

നീരജ് ചോപ്ര- 2021 ടോക്യോ ഒളിമ്പിക്സിൽ, ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്രയാണ് പട്ടികയിലെ ഒന്നാം പേരുകാരൻ. ഒളിമ്പിക്സ് അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമായിരുന്നു നീരജ് കഴിഞ്ഞ തവണ നേടിയത്. സുവർണ നേട്ടം ആവർത്തിക്കാൻ നീരജിനു കഴിഞ്ഞാൽ ഇന്ത്യക്ക് വീണ്ടും സ്വർണമുറപ്പ്. ജൂണിൽ നടന്ന പാവോ നുർമി ഗെയിംസിൽ 85.97 മീറ്റർ എറിഞ്ഞ് സ്വർണം നേടാൻ താരത്തിനു കഴിഞ്ഞിരുന്നു.

ലോവ്ലിന ബോർഗൊഹൈൻ - 2021 ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ മേടിയ ഗുസ്തി താരമാണ് ലോവ്ലിന. ഒളിമ്പിക്സിൽ അസാമാന്യ ടെക്നിക്കും പോരാട്ട വീര്യവും കാഴ്ചവച്ച ലോവ്ലിന കടുത്ത പോരാട്ടമാണ് നടത്തിയത്. ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ഗ്രാൻഡ് പ്രീ ടൂർണമെൻ്റിലാണ് ലോവ്ലിന അവസാനമായി പങ്കെടുത്തത്. ഇതിൽ വെള്ളി നേടാൻ താരത്തിനു കഴിഞ്ഞിരുന്നു.

ഇന്ത്യൻ പുരുഷ ഹോക്കി ടീം - ഒരുകാലത്ത് എതിരാളികളില്ലാതെ കുതിച്ചിരുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇപ്പോൾ അല്പം ക്ഷീണത്തിലാണെങ്കിലും കഴിഞ്ഞ ഒളിമ്പിക്സിൽ വെങ്കലം നേടാനായത് വലിയ ആത്മവിശ്വാസമാവും. മലയാളി താരം പിആർ ശ്രീജേഷ് ഗോൾ വല കാക്കുന്ന ടീം ഒളിമ്പിക്സിൽ തകർപ്പൻ പ്രകടനമാണ് നടത്തിയത്. എന്നാൽ, സമീപകാലത്ത് നടന്ന ടൂർണമെൻ്റുകളിലെ മോശം പ്രകടനം ആശങ്കയാണ്.

മീരാബായ് ചാനു - കഴിഞ്ഞ ഒളിമ്പിക്സിൽ, ഭാരോദ്വഹനത്തിൽ വെള്ളി നേടിയ താരമാണ് മീരാബായ് ചാനു. കഴിഞ്ഞ തവണ അസാമാന്യ പ്രകടനങ്ങൾ നടത്തിയ താരം ഇക്കുറിയും അത് തുടരാമെന്ന ആത്മവിശ്വാസത്തിലാണ്. കുറച്ചുകാലമായി പരുക്കിൻ്റെ പിടിയിലായിരുന്ന താരം ചിട്ടയായ പരിശീലനത്തിലൂടെ ഒളിമ്പിക്സിന് തയ്യാറെടുത്തുകഴിഞ്ഞു.

പിവി സിന്ധു - കഴിഞ്ഞ തവണ വെങ്കലവും 2016 റിയോ ഒളിമ്പിക്സിൽ വെള്ളിയും നേടിയ സിന്ധു ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. സിംഗപ്പൂർ, ഇൻഡോഷ്യൻ ഓപ്പണുകളിലെ മോശം പ്രകടനം സിന്ധുവിൻ്റെ ഫോമിനെപ്പറ്റി ആശങ്കകളുയർത്തുന്നുണ്ടെങ്കിലും സിന്ധുവിൻ്റെ പ്രതിഭ ചോദ്യം ചെയ്യാനാവാത്തതാണ്.