PSL 2025: ആ വാര്‍ത്ത ഭയപ്പെടുത്തി, എല്ലാവരും പേടിച്ചു; ‘പിഎസ്എല്‍’ അനുഭവം വിവരിച്ച് ബംഗ്ലാദേശ് താരം
Rishad Hossain: സാം ബില്ലിംഗ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ഡേവിഡ് വീസ്, ടോം കറൻ തുടങ്ങിയവരെല്ലാം ഭയന്നു. ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ദുബായില്‍ എത്തിയതിന് ശേഷം ഡാരില്‍ മിച്ചല്‍ പറഞ്ഞുവെന്നും, വിമാനത്താവളം അടച്ചെന്ന് കേട്ടപ്പോള്‍ ടോം കറന്‍ കരഞ്ഞെന്നും റിഷാദ്

റിഷാദ് ഹൊസൈന്‍
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യയില്‍ ഐപിഎല്ലും, പാകിസ്ഥാനില്‍ പിഎസ്എല്ലും പുരോഗമിക്കുകയായിരുന്നു. സംഘര്‍ഷം രണ്ട് ടൂര്‍ണമെന്റുകളെയും ബാധിച്ചു. ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കാനായിരുന്നു ബിസിസിഐയുടെ തീരുമാനം. പിഎസ്എല്‍ യുഎഇയിലേക്ക് മാറ്റാന്‍ പാകിസ്ഥാന്‍ ശ്രമിച്ചെങ്കിലും ആ നീക്കം വിജയിച്ചില്ലെന്നാണ് വിവരം. അതേസമയം, പാകിസ്ഥാനില്‍ നേരിട്ട അനുഭവത്തെക്കുറിച്ച് ബംഗ്ലാദേശ് താരം റിഷാദ് ഹൊസൈന്‍ വിവരിച്ചു. വിദേശ താരങ്ങള്‍ എല്ലാവരും ഭയന്നെന്ന് റിഷാദ് വെളിപ്പെടുത്തി.
സാം ബില്ലിംഗ്സ്, ഡാരിൽ മിച്ചൽ, കുശാൽ പെരേര, ഡേവിഡ് വീസ്, ടോം കറൻ തുടങ്ങിയവരെല്ലാം ഭയന്നു. ഇനിയൊരിക്കലും പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ദുബായില്‍ എത്തിയതിന് ശേഷം ഡാരില്‍ മിച്ചല്‍ പറഞ്ഞുവെന്നും, വിമാനത്താവളം അടച്ചെന്ന് കേട്ടപ്പോള്‍ ടോം കറന്‍ കരഞ്ഞെന്നും റിഷാദ് വ്യക്തമാക്കി.
ടോമിനെ ആശ്വസിപ്പിക്കാന്‍ മൂന്ന് പേര് വേണ്ടിവന്നു. ബംഗ്ലാദേശ് താരമായ നഹിദ് റാണയെ താന്‍ ആശ്വസിപ്പിച്ചെന്നും നിഷാദ് വ്യക്തമാക്കി. ഒടുവില്‍ സുരക്ഷിതമായി ദുബായില്‍ എത്തി. തങ്ങള്‍ പറന്നുയര്‍ന്നതിന് 20 മിനിറ്റിന് ശേഷം വിമാനത്താവളത്തില്‍ മിസൈല്‍ പതിച്ചെന്ന് കേട്ടു. അത് ഭയപ്പെടുത്തുന്നതായിരുന്നു. ഇപ്പോള്‍ ആശ്വാസമുണ്ടെന്നും റിഷാദ് ഹൊസൈന്‍ പ്രതികരിച്ചു.
Read Also: IPL 2025: ഐപിഎല്‍ തുടരും, അത് ബിസിസിഐയ്ക്ക് സാധിക്കും; ഗാംഗുലിയുടെ വാക്കുകള്‍
പാക് പദ്ധതി പാളി?
മത്സരങ്ങള്‍ ദുബായിലേക്ക് മാറ്റാനായിരുന്നു പിസിബിയുടെ നീക്കം. എന്നാല്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് (ഇസിബി) ഈ ആവശ്യം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പ്രധാന കാരണം ബിസിസിസിഐയാണെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐയുമായും ഐസിസി ചെയർമാൻ ജയ് ഷായുമായും മികച്ച ബന്ധമാണ് യുഎഇ ക്രിക്കറ്റ് ബോര്‍ഡിനുള്ളത്.
ഐപിഎല്‍ മത്സരങ്ങള്‍ ബിസിസിഐ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയായതും ദുബായിലായിരുന്നു. തങ്ങള്‍ ബിസിസിഐയോടും ജയ് ഭായിയോടും (ജയ് ഷാ) കടപ്പെട്ടിരിക്കുന്നുവെന്നാണ് ഒരു ഇസിബി ഉദ്യോഗസ്ഥൻ പറഞ്ഞതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്.