AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Santosh Trophy: ഗോൾ അടിച്ചുകൂട്ടി കേരളം; സന്തോഷ് ട്രോഫി ഫെെനൽ റൗണ്ട് പ്രതീക്ഷകളും സജീവം

Kerala- Lakshadweep Santosh Trophy Match: ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തതോടെ കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസ് പോണ്ടിച്ചേരിയെ 10–1ന് തോൽപ്പിച്ചിരുന്നു.

Santosh Trophy: ഗോൾ അടിച്ചുകൂട്ടി കേരളം; സന്തോഷ് ട്രോഫി ഫെെനൽ റൗണ്ട് പ്രതീക്ഷകളും സജീവം
Santosh Trophy Kerala Team( Image Credits: Kerala Football Association)
Athira CA
Athira CA | Published: 22 Nov 2024 | 08:06 PM

കോഴിക്കോട്: സന്തോഷ് ട്രോഫിയിലെ യോ​ഗ്യതാ റൗണ്ടിൽ രണ്ടാം ജയം സ്വന്തമാക്കിയതോടെ ഫൈനൽ റൗണ്ട് സാധ്യതകൾ സജീവമാക്കി കേരളം. ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ ലക്ഷദ്വീപിനെതിരെ ​ഗോൾ മഴ പെയ്യിച്ചാണ് ക്യാപ്റ്റൻ സഞ്ജവും പിള്ളേരും ഫെെനൽ റൗണ്ട് സാധ്യതകൾ സജീവമാക്കിയത്. ലക്ഷദ്വീപിനെ എതിരില്ലാത്ത 10 ​ഗോളുകൾക്കാണ് കേരളം തകർത്തത്. ആറാം മിനിറ്റിൽ ​ഗോളടിച്ച് തുടങ്ങിയ കേരളത്തിന്റെ അവസാന ​ഗോൾ പിറന്നത് 89-ാം മിനിറ്റൽ. ആദ്യ പകുതിയിൽ നാല് ​ഗോളുകളാണ് പിറന്നത്.

കേരളത്തിനായി ആദ്യ പകുതിയിൽ പകരക്കാരനായി ഇറങ്ങിയ സജീഷ് ഹാട്രിക്കുമായി (37, 78, 89) തിളങ്ങി. അജ്സലും ഗനി അഹമ്മദ് നിഗമും ഇരട്ട​ഗോളുകളുമായും ആതിഥേയരുടെ വിജയത്തിന്റെ മാറ്റ് കൂട്ടി. കേരളത്തിന്റെ ആതിപഥ്യമായിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ. കേരളത്തിന്റെ മുന്നേറ്റങ്ങൾ പ്രതിരോധിക്കാനാവാതെ ലക്ഷദ്വീപ് താരങ്ങൾ വിയർത്തു. സന്ദർശകർ മത്സരത്തിൽ താളം കണ്ടെത്തുന്നതിന് മുമ്പേ ആറാം മിനിറ്റിൽ മുഹമ്മദ് അജ്സലിലൂടെ കേരളം വലകുലുക്കി തുടങ്ങിയിരുന്നു.

ലക്ഷദ്വീപിന്റെ ബോക്സിലേക്ക് വലതുവിം​ഗിലൂടെയും ഇടതുവിം​ഗിലൂടെയും കേരളാ താരങ്ങൾ ഇരച്ചുകയറി. നിജോയും അഷ്റഫും വിം​ഗുകളിലൂടെ പാ‍ഞ്ഞെത്തിയതോടെ ലക്ഷദ്വീപ് താരങ്ങൾ വിയർത്തു. ഗനി അഹമ്മദ് നിഗം പിന്നിലേക്കിറങ്ങി കളിമെനഞ്ഞതോടെ സന്ദർശകർ സമ്മർദ്ദത്തിലായി.

മുഹമ്മദ് മുഷ്റഫായിരുന്നു ബോക്സിലേക്ക് പന്തെത്തിക്കാൻ നിർണായക പങ്ക് വഹിച്ചത്. കേരളം ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയതോടെ പ്രതിരോധത്തിൽ ബാക്ക്ലൈനിൽ അഞ്ചു താരങ്ങളെ ഇറക്കിയുള്ള ലക്ഷദ്വീപിന്റെ പരീക്ഷണവും ഫലവത്തായില്ല. ഒരു തവണ മാത്രമാണ് കേരളത്തിന്റെ ബോക്സിലേക്ക് പന്തുമായി ലക്ഷദ്വീപ് താരങ്ങൾ എത്തിയത്. കേരളത്തിന്റെ ​ഗോളോടെയായിരുന്നു രണ്ടാം പകുതി ആരംഭിച്ചത്.
പകരക്കാരനായി ഇറങ്ങിയ അർജുന്റെ ലോങ് റെയ്ഞ്ചർ മത്സരത്തിന്റെ 57-ാം മിനിറ്റിൽ ലക്ഷ്യം കണ്ടു. സജീഷ് (37, 78, 89), അജ്സൽ (6, 20), ഗനി അഹമ്മദ് നിഗം, (55, 81) നസീബ് റഹ്മാൻ (9), വി. അർജുൻ (46), മുഹമ്മദ് മുഷ്റഫ് (57) എന്നിവരായിരുന്നു കേരളത്തിന്റെ സ്‌കോറർമാർ.

ആദ്യ മത്സരത്തിൽ റെയിൽവേസിനെ ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തതോടെ കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ റെയിൽവേസ് പോണ്ടിച്ചേരിയെ 10–1ന് തോൽപ്പിച്ചിരുന്നു. അതേസമയം ബം​ഗാൾ സന്തോഷ് ട്രോഫി ഫെെനൽ റൗണ്ടിന് യോ​ഗ്യത നേടി. ബിഹാറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയെങ്കിലും സി ഗ്രൂപ്പ് ജേതാക്കളായാണ് ബം​ഗാളിന്റ ഫെെനൽ റൗണ്ട് പ്രവേശനം. ഞായറാഴ്ച പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ അവസാന ഗ്രൂപ്പ് മത്സരം.