ചുണയുണ്ടെങ്കിൽ വാ തല്ലിത്തീർക്കാം! ഹർഭജൻ സിങ്ങിനെ ബോക്സിങ്ങിന് വെല്ലുവിളിച്ച് ശ്രീശാന്ത്
Sreesanth challenges Harbhajan Singh to a boxing fight: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് ഫൈറ്റിന് വെല്ലുവിളിച്ച് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത് രംഗത്തെത്തി. '' എന്റെ കൂടെ റിങ്ങിലേക്ക് വരാൻ നിനക്ക് ചങ്കൂറ്റമുണ്ടോ? എഗ്രിമെന്റിൽ ഒപ്പിട്ട് വരാൻ പറ്റുമോ? ഞാൻ ഹർഭജനോടാണ് ചോദിക്കുന്നത്. ഇതേ ഗ്ലൗസ് ധരിച്ച് റിങ്ങിൽ എന്നെ നേരിടാൻ ധൈര്യമുണ്ടോ? ഇതൊരു ഓപ്പൺ ചലഞ്ച് ആണ്" എന്ന് ശ്രീശാന്ത് വെല്ലുവിളിച്ചു.
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങിനെ ബോക്സിങ് റിങ്ങിലേക്ക് ഫൈറ്റിന് വെല്ലുവിളിച്ച് മുൻ ഇന്ത്യൻ പേസറും മലയാളിയുമായ എസ്. ശ്രീശാന്ത് രംഗത്ത്. 2008 ഐപിഎല്ലിനിടെ ഹർഭജനും ശ്രീശാന്തും ഏറ്റുമുട്ടിയ ‘ സ്ലാപ് ഗേറ്റ്’ വിവാദത്തിന്റെ ചുവടുപിടിച്ചാണ് ഹർഭജനെ പരസ്യമായി വെല്ലുവിളിച്ച് ശ്രീശാന്ത് രംഗത്തെത്തിയത്. ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ ‘സ്ലാപ്‌ഗേറ്റ്’ വിവാദം കെട്ടടങ്ങിയതാണ് എന്നാണ് പൊതുവിചാരമെങ്കിലും ഇരുതാരങ്ങൾക്കുമിടയിൽ അത് ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ തെളിവാണ് ഇപ്പോൾ ഹർഭജനെ ബോക്സിങ്ങിന് ക്ഷണിച്ചുകൊണ്ടുള്ള ശ്രീശാന്തിന്റെ വെല്ലുവിളി.
അടുത്തിടെ ചെയ്ത ഒരു പരസ്യത്തിൽ ആ വിവാദ സംഭവത്തെ ഹർഭജൻ നിസാരവൽക്കരിച്ച് പറഞ്ഞതാണ് പുതിയ പ്രശ്നത്തിനു കാരണമെന്ന് കരുതപ്പെടുന്നു. ഇപ്പോൾ ഒരു ഷോയിൽ പങ്കെടുക്കുന്നതിനിടെ ശ്രീശാന്ത് ഈ വിഷയത്തിലുള്ള തന്റെ നീരസം പ്രകടിപ്പിക്കുകയും ഹർഭജനെ വെല്ലുവിളിക്കുകയുമായിരുന്നു. തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വേദനാജനകമായ സംഭവത്തെ ഈ രീതിയിൽ നിസാരമായി വിലയിരുത്തിയതിന്റെ പേരിൽ ഹർഭജനെ താൻ വീണ്ടും ബ്ലോക്ക് ചെയ്തതായും സൗഹൃദം അവസാനിപ്പിച്ചതായും ശ്രീശാന്ത് പറയുന്നു.
Also Read: അച്ഛനുറങ്ങാത്ത വീട്ടിലെ മെസി ‘മോൻ’! ലോകകപ്പിലെ മെസിക്കണ്ണീരിന് കാരണം ഹോർഹെ
പ്രമുഖ മാധ്യമമായ ‘ലല്ലൻടോപ്പ്’ ന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച ശ്രീശാന്തിന്റെ കടുത്ത പ്രതികരണം ഉണ്ടായിരിക്കുന്നത്. ഈ പരസ്യത്തിലൂടെ ഹര്‍ഭജന്‍ ഒരു കോടി രൂപയാണ് നേടിയതെന്ന് ശ്രീശാന്ത് ആരോപിച്ചു. അഭിമുഖത്തിനിടെ ഇരുവരും ബോക്സിങ് ഗ്ലൗസ് ധരിച്ചുനിൽക്കുന്ന ഒരു പഴയ പ്രൊമോഷണൽ ചിത്രം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ഇതുകണ്ട ശ്രീശാന്ത് “ഇതേ സീൻ ആവർത്തിക്കാൻ നിനക്ക് ധൈര്യമുണ്ടോ? എന്ന് ഹർഭജനെ വെല്ലുവിളിക്കുകയായിരുന്നു.
” എന്റെ കൂടെ റിങ്ങിലേക്ക് വരാൻ നിനക്ക് ചങ്കൂറ്റമുണ്ടോ? എഗ്രിമെന്റിൽ ഒപ്പിട്ട് വരാൻ പറ്റുമോ? ഞാൻ ഹർഭജനോടാണ് ചോദിക്കുന്നത്. ഇതേ ഗ്ലൗസ് ധരിച്ച് റിങ്ങിൽ എന്നെ നേരിടാൻ ധൈര്യമുണ്ടോ? ഇത് അഭിനയമല്ല. ഞാൻ ചിരിച്ചുകൊണ്ടാണ് പറയുന്നത്. നീ ചിരിക്കുന്നു പോലുമില്ല, നീ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം, ഇതൊരു ഓപ്പൺ ചലഞ്ച് ആണ്.” എന്ന് ശ്രീശാന്ത് പ്രതികരിച്ചു.
താൻ നിലവിൽ ‘ബെയർ നക്കിൾ ഫൈറ്റ് ലീഗിൽ’ (Bare Knuckle Fight League) ഭാഗമാണെന്ന് ശ്രീശാന്ത് വ്യക്തമാക്കി. പഴയ സംഭവം കാണിച്ച് പരസ്യങ്ങളിലൂടെ പണം ഉണ്ടാക്കാൻ നോക്കാതെ, പ്രശ്നങ്ങൾ നേരിട്ട് റിങ്ങിൽ തീർക്കാമെന്നാണ് ശ്രീശാന്തിന്റെ നിലപാട്. “നിനക്ക് ആ പഴയ അടി സംഭവത്തിൽ എന്നോടും ഇത്രയധികം പ്രശ്നമുണ്ടെങ്കിൽ, നീ അതിലൂടെ ഇത്രയും സമ്പാദിക്കുന്നുണ്ടെങ്കിൽ എനിക്കും കുറച്ച് സമ്പാദിക്കണം. റിങ്ങിലേക്ക് വാ”
”ഞാൻ ഹൃദയത്തിൽ നിന്നാണ് വിളിക്കുന്നത്. നമുക്ക് അല്പമെങ്കിലും ആത്മാഭിമാനമുണ്ടെങ്കിൽ പരസ്യങ്ങൾ ചെയ്യുന്നത് നിർത്താം. എല്ലാ മലയാളികൾക്കും സർദാർമാർക്കും വേണ്ടി നമുക്കിത് റിങ്ങിൽ തീർക്കാം. ഞാൻ കാത്തിരിക്കുകയാണ്,” എന്ന് ശ്രീശാന്ത് കൂട്ടിച്ചേർത്തു. എന്നാൽ ശ്രീശാന്തിന്റെ ഈ പുതിയ പരസ്യ വെല്ലുവിളിയോട് ഹർഭജൻ സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
സ്ലാപ്‌ഗേറ്റ് വിവാദം
2008-ലെ ഐപിഎല്ലിനിടെ മുംബൈ ഇന്ത്യൻസും കിങ്സ് ഇലവൻ പഞ്ചാബും തമ്മിൽ നടന്ന മത്സര ശേഷമുള്ള ഹസ്തദാനത്തിനിടെ ഹർഭജൻ ശ്രീശാന്തിനെ മർദിച്ചു എന്നതാണ് സ്ലാപ്ഗേറ്റ് വിവാദം. അന്ന് ശ്രീശാന്ത് കണ്ണീരൊഴുക്കുന്ന ദൃശ്യങ്ങൾ വലിയ വാർത്തയായിരുന്നു. തുടർന്ന് ഹർഭജനെ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് വിലക്കുകയും താരത്തിന്റെ മുഴുവൻ മാച്ച് ഫീസും പിഴയായി ഈടാക്കുകയും ചെയ്തു.
English Summary
Former Indian pacer and Malayali S. Sreesanth has challenged former Indian cricketer Harbhajan Singh to a boxing ring fight. The new issue is believed to be due to Harbhajan trivialising the ‘slap gate’ controversy in a recent advertisement. “Do you dare to come to the ring with me? Can you sign the agreement? I am asking Harbhajan. Do you dare to face me in the ring wearing the same gloves? This is an open challenge,” Sreesanth challenged.