Donald Trump: രണ്ടാഴ്ചത്തേക്ക് സമാധാനം; ഇറാനെതിരായ ആക്രമണം താല്‍ക്കാലികമായി നിര്‍ത്തുന്നുവെന്ന് ട്രംപ്
Iran US Conflict: ഇറാനെതിരായ ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും, ഉടനടിയും, സുരക്ഷിതമായും തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന ഉപാധിയോടെയാണ് ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിയതെന്നും യുഎസ് പ്രസിഡന്റ്. പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി.
വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവയ്ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് പൂർണ്ണമായും, ഉടനടിയും, സുരക്ഷിതമായും തുറന്നുകൊടുക്കാന്‍ ഇറാന്‍ തയ്യാറാകണമെന്ന ഉപാധിയോടെയാണ് ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തിയത്. ഇരുപക്ഷവും വെടി നിര്‍ത്തുമെന്ന് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറഞ്ഞു. ഇതിനകം എല്ലാ സൈനിക ലക്ഷ്യങ്ങളും തങ്ങള്‍ കൈവരിക്കുകയും, മുന്നേറുകയും ചെയ്‌തെന്നാണ് ട്രംപിന്റെ അവകാശവാദം.
“ഇറാനുമായുള്ള ദീർഘകാല സമാധാനത്തിനും, മിഡില്‍ ഈസ്റ്റിലെ സമാധാനത്തിനുമായുള്ള ഒരു അന്തിമ കരാറിന്റെ വളരെ അടുത്താണ് നമ്മൾ ഇപ്പോൾ. ഇറാനിൽ നിന്ന് ഞങ്ങൾക്ക് 10 പോയിന്റുകളുള്ള ഒരു നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ അനുയോജ്യമായ ഒന്നാണതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു”-ട്രംപ് പറഞ്ഞു.
യുഎസും ഇറാനും തമ്മില്‍ നേരത്തെയുണ്ടായിരുന്ന തര്‍ക്കവിഷയങ്ങളില്‍ മിക്കവാറും എല്ലാ കാര്യങ്ങളിലും ധാരണയായിട്ടുണ്ട്. എന്നാൽ രണ്ടാഴ്ചത്തെ കാലയളവ് കരാർ അന്തിമമാക്കാനും പൂർത്തീകരിക്കാനും സഹായിക്കും. യുഎസ് പ്രസിഡന്റ് എന്ന നിലയിലും, മിഡില്‍ ഈസ്റ്റ് രാജ്യങ്ങളെ പ്രതിനിധീകരിച്ചും, ദീര്‍ഘനാളായി നിലനില്‍ക്കുന്ന ഈ പ്രശ്‌നം പരിഹാരത്തിലേക്ക് എത്തുന്നതില്‍ അഭിമാനമുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ഫീൽഡ് മാർഷൽ അസിം മുനീറുമായി ചർച്ചകള്‍ നടത്തിയതായും, ഇറാനിലേക്ക് അയക്കാൻ നിശ്ചയിച്ചിരുന്ന സേനയെ തടഞ്ഞുനിർത്തണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചതായും ട്രംപ് പറഞ്ഞു.
പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇറാന്‍
ഇറാനെതിരെയുള്ള ആക്രമണങ്ങൾ നിർത്തിവച്ചാൽ, തങ്ങളുടെ സായുധ സേന അവരുടെ പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. രണ്ടാഴ്ചത്തേക്ക്, ഇറാന്റെ സായുധ സേനയുമായുള്ള ഏകോപനത്തിലൂടെയും സാങ്കേതിക പരിമിതികൾ പരിഗണിച്ചും ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായ യാത്ര സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് ഷെരീഫിനും, മുനീറിനും അബ്ബാസ് അരാഗ്ചി നന്ദി പറഞ്ഞു. യുഎസ് മുന്നോട്ടുവെച്ച 15-ഇന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ചകൾക്കുള്ള അവരുടെ താൽപ്പര്യം പരിഗണിച്ചുകൊണ്ടും, കൂടാതെ ഇറാന്റെ 10-ഇന നിർദ്ദേശങ്ങൾ ചർച്ചകൾക്ക് അടിസ്ഥാനമാക്കാമെന്ന ട്രംപിന്റെ പ്രഖ്യാപനം കണക്കിലെടുത്തും കൊണ്ടും ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന് വേണ്ടി താന്‍ ഈ പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Statement on behalf of the Supreme National Security Council of the Islamic Republic of Iran: pic.twitter.com/cEtBNCLnWT
— Seyed Abbas Araghchi (@araghchi) April 7, 2026
ആശങ്കപ്പെടുത്തിയ പ്രഖ്യാപനം
ഇന്ന് രാത്രി ഇറാനിലെ മുഴുവന്‍ സിവിലൈസേഷനും ഇല്ലാതാകുമെന്നായിരുന്നു ട്രംപ് നേരത്തെ നടത്തിയ പ്രഖ്യാപനം. അത് ഒരിക്കലും തിരിച്ചുവരില്ല. അങ്ങനെ സംഭവിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ മിക്കവാറും അത് സംഭവിച്ചേക്കാമെന്നും ട്രംപ് പറഞ്ഞിരുന്നു. ആശങ്കപ്പെടുത്തുന്നതായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആക്രമണം രണ്ടാഴ്ചത്തേക്ക് നിര്‍ത്തുന്നതായി ട്രംപും, പ്രതിരോധ നടപടികള്‍ അവസാനിപ്പിക്കുമെന്ന് ഇറാനും പ്രഖ്യാപിച്ചത്.