Israel-Lebanon: ലെബനനില്‍ വ്യാപക ആക്രമണവുമായി ഇസ്രായേല്‍; കൊല്ലപ്പെട്ടത് 250-ലേറെ പേര്‍
Israel launches attacks on Lebanon: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവിൽ ഡിഫൻസ്. ഇസ്രായേൽ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി റാകൻ നസ്രെദ്ദീൻ. ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളാണ് ലക്ഷ്യമിട്ടത്.

ലെബനനിലെ സെൻട്രൽ ബെയ്റൂട്ടിൽ ഇസ്രായേലി വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടം
ബെയ്‌റൂട്ട്: ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍-യുഎസ് വെടിനിര്‍ത്തലിന് പിന്നാലെയാണ് ലെബനനിലെ വാണിജ്യ, റെസിഡന്‍ഷ്യല്‍ മേഖലകളില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. കുറഞ്ഞത് 254 പേർ കൊല്ലപ്പെടുകയും 1,165 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സിവിൽ ഡിഫൻസ് അറിയിച്ചു.
രാജ്യത്തുടനീളം ഇസ്രായേൽ നൂറിലധികം വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ലെബനൻ ആരോഗ്യ മന്ത്രി റാകൻ നസ്രെദ്ദീൻ പറഞ്ഞു. ലെബനനന്റെ ആരോഗ്യ മേഖലയെ സഹായിക്കാന്‍ രാജ്യാന്തര സംഘടനകള്‍ ഇടപടണമെന്ന് നസ്രെദ്ദീൻ അൽ ജസീറയോട് പറഞ്ഞു.
മാര്‍ച്ച് രണ്ടിന് രാജ്യത്ത് സൈനിക നടപടി ആരംഭിച്ചതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണം ഇതാണെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ബെയ്‌റൂട്ട്, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളാണ് ലക്ഷ്യമിട്ടത്. ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത് ബെയ്റൂട്ടിലാണ്. അവിടെ 91 പേർ കൊല്ലപ്പെട്ടു.
Also Read: Iran-Israel: ‘ലെബനനിൽ വെടിവയ്പ്പ് അവസാനിപ്പിച്ചില്ലെങ്കിൽ ടെൽ അവീവിൽ ബോംബിടും’; ഇറാന്റെ പുതിയ ഭീഷണി
ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടത്തിയതെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റെ വിശദീകരണം. ലെബനനിലുടനീളമുള്ള കമാൻഡ് സെന്ററുകളിലെ നൂറുകണക്കിന് ഹിസ്ബുള്ള ഭീകരരെ ഇസ്രായേൽ സൈന്യം അപ്രതീക്ഷിതമായി ആക്രമിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ്, തലസ്ഥാനമായ ബെയ്റൂട്ടിൽ തുടർച്ചയായി അഞ്ച് ആക്രമണങ്ങളെങ്കിലും ഉണ്ടായി.ബെയ്റൂട്ടിലും ബെക്കാ താഴ്‌വരയിലും തെക്കൻ ലെബനനിലുമായി 100-ലധികം ഹിസ്ബുള്ള കമാൻഡ് സെന്ററുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടെന്നാണ് റിപ്പോര്‍ട്ട്.
രണ്ടാഴ്ചത്തെ വെടിനിർത്തലിന് യുഎസും ഇറാനും സമ്മതിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം ഉണ്ടായത്. ലെബനനെ വെടിനിർത്തൽ കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം തുടരുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞിരുന്നു.