AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി

Palestinians in Gaza Will Not Be Deported, Israel Says: ഇസ്രയേല്‍ സര്‍ക്കാരിലെ ചില വലതുപക്ഷ മന്ത്രിമാര്‍ പലസ്തീനികളെ ഗാസയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടുത്തിടെ മുന്നോട്ടുവെച്ചിരുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ ഗാസയിലെ ജനങ്ങളുടെ സ്വമേധയാ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു.

ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ല; ഇസ്രയേല്‍ വിദേശകാര്യമന്ത്രി
ഗാസയില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Published: 10 Sep 2026 | 06:42 AM

ഗാസ സിറ്റി: ഗാസ മുനമ്പില്‍ കഴിയുന്ന പലസ്തീനികളെ നാടുകടത്താന്‍ ഇസ്രയേല്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍. ഗാസയിലെ ജനങ്ങളെ ഈ മേഖലയില്‍ നിന്ന് പുറത്താക്കണമെന്ന തരത്തില്‍ ഇസ്രയേല്‍ മന്ത്രിമാരുടെ ഭാഗത്തുനിന്ന് അടുത്തിടെ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കുന്നതിനായാണ് സാറിന്റെ പ്രസ്താവന.

സ്ലോവേനിയയിലെ ല്യൂബ്ലിയാനയില്‍ ഇസ്രയേല്‍ എംബസി ഉദ്ഘാടനവുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് സാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയില്‍ നിന്ന് ആരെയും നിര്‍ബന്ധിച്ച് പുറത്താക്കാനോ നാടുകടത്താനോ സര്‍ക്കാര്‍ പദ്ധതിയിടുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, ഗാസയില്‍ നിന്ന് ആരെങ്കിലും മറ്റൊരു രാജ്യത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് സ്വമേധയാ ആയിരിക്കണമെന്നും മറ്റൊരു രാജ്യം അവരെ സ്വീകരിക്കാന്‍ തസാറായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രയേല്‍ സര്‍ക്കാരിലെ ചില വലതുപക്ഷ മന്ത്രിമാര്‍ പലസ്തീനികളെ ഗാസയില്‍ നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അടുത്തിടെ മുന്നോട്ടുവെച്ചിരുന്നു. ദേശീയ സുരക്ഷാ മന്ത്രി ഇതാമര്‍ ബെന്‍-ഗ്വിര്‍ ഗാസയിലെ ജനങ്ങളുടെ സ്വമേധയാ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയെക്കുറിച്ച് സംസാരിച്ചിരുന്നു. ഗാസയില്‍ നിന്ന് വലിയ തോതില്‍ ആളുകളെ മാറ്റുന്നതിനായി പ്രത്യേക സര്‍ക്കാര്‍ സംവിധാനമുണ്ടാക്കണമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു.

പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും ഗാസയില്‍ നിന്ന് പലസ്തീനികളുടെ പുറപ്പെടലിനെക്കുറിച്ച് നേരത്തെ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഈ നിലപാടുകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രിയുടെ പുതിയ പ്രതികരണം. അതിനാല്‍ ഇസ്രയേല്‍ സര്‍ക്കാരിനുള്ളിലെ വിവിധ മന്ത്രിമാരുടെ നിലപാടുകള്‍ തമ്മിലുള്ള വ്യത്യാസവും ഇതോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയാണ്.

Also Read: ജോര്‍ദാനിലെ യുഎസ് ബേസ് ആക്രമിച്ച് ഇറാന്‍; അമേരിക്കയുടെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തു

ഗാസയിലെ പലസ്തീനികളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ അന്താരാഷ്ട്ര തലത്തില്‍ ഇപ്പോഴും ഏറെ വിവാദ വിഷയമാണ്. പലസ്തീനികളെ നിര്‍ബന്ധിതമായി മാറ്റുന്നതിനെതിരെ വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും നേരത്തെ തന്നെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഗാസയില്‍ നിന്ന് പലസ്തീനികളെ നാടുകടത്താന്‍ പദ്ധതിയില്ലെന്ന ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്.

അതേസമയം, ഇസ്രയേലില്‍ ഒക്ടോബര്‍ 27ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗാസയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ വ്യത്യസ്ത നിലപാടുകള്‍ പുറത്തുവരുന്നത്. അതിനാല്‍ തന്നെ ഗാസയിലെ പലസ്തീനികളുടെ ഭാവി സംബന്ധിച്ച ചര്‍ച്ചകള്‍ ഇസ്രയേല്‍ രാഷ്ട്രീയത്തിലും പ്രധാന വിഷയമായി തുടരുന്നു. നിലവില്‍ വിദേശകാര്യ മന്ത്രിയുടെ നിലപാട് പ്രകാരം, പലസ്തീനികളെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗാസയില്‍ നിന്ന് പുറത്താക്കാനുള്ള പദ്ധതി സര്‍ക്കാരിനില്ലെന്ന് വ്യക്തമാണ്.

English Summary

Israel’s Foreign Minister has ruled out plans to deport Palestinians from Gaza. He said any departure would have to be voluntary. The statement comes amid differing views within Israel’s government. The issue remains a major international concern.

Follow Us