Nepal Flood: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തി; സഹായവുമായി വ്യോമസേനയുടെ നാലാമത്തെ വിമാനവും എത്തി
Nepal Flood Rescue Operation Update: നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Nepal Flood
കാഠ്മണ്ഡു: നേപ്പാളിനെ നടുക്കിയ കൊടും ദുരിതത്തിൽ നാലാം ദിവസവും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. ബുധനാഴ്ച ഹിമാനി തകർന്നതിനെ തുടർന്ന് ഹിമാലയൻ നദീതടങ്ങളിലൂടെ കുത്തിയൊഴുകിയെത്തിയ പ്രളയത്തിൽ നേപ്പാളിലും ചൈനയിലെ ടിബറ്റിലുമായി നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. 2,000ത്തിലധികം ആളുകളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പാലങ്ങളും റോഡുകളും ഒഴുകിപ്പോവുകയും പ്രധാന ജലവൈദ്യുത നിലയങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.
അതിനിടെ നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെത്തി. കൊച്ചിയിൽ നിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. എന്നാൽ നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനിയും കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്.
ALSO READ: നേപ്പാളിൽ വില്ലൻ ചൈനയുടെ തടാകമോ? സഹായം വാഗ്ദാനം ചെയ്ത് ട്രംപ്, കാണാതായവർ 1400 കടന്നു
പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്. അതിനിടെ നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും എത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് തിരിച്ചത്. തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിങ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധനസാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിരുന്നു. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
പുനർനിർമിക്കാൻ സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്ന് വേണം
പ്രളയം വിഴുങ്ങിയ നേപ്പാളിനെ പുനർനിർമാണത്തിന് നാല് ബില്യൺ ഡോളറിനും അഞ്ച് ബില്യൺ ഡോളറിനും ഇടയിൽ തുക ആവശ്യമായി വരുമെന്ന് ധനകാര്യ മന്ത്രി സ്വപ്നിൽ വാഗ്‌ലെ. നാശനഷ്ടത്തിൻറെ വ്യാപ്തി സർക്കാർ വിലയിരുത്തി വരികയാണ്. അതേസമയം 2015 ലെ ഭൂകമ്പത്തിന് ആവശ്യമായിരുന്നതിനേക്കാൾ വളരെ കുറഞ്ഞ തുകയേ ഞങ്ങൾക്ക് ആവശ്യമായി വരൂവെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഇത് നേപ്പാളിൻറെ സമ്പദ്‌വ്യവസ്ഥയുടെ പത്തിലൊന്ന് വരുമെന്നാണ് റിപ്പോർട്ട്.
നേപ്പാളിൻറെ ദേശീയ ഉൽപ്പാദന ശേഷിയുടെ 12 ശതമാനത്തിലധികം വരുന്ന ഊർജ പദ്ധതികൾക്കാണ് വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ചത്. ഇത് റെമിറ്റനൻസ്, ടൂറിസം, ജലവൈദ്യുത പദ്ധതികൾ എന്നിവയെ ആശ്രയിക്കുന്ന സമ്പദ്‌വ്യവസ്ഥക്ക് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. നേപ്പാൾ കണ്ട ഏറ്റവും വലിയ ദുരന്തമായ 2015ലെ ഭൂകമ്പത്തിന് ശേഷം ഏകദേശം 9 ബില്യൺ ഡോളറാണ് രാജ്യം പുനർനിർമ്മാണത്തിനായി ചെലവഴിച്ചത്.
English Summary:
Devastating flash floods in the Nepal-Tibet border region have killed at least 675 people. Nearly 3,000 stranded people, including 163 foreigners, were evacuated by rescue teams in Nepal. Search and relief operations continued on the fourth day.