Pope Leo XIV’s inauguration mass: ലിയോ പതിനാലാമന്റെ സ്ഥാനാരോഹണം ഇന്ന്; പ്രാർത്ഥനയോടെ ലോകം
Pope Leo XIV's inauguration mass today: അധികാര ചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും വലിയ ഇടയന്റെ വസ്ത്രവും (പാലിയവും) അണിയിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഇവ ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ കത്തോലിക്ക സഭയുടെ നേതൃത്വം ഏറ്റെടുക്കും.

ആഗോള കത്തോലിക്ക സഭയുടെ മാർപാപ്പയായി ലിയോ പതിനാലാമൻ ഇന്ന് ചുമതലയേൽക്കും. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രാദേശിക സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30) ചുമതലേയറ്റുകൊണ്ടുള്ള കുർബാന നടക്കും. രണ്ട് മണിക്കൂറോളം നീളുന്ന ചടങ്ങാണുള്ളത്. പാപ്പ തന്നെയാകും കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കുക.
അധികാര ചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും വലിയ ഇടയന്റെ വസ്ത്രവും (പാലിയവും) അണിയിക്കലാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഇവ ഏറ്റുവാങ്ങി വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി മാർപാപ്പ കത്തോലിക്ക സഭയുടെ നേതൃത്വം ഏറ്റെടുക്കും.
ആദ്യ പാപ്പയായ പത്രോസിന്റെ കബറിടത്തിൽ പ്രാർത്ഥിച്ച ശേഷം കർദിനാൾമാരുടെ അകമ്പടിയോടെയാണ് ബലിവേദിയിൽ എത്തുന്നത്. കര്‍ദിനാള്‍ തിരുസംഘത്തിന്റെ മൂന്ന് പ്രതിനിധികൾ പ്രത്യേക പ്രാര്‍ഥനകളോടെ പാലിയം അണിയിക്കുകയും ഫിലിപ്പീൻസിലെ മനില ആർച്ച്ബിഷപ് കർദിനാൾ ലൂയി അന്റോണിയോ ഗോക്കിം താഗ്ലെ പാപ്പയ്ക്ക് മുക്കുവന്റെ മോതിരം കൈമാറുകയും ചെയ്യും.
കുർബാനയോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് വത്തിക്കാൻ. ഏകദേശം 6,000 പൊലീസ് ഉദ്യോഗസ്ഥരെയും 1,000 സന്നദ്ധപ്രവർത്തകരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങ്, നാഗാലാൻഡ് ഉപമുഖ്യമന്ത്രി യാൻതുംഗോ പാട്ടൺ തുടങ്ങിയവർ പങ്കെടുക്കും.
യുഎസിൽ നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർ പങ്കെടുക്കും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബൽജിയം രാജാവ് ഫിലിപ് , രാജ്ഞി മറ്റിൽഡ, ബ്രിട്ടനിലെ എഡ്വേഡ് രാജകുമാരൻ, കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി അന്റോണി ആൽബനീസ്, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.