Saudi Arabia Poultry Ban: ഇന്ത്യയുടെ ചിക്കനും മുട്ടയും ഇനി സൗദി അറേബ്യയ്ക്ക് വേണ്ട… നിരോധനം എത്രകാലത്തേക്ക് ?
Saudi Arabia Bans Poultry Imports From India And 40 Other Countries: മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി നിൽക്കുന്ന സമയത്തുണ്ടായ ഈ നിരോധനം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കും.
റിയാദ്: ഭക്ഷ്യസുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 40 രാജ്യങ്ങളിൽ നിന്നുള്ള കോഴിയിറച്ചി, മുട്ട തുടങ്ങിയ പൗൾട്രി ഉൽപന്നങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ നിരോധനം ഏർപ്പെടുത്തി. പകർച്ചവ്യാധി ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 16 രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്.
പക്ഷിപ്പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമാണ് നടപടി. വിപണിയിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം. നിരോധനം എത്ര കാലത്തേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും, രോഗഭീഷണി ഒഴിയുന്ന മുറയ്ക്ക് പുനഃപരിശോധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി
ഇന്ത്യൻ പൗൾട്രി ഉൽപന്നങ്ങളുടെ ഏറ്റവും വലിയ വിപണികളിലൊന്നാണ് സൗദി അറേബ്യ. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ 149 മില്യൻ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നടന്നത്.
മുൻവർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തി നിൽക്കുന്ന സമയത്തുണ്ടായ ഈ നിരോധനം ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ സാമ്പത്തിക ആഘാതമുണ്ടാക്കും. സൗദിയുടെ തീരുമാനത്തിന് പിന്നാലെ പ്രമുഖ ഇന്ത്യൻ പൗൾട്രി കമ്പനികളുടെ ഓഹരി വിലയിൽ ഇടിവ് രേഖപ്പെടുത്തി. വെങ്കീസ്, എച്ച്എംഎ അഗ്രോ, ഒവോബൽ ഫുഡ്സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് ഇടിഞ്ഞത്.