Syria Sanctions: സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്; മുൻ പ്രസിഡൻ്റിനും കുടുംബത്തിനുമുള്ള ഉപരോധം തുടരും
Donald Trump Signed Lifting Of Syria Sanctions: മേയിൽ സൗദി സന്ദർശിക്കാനെത്തിയപ്പോഴാണ് സിറിയയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയതും വലിയ വാർത്തയായിരുന്നു.
വാഷിങ്ടൻ: സിറിയയ്ക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യുഎസ്. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഇതോടെ സിറിയയ്ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം സിറിയയുടെ മുൻ പ്രസിഡന്റായ ബാഷാർ അൽ അസദിനും കുടുംബത്തിനുമുള്ള ഉപരോധം തുടരുമെന്നാണ് വിവരം. യുഎസിന്റെ ഈ തീരുമാനം തികച്ചും സിറിയയ്ക്ക് സമാധാനപരമാകുമെന്നും യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു.
ആഭ്യന്തരയുദ്ധത്തിൽ തകർന്ന് സിറിയയെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാം ചെയ്യുമെന്നും ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുഎസിൻ്റെ ഈ നീക്കത്തെ സിറയ സ്വാഗതം ചെയ്തു. ട്രംപിൻ്റെ ഈ തീരുമാനം ഏറെ കാലമായി കാത്തിരുന്നതാണെന്നും ഇത് രാജ്യത്തിൻ്റെ വികസനത്തിനുമുള്ള വാതിൽ തുറക്കുമെന്നും വിദേശകാര്യ മന്ത്രി അസദ് അൽ ശിബാനി എക്സിൽ കുറിച്ചു. ഭാവിയിൽ സിറിയയെ സാമ്പത്തികമായി മുന്നോട്ടു കൊണ്ടുപോകാനും സമൂഹത്തിനുമുന്നിൽ രാജ്യത്തെ തുറന്നു കാട്ടാനുള്ള അവസരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയിൽ സൗദി സന്ദർശിക്കാനെത്തിയപ്പോഴാണ് സിറിയയ്ക്കെതിരെ യുഎസ് ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ട്രംപ് കൂടിക്കാഴ്ചയും നടത്തിയതും വലിയ വാർത്തയായിരുന്നു. കാരണം 25 വർഷത്തിന് ശേഷം ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ നടന്ന കൂടിക്കാഴ്ചയായിരുന്നു അത്.
സിറിയ അടക്കിവാണ ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. സിറിയയിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബറിൽ പ്രസിഡന്റ് ബഷാർ അൽ അസദിനെ നീക്കി വിമതസഖ്യം അധികാരം പിടിച്ചത്. ഇതോടെ അരനൂറ്റാണ്ടു പിന്നിട്ട അസദ് കുടുംബത്തിന്റെ ആധിപത്യത്തിന് അന്ത്യമായി.