Rabindra Nath Tagore Ancestral Home : രവീന്ദ്രനാഥ ടാഗോറിൻ്റെ വീട് തകർത്ത് ജനക്കൂട്ടം; പ്രശ്നം ഇത്
Rabindra Nath Tagore Ancestral Home Issues : അക്രമാസക്തരായ ജനക്കൂട്ടം പ്രവേശിക്കുകയും മ്യൂസിയം കസ്റ്റോഡിയൻ്റെ ഓഫീസ്, ഓഡിറ്റോറിയത്തിൻ്റെ ജനാലകൾ, വാതിലുകൾ എന്നിവ തകർക്കുകയും ചെയ്തു. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്
ധാക്ക: ബംഗ്ലാദേശിലെ രവീന്ദ്രനാഥ ടാഗോറിൻ്റെ തറവാട് വീട് തകർത്ത് ജനക്കൂട്ടം. ബംഗ്ലാദേശിലെ സിറാജ് ഗഞ്ചിലെ കച്ചാരിബാരിയിലെ വീടാണ് ജനക്കൂട്ടം തകർത്തത്. അദ്ദേഹത്തിൻ്റെ മ്യൂസിയമായാണ് കച്ചാരിബാരിയിലെ വീട് അറിയപ്പെടുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. സന്ദർശകരും -മ്യൂസിയം ജീവനക്കാരും തമ്മിൽ .ബൈക്കുകളുടെ പാർക്കിംഗ് ഫീസിനെച്ചൊല്ലി ആരംഭിച്ച തർക്കമാണ് വലിയ പ്രശ്നമായി മാറിയത്.ഇതിനിടയിൽ സന്ദർശകരിലൊരാളെ ഓഫീസ് മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിടുകയും മർദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേ തുടർന്ന് പ്രദേശത്ത് വ്യാപക സംഘർഷാവസ്ഥ നിലനിന്നിരുന്നു.
ഷാജദ്പൂർ പ്രസ് ക്ലബിന് മുന്നിൽ ആളുകൾ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുകയും അക്രമാസക്തരായ ജനക്കൂട്ടം പ്രവേശിക്കുകയും മ്യൂസിയം കസ്റ്റോഡിയൻ്റെ ഓഫീസ്, ഓഡിറ്റോറിയത്തിൻ്റെ ജനാലകൾ, വാതിലുകൾ എന്നിവ തകർക്കുകയും ചെയ്തു. വിലപിടിപ്പുള്ള നിരവധി വസ്തുക്കൾക്കും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. മ്യൂസിയം ഡയറക്ടറെ ആക്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പുരാവസ്തു വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. തൽക്കാലം മ്യൂസിയം അടച്ചിടും.
1940-ൽ ടാഗോറിൻ്റെ മുത്തച്ഛൻ ദ്വാരകനാഥ് ടാഗോറാണ് കച്ചാരിബാരിയിലെ വീട് വാങ്ങുന്നത് . രവീന്ദ്രനാഥ ടാഗോർ തൻ്റെ ജീവിതത്തിൻ്റെ നല്ലൊരു ഭാഗം ഈ വീട്ടിൽ ചെലവഴിച്ചിട്ടുണ്ട്. 1969-ൽ പുരാവസ്തു വകുപ്പ് ഈ വീട് സംരക്ഷിത കേന്ദ്രമായി പ്രഖ്യാപിക്കുകയും പിന്നീടിത് മ്യൂസിയമാക്കി മാറ്റുകയും ചെയ്തു.