Iran-Gulf: എല്ലാം വിഷമയമാകും, കുടിവെള്ളം മുട്ടും; ഗള്‍ഫ് രാജ്യങ്ങളെ ഭീതിയിലാഴ്ത്തി ഇറാന്റെ ബുഷെഹര്‍ ആണവനിലയം
Bushehr nuclear plant: ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടായാല്‍ അത് സാരമായി ബാധിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളെയാകാം. ഈ നിലയത്തിന് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്ക ശക്തമാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ബുഷെഹര്‍ നഗരത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ടെഹ്‌റാന്‍ പോലും ബുഷെഹറിന്റെ ഇത്ര അടുത്തല്ല സ്ഥിതി ചെയ്യുന്നത്.
ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ആക്രമണമുണ്ടാകല്ലേയെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാകാം. കഴിഞ്ഞ ശനിയാഴ്ച ബുഷെഹര്‍ നിലയത്തില്‍ നിന്ന് വെറും 350 മീറ്റര്‍ അകലെ ഒരു പ്രോജക്ടൈല്‍ പതിച്ചിരുന്നു. ഇതോടെ ഈ നിലയത്തിന് നേരെ ആക്രമണമുണ്ടാകുമോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. നിലയത്തിന് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായാല്‍ അത് റേഡിയോ ആക്ടീവ് വികരണങ്ങള്‍ക്ക് കാരണമാകുമെമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അത് ജിസിസി രാജ്യങ്ങള്‍ക്ക് നാശമുണ്ടാക്കുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകിയത്. നിലയത്തിന് നേരെയുണ്ടാകുന്ന ആക്രമണം ടെഹ്‌റാന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നാണ് അരഗ്ചി പറയുന്നത്.
Remember the Western outrage about hostilities near Zaporizhzhia Nuclear Power Plant in Ukraine?
Israel-U.S. have bombed our Bushehr plant four times now. Radioactive fallout will end life in GCC capitals, not Tehran.
Attacks on our petrochemicals also convey real objectives. pic.twitter.com/onGCgkJFjt
— Seyed Abbas Araghchi (@araghchi) April 4, 2026
ആശങ്ക എന്തിന്?
കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ ബുഷെഹര്‍ നഗരത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ പോലും ബുഷെഹറിന്റെ ഇത്ര അടുത്തല്ല സ്ഥിതി ചെയ്യുന്നതെന്നാണ് ശ്രദ്ധേയം. ഈ ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന നഗരങ്ങളും ബുഷെഹറും തമ്മിലുള്ള ഏകദേശ ദൂരം നോക്കാം (കടല്‍ദൂരം).
- കുവൈത്ത് സിറ്റി: 270 കി.മീ
- മനാമ: 350 കി.മീ
- ദമാം, ദഹ്‌റാന്‍, അല്‍ ഖോബാര്‍: 400 കി.മീ
- ദോഹ: 450 കി.മീ
- റിയാദ്: 750 കി.മീ
പ്രശ്‌നം രൂക്ഷം?
പ്ലാന്റിന് നേരെ ആക്രമണമുണ്ടായാല്‍ സീസിയം-137 എന്ന അപകടരമായ ഐസോടൊപ്പ് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടും. ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം ഇത് കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ ഭാഗങ്ങളിലേക്ക് നീങ്ങാം. ഭക്ഷണം, മണ്ണ്, വെള്ളം എന്നിവ വിഷമയമാകാനും സാധ്യതകളേറെ.
Also Read: Iran War: കൗണ്ട്ഡൗണ്‍ തുടങ്ങി ട്രംപ്, വകവെക്കാതെ ഇറാന്‍; ഭീഷണി വിലപ്പോകില്ലേ?
കാന്‍സര്‍ സാധ്യത പോലും വര്‍ധിക്കാമെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യ-പാരിസ്ഥിതിക ആഘാതങ്ങൾക്ക് പുറമേ, സമ്പദ്‌വ്യവസ്ഥയെയും ഇത് തളര്‍ത്തിയേക്കാം. മത്സ്യബന്ധന വ്യവസായമടക്കം തകിടം മറിയും.
കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകളെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ പ്രധാനമായും കുടിവെള്ളത്തിന് ആശ്രയിക്കുന്നത്. റേഡിയോ ആക്ടീവ് ഐസോടോപ്പുകൾ കടൽവെള്ളത്തിൽ കലർന്നാൽ അവ വേർതിരിച്ചെടുക്കുക പ്രയാസകരമാണ്.