8th Pay Commission: മിനിമം ശമ്പളം 54,000 രൂപ, 7% വാർഷിക വർദ്ധനവ്; കാത്തിരിപ്പ് വെറുതെയാവില്ല
8th Pay Commission Update: കമ്മീഷന് മുന്നിൽ സമർപ്പിക്കേണ്ട ആവശ്യങ്ങൾ ക്രോഡീകരിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍ ജെസിഎം (സ്റ്റാഫ് സൈഡ്) ന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ യോഗം ഇന്നലെ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. ഏകദേശം 1.2 കോടി കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുന്ന പ്രധാന ആവശ്യങ്ങളാണ് സമിതി ചർച്ച ചെയ്യുന്നത്.

പ്രതീകാത്മക ചിത്രം
കേന്ദ്രസർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എട്ടാം ശമ്പളകമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. കമ്മീഷന് മുന്നിൽ സമർപ്പിക്കേണ്ട ആവശ്യങ്ങൾ ക്രോഡീകരിക്കുന്നതിനായി നാഷണല്‍ കൗണ്‍സില്‍-ജെസിഎം (സ്റ്റാഫ് സൈഡ്) ന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ യോഗം ഇന്നലെ ന്യൂഡല്‍ഹിയില്‍ ആരംഭിച്ചു. ഏകദേശം 1.2 കോടി കേന്ദ്ര സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും ബാധിക്കുന്ന പ്രധാന ആവശ്യങ്ങളാണ് സമിതി ചർച്ച ചെയ്യുന്നത്.
ജീവനക്കാരുടെ പൊതു സേവന കാര്യങ്ങളെക്കുറിച്ചുള്ള ഒരു മെമ്മോറാണ്ടം തയ്യാറാക്കുന്നതിനുള്ള പ്രക്രിയയും രീതികളും തീരുമാനിക്കുന്നതിനായി ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഒരു ആഴ്ച ഡല്‍ഹിയില്‍ തങ്ങുമെന്നാണ് വിവരം. ശേഷംഈ മെമ്മോറാണ്ടം എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് സമര്‍പ്പിക്കും. ശമ്പളം, പെൻഷൻ തുടങ്ങിയവയിൽ വിവിധ ആവശ്യങ്ങളാണ് സമർപ്പിക്കുന്നത്.
പ്രധാന ആവശ്യങ്ങൾ
അടിസ്ഥാന ശമ്പളം
അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്ന് 54,000 രൂപയായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്. ഫിറ്റ്‌മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ് ഈ വർദ്ധനവ് കണക്കാക്കുന്നത്. താഴ്ന്ന തസ്തികയിലുള്ളവർക്ക് കൂടുതൽ ആനുകൂല്യം ലഭിക്കുന്ന തരത്തിൽ 3.00 മുതൽ 3.25 വരെയുള്ള വിവിധ തലങ്ങളിലുള്ള ഫിറ്റ്‌മെന്റ് ഫാക്ടറാണ് ആവശ്യപ്പെടുന്നത്.
ആവശ്യപ്പെടുന്ന ഫിറ്റ്മെന്റ് ഘടകം
ലെവൽ 1 മുതൽ 5 വരെ: 3.00
ലെവൽ 6 മുതൽ 12 വരെ: 3.05 – 3.10
ലെവൽ 13 മുതൽ 15 വരെ: 3.05 – 3.15
ലെവൽ 16 മുതൽ 18 വരെ: 3.25ന് മുകളിൽ
ALSO READ: അടിസ്ഥാനശമ്പളം 34,000 കടക്കുമോ? മുൻവർഷങ്ങളിൽ കൂടിയത് ഇത്രയും; കണക്കുകൾ ഇങ്ങനെ!
വാർഷിക ഇൻക്രിമെന്റ്: നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന വാർഷിക ഇൻക്രിമെന്റ് 3 ശതമാനമാണ്. ഇത് 7 ശതമാനമായി ഉയർത്തണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം.
പഴയ പെൻഷൻ പദ്ധതി: അതുപോലെ ഏറ്റവും ശ്രദ്ധേയമായ ആവശ്യം പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരണം എന്നതാണ്. നിലവിലുള്ള നാഷണൽ പെൻഷൻ സിസ്റ്റത്തിന് (NPS) പകരം പഴയ പെൻഷൻ പദ്ധതി തന്നെ വേണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു.
കുടുംബ യൂണിറ്റ്: ശമ്പള നിർണ്ണയത്തിനായി ഉപയോഗിക്കുന്ന ‘കുടുംബ യൂണിറ്റിൽ’ നിലവിൽ മൂന്ന് അംഗങ്ങളെയാണ് കണക്കാക്കുന്നത്. ഇത് മാറ്റി ആശ്രിതരായ മാതാപിതാക്കളെ കൂടി ഉൾപ്പെടുത്തി അഞ്ച് അംഗങ്ങളാക്കി ഉയർത്തണമെന്നാണ് മറ്റൊരു ആവശ്യം.
മെഡിക്കൽ അലവൻസ്: പെൻഷൻകാർക്കുള്ള ഫിക്സഡ് മെഡിക്കൽ അലവൻസ് 1,000 രൂപയിൽ നിന്ന് 20,000 രൂപയായി വർദ്ധിപ്പിക്കുക.
ലീവ് എൻകാഷ്മെന്റ്: വിരമിക്കുമ്പോൾ ലഭിക്കുന്ന ലീവ് എൻകാഷ്മെന്റ് പരിധി 300 ദിവസത്തിൽ നിന്ന് 400 ദിവസമാക്കി ഉയർത്തുക എന്ന ആവശ്യവും ജീവനക്കാരുടെ സംഘടനകൾ മുന്നോട്ട് വയ്ക്കുന്നു.