Apollo Hospitals : ആരോഗ്യമേഖലയിൽ ചരിത്രമാറ്റം: അപ്പോളോ ഇനി വർഷത്തിൽ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും
ഹൈദരാബാദിൽ 'ഫ്യൂച്ചർ ഹോസ്പിറ്റൽ' വരുന്നു. AI സാങ്കേതകയുടെ മികവലാണ് ഫ്യൂച്ചർ ഹോസ്പിറ്റൽ പ്രവർത്തിക്കുക
ഹൈദരാബാദ്: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽസ് തങ്ങളുടെ പ്രവർത്തനശൈലിയിൽ വൻ പരിഷ്കാരം പ്രഖ്യാപിച്ചു. ഇനി മുതൽ ശനി, ഞായർ ഉൾപ്പെടെയുള്ള എല്ലാ അവധി ദിവസങ്ങളിലും അപ്പോളോ ആശുപത്രികൾ 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡി അറിയിച്ചു. ഹൈദരാബാദിൽ നടന്ന ‘ഇന്റർനാഷണൽ ഹെൽത്ത് ഡയലോഗ്’ സമാപന സമ്മേളനത്തിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. ഹൈദരാബാദിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ‘ഹോസ്പിറ്റൽ ഓഫ് ദ ഫ്യൂച്ചർ’ ഉടൻ നിലവിൽ വരുമെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. സംഗീത റെഡ്ഡി അറിയിച്ചു.
രോഗം വരുന്നത് പ്രവൃത്തിദിവസങ്ങൾ നോക്കിയല്ലെന്ന് ഡോ. പ്രതാപ് സി. റെഡ്ഡി ചൂണ്ടിക്കാട്ടി. അതിനാൽ രോഗികൾക്ക് എപ്പോൾ വേണമെങ്കിലും മികച്ച ചികിത്സ ലഭ്യമാക്കാൻ ആശുപത്രികൾ എല്ലാ ദിവസവും പൂർണ്ണ സജ്ജമായിരിക്കും. എഐ ചികിത്സാരീതികളുടെ ഭാഗമാക്കും. മൈക്രോസോഫ്റ്റുമായി സഹകരിച്ച് ഡോക്ടർമാർക്കും രോഗികൾക്കുമായി പ്രത്യേകം ‘AI കോപൈലറ്റ്’ സംവിധാനങ്ങൾ വികസിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ ചികിത്സാ വേഗത കൂട്ടാൻ 5G കണക്റ്റിവിറ്റിയുള്ള ആംബുലൻസുകൾ ഏർപ്പെടുത്തും. ഇത് ആശുപത്രിയിൽ എത്തുന്നതിന് മുൻപേ വിദഗ്ദ്ധ ചികിത്സാ നിർദ്ദേശങ്ങൾ ലഭ്യമാക്കാൻ സഹായിക്കും.
‘ഗ്ലോബൽ വോയ്‌സസ്, വൺ വിഷൻ’ എന്ന പ്രമേയത്തിൽ നടന്ന ഐഎച്ച്ഡി 2026 ചടങ്ങിൽ ലോകമെമ്പാടുമുള്ള 75-ലധികം സ്ഥാപനങ്ങളിൽ നിന്നായി 27,000-ത്തോളം പേർ പങ്കെടുത്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ നയതന്ത്രജ്ഞരും ആരോഗ്യ മന്ത്രിമാരും സംഗമത്തിൽ സംബന്ധിച്ചു. ആരോഗ്യമേഖല കേവലം ആശുപത്രി കെട്ടിടങ്ങൾക്കുള്ളിൽ ഒതുങ്ങാതെ മനുഷ്യന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണമെന്നും, മനുഷ്യത്വവും അനുകമ്പയും കൈവിടാതെ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തണമെന്നും ഡോ. സംഗീത റെഡ്ഡി വ്യക്തമാക്കി. ചികിത്സാ പിഴവുകൾ കുറയ്ക്കാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും AI അധിഷ്ഠിത സംവിധാനങ്ങൾ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
തെലങ്കാനയിൽ നിന്നുള്ള പാർലമെന്റ് അംഗം കൊണ്ട വിശ്വേശ്വർ റെഡ്ഡി, ആഗോള ആരോഗ്യ സംഘടനകളുടെ മേധാവികൾ തുടങ്ങിയവർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. കൂടാതെ, പുതിയ സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിക്കാനുള്ള ‘സ്റ്റാർട്ടപ്പ് ഡോം’ സൗകര്യവും സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു.