Bonus: ഇതിലേതെങ്കിലും കൃഷി ചെയ്യുന്നുണ്ടോ? ബോണസ് സർക്കാർ തരും, നെൽക്കർഷകർക്ക് തിരിച്ചടി?
Central Government Bonus for Pulses: നെൽക്കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്.

പ്രതീകാത്മക ചിത്രം
കേരളത്തിലെ നെൽക്കർഷകർക്ക് ആശങ്കയുണ്ടാക്കുന്ന പുതിയ നിർദ്ദേശങ്ങളുമായി കേന്ദ്ര സർക്കാർ. പയർവർഗങ്ങൾക്ക് സബ്സിഡി നൽകാനുള്ള നിർദേശവുമായി കേന്ദ്ര ധനകാര്യ എക്സ്പെൻഡിച്ചർ സെക്രട്ടറി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഇതോടെ, നെല്ലിന് കേന്ദ്രം നൽകുന്ന ബോണസ് നിർത്തിയേക്കും. പകരം പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്ന കർഷകർക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകാനാണ് നീക്കം.
നിലവിൽ കേന്ദ്രം നെല്ലിന് നല്‍കുന്ന താങ്ങുവില കിലോഗ്രാമിന് 23.69 രൂപയാണ്. സംസ്ഥാന സര്‍ക്കാര്‍ 6.31 രൂപ കൂടി ചേർത്ത് 30 രൂപയാണ് കർഷകർക്ക് നൽകുന്നത്. ഇത് നിർത്തലാക്കുന്നത് നെൽക്കർഷകർക്ക് തിരിച്ചടിയാകും. അതേസമയം, പയർവർഗങ്ങളുടെ കൃഷിക്കുള്ള ബോണസ് നിശ്ചയിച്ചിട്ടില്ല.
രാജ്യത്ത് പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതെന്നാണ് വിശദീകരണം. പ്രധാനമായും ഏഴ് ഇനം പയർവർഗ്ഗങ്ങൾ കൃഷി ചെയ്യുന്നവർക്കാണ് പ്രത്യേക ബോണസ് നൽകാൻ ലക്ഷ്യമിടുന്നത്. ഈ ഏഴ് വിളകളിൽ ഏതെങ്കിലും ഒന്ന് കൃഷി ചെയ്യുന്ന കർഷകർക്ക് കേന്ദ്രത്തിന്റെ ഈ ആനുകൂല്യം ലഭിക്കും.
ALSO READ: ക്ഷേമനിധി പെൻഷൻ 5000 രൂപയായി വർധിപ്പിച്ചു; കിട്ടുന്നത് ആർക്ക്?
നിലവിൽ 40 ശതമാനം പയര്‍വര്‍ഗങ്ങളാണ് രാജ്യത്ത് ഇറക്കുമതി ചെയ്യുന്നത്. ഇതിനായി വൻതോതിലാണ് വിദേശനാണ്യശേഖരം വിനിയോഗിക്കുന്നത്. അതുകൊണ്ട് പയര്‍വര്‍ഗങ്ങളുടെ ഉത്പാദനം കൂട്ടുന്നതിന് പ്രോത്സാഹനം നല്‍കണമെന്ന കൃഷി ശാസ്ത്രജ്ഞരുടെയും വിദഗ്ദ്ധരുടെയും ഉപദേശം സ്വീകരിച്ചാണ് പുതിയ നീക്കം. ചെറുപയര്‍, വന്‍പയര്‍, ഉഴുന്ന്, മുതിര, കടല, സോയ, തുവര എന്നിവയ്ക്കാണ് ബോണസ്.
നെൽക്കൃഷിക്ക് ഏറെ പ്രാധാന്യം നൽകുന്ന കേരളത്തെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് കർഷകർ ഇതിനകം തന്നെ സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിടുന്ന സാഹചര്യത്തിൽ ബോണസ് കൂടി നിർത്തലാക്കുന്നത് കർഷകരുടെ ജീവിതം കടക്കെണിയിലാക്കും. അതേസമയം, പയർവർഗ്ഗങ്ങളുടെ കൃഷിയിലേക്ക് കർഷകരെ ആകർഷിക്കാൻ ഈ പുതിയ ബോണസ് പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ.