Oil Prices: പെട്രോൾ വില കൂടുമോ? ഹോര്‍മുസ് കടലിടുക്ക് ലക്ഷ്യമിട്ട് ഇറാൻ, യുദ്ധത്തിൽ തളർന്ന് ഇന്ധന മേഖല
Oil prices rise Amid US Israel Iran war: ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഏകദേശം 20% എല്ലാ ദിവസവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. സംഘർഷത്തെ തുടർന്ന് ഈ പാത ഇറാന്‍ ഏറെക്കുറെ അടച്ച നിലയിലാണ്.
സാധാരണക്കാരെ വരിഞ്ഞുമുറുക്കി ഇറാൻ ഇസ്രായേൽ സംഘർഷം. പശ്ചിമേഷ്യയിലെ യുദ്ധം രണ്ട് ദിവസം പിന്നിടുമ്പോൾ ആഗോള സാമ്പത്തിക വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. കേരളത്തിൽ നിന്നും അകലെയുള്ള രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമാണെങ്കിലും അതിന്റെ പ്രതിഫലനങ്ങൾ മലയാളികളുടെ അടുക്കളെ വരെ ബാധിച്ചേക്കാമെന്ന് അറിയാമോ?
ഇറാൻ ഇസ്രായേൽ യുദ്ധം പ്രധാനമായും ബാധിക്കുന്നത് എണ്ണ വിപണിയെ ആണ്. ഇറാന്‍ പ്രതിദിനം ഏകദേശം 33 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കുന്നു. ലോകത്തിലെ മൊത്തം എണ്ണ ഉല്‍പാദനത്തിന്റെ മൂന്ന് ശതമാനം വരുമിത്. എന്നാൽ വെറും മൂന്ന് ശതമാനം മാത്രമല്ലേ എന്ന് തള്ളിക്കളയാനുമാകില്ല. ഇവിടെയാണ് ഹോർമുസ് കടലിടുക്ക് നിർണായക പങ്ക് വഹിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ലോകത്തിലെ മൊത്തം അസംസ്‌കൃത എണ്ണയുടെ ഏകദേശം 20% എല്ലാ ദിവസവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് എണ്ണ എത്തുന്നതും ഇതുവഴിയാണ്. എന്നാൽ സംഘർഷത്തെ തുടർന്ന് ഈ പാത ഇറാന്‍ ഏറെക്കുറെ അടച്ച നിലയിലാണ്. പല എണ്ണക്കമ്പനികളും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള സഞ്ചാരവും നിർത്തി വച്ചിരിക്കുകയാണ്.
ALSO READ: യുദ്ധഭീതിയിൽ കത്തിക്കയറി സ്വർണം, ഇന്നും റെക്കോർഡ് കുതിപ്പോ
ഇത് ആഗോള എണ്ണ വില കുതിക്കാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 10 ശതമാനത്തിലധികം വർദ്ധിച്ചു. ബാരലിന് 100 ഡോളറിലേക്ക് വില ഉടൻ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടതോടെ എണ്ണക്കപ്പലുകൾക്ക് നീങ്ങാൻ കഴിയാത്ത അവസ്ഥയാണ്. ഇത് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലെ ഇന്ധനവിലയെയും ഗുരുതരമായി ബാധിക്കും. ഇതോടെ പെട്രോൾ, ഡീസൽ, ഗ്യാസ് എന്നിവയുടെ വിലയിൽ വൻ കുതിച്ചുച്ചാട്ടം പ്രതീക്ഷിക്കാം.
കഴിഞ്ഞ ദിവസം പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എൽപിജി സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. 1776 രൂപയാണ് വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില. അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക വിലയിൽ മാറ്റമില്ല.