Kerala Gold Rate: ഇടവേള കഴിഞ്ഞു, ട്രാക്കിൽ കേറി സ്വർണം; പവന് കൊടുക്കേണ്ടത് ഇത്രയും
Kerala Gold Silver Rate Today: രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. യുഎസും ഇസ്രയേലും ഇറാനുമായി സമവായത്തിനുള്ള ചർച്ചകൾക്കുള്ള സാധ്യതയാണ് സ്വർണവില താഴേക്ക് നീങ്ങാൻ കാരണമായത്.
തിരുവനന്തപുരം: ചെറിയ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാല് ദിവസവും 1,13,000 രൂപ നിരക്കിലായിരുന്നു സ്വർണത്തിന്റെ വ്യാപരം. എന്നാൽ ഇന്ന് 1680 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 1,14,760 രൂപയായി ഉയർന്നു. ഗ്രാമിന് 14,345 രൂപയാണ് നൽകേണ്ടത്. വെള്ളി വിലയിലും നേരിയ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 270 രൂപയും കിലോഗ്രാമിന് 2,70,000 രൂപയുമാണ് വില.
ഇന്ന് സ്വർണത്തിന്റെ വിപണിവില 1,14,760 രൂപയാണെങ്കിലും മൂന്ന് ശതമാനം ജി.എസ്.ടി,ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനം, ഹോൾമാർക്ക് ചാർജ് എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. കൂടിയും കുറഞ്ഞും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നുണ്ടെങ്കിലും കഴിഞ്ഞ മാസങ്ങളിലേത് പോലെ വലിയൊരു കുതിച്ചുചാട്ടം ഉടൻ ഉണ്ടാകില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.
അതേസമയം, റെക്കോർഡുകൾ ഭേദിച്ച കുതിപ്പിന് ഒടുവിൽ സ്വർണവില താഴുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നുണ്ട്. ജനുവരിയിൽ നിന്ന് വ്യത്യസ്തമായി ഫെബ്രുവരി മാസം സ്വർണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 1ന് രേഖപ്പെടുത്തിയ 1,17,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. പിറ്റേദിവസം 1,07,920 രൂപ വരെ താഴ്ന്നു.
എന്നാൽ പിന്നീട് വില വീണ്ടും ഉയരുകയായിരുന്നു. വില വീണ്ടും 1,17,000 അടുപ്പിച്ച് എത്തിയെങ്കിലും വലുതായി വർദ്ധിക്കാതെ വിലയിൽ ഇടിവ് രേഖപ്പെടുത്തി. നിലവിലെ ട്രെൻഡ് തുടർന്നാൽ വില ഒരു ലക്ഷത്തിൽ നിന്ന് താഴേക്കിറങ്ങാനും സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. നിലവിൽ യുഎസും ഇസ്രയേലും ഇറാനുമായി സമവായത്തിനുള്ള ചർച്ചകൾക്കുള്ള സാധ്യതയാണ് പൊന്നിന്റെ വില ഇടിയാൻ കാരണമായത്. കൂടാതെ, അമേരിക്കൻ ഡോളറിന്‍റെ വിനിമയ നിരക്ക് മെച്ചപ്പെട്ടതും വിപണിയിലെ ലാഭമെടുപ്പും സ്വർണത്തിന് തിരിച്ചടിയായി. പുതുവത്സരം പ്രമാണിച്ച് ചൈനീസ് വിപണി അവധിയായതും സ്വർണത്തിന്റെ വില കുറച്ചു.