New Rules From September: വെള്ളിക്ക് ഹാൾമാർക്കിംഗ് നിർബന്ധം, രജിസ്ട്രേഡ് പോസ്റ്റിന് വിട; സെപ്റ്റംബറിൽ വൻ മാറ്റങ്ങൾ
September 2025 Regulatory Changes: വാണിജ്യ സിലിണ്ടർ വില, രജിസ്ട്രേഡ് പോസ്റ്റ്, വെള്ളി ആഭരണങ്ങൾക്കുള്ള ഹാൾമാർക്കിംഗ് തുടങ്ങി പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
സെപ്റ്റംബർ 01 മുതൽ വൻ മാറ്റങ്ങളാണ് രാജ്യത്തിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്നത്. വാണിജ്യ സിലിണ്ടർ വില, രജിസ്ട്രേഡ് പോസ്റ്റ്, വെള്ളി ആഭരണങ്ങൾക്കുള്ള ഹാൾമാർക്കിംഗ് തുടങ്ങി പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ ഏതെല്ലാമെന്ന് പരിശോധിക്കാം.
രജിസ്ട്രേഡ് പോസ്റ്റ്
2025 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ രജിസ്റ്റേർഡ് പോസ്റ്റ് സേവനം അവസാനിപ്പിക്കുന്നതായി ഇന്ത്യ പോസ്റ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 1 മുതൽ രജിസ്റ്റേർഡ് പോസ്റ്റ് സർവീസ് ഇന്ത്യ പോസ്റ്റിന്റെ സ്പീഡ് പോസ്റ്റ് സർവീസുമായി ലയിപ്പിക്കും. ട്രാക്കിംഗ് കൃത്യത, ഡെലിവറി വേഗത, പ്രവർത്തന കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
എൽപിജി സിലിണ്ടറുകളുടെ വില
സെപ്റ്റംബർ 01 മുതൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ 51.50 രൂപ കുറവ് പ്രാബല്യത്തിൽ വരും. ഡൽഹിയിൽ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ ചില്ലറ വിൽപ്പന വില സെപ്റ്റംബർ 1 മുതൽ 1580 രൂപയായിരിക്കും. 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. അതുപോലെ, കൊൽക്കത്തയിലും മുംബൈയിലും 19 കിലോഗ്രാം എൽപിജി സിലിണ്ടറിന്റെ വില യഥാക്രമം 1683 രൂപയും 1531 രൂപയുമായിരിക്കും.
വെള്ളിക്ക് പുതിയ ഹാൾമാർക്കിംഗ് നിയമം
സെപ്റ്റംബർ 01 മുതൽ, സ്വർണ്ണം പോലെ വെള്ളിക്കും അതിന്റേതായ ഹാൾമാർക്കിംഗ് നിയമങ്ങൾ ഉണ്ടാകും. ഇത് ഉപഭോക്താക്കൾക്ക് അവർ വാങ്ങുന്ന വെള്ളി ആഭരണങ്ങളുടെ പരിശുദ്ധിയും ഗുണനിലവാരവും അളക്കാൻ സഹായിക്കുന്നു. സിഎൻബിസി ആവാസ് റിപ്പോർട്ട് അനുസരിച്ച്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) ആറ് ഗ്രേഡുകളിലുള്ള വെള്ളി ആഭരണങ്ങൾക്ക് – 900, 800, 835, 925, 970, 990 എന്നീ പ്യൂരിറ്റി ലെവലുകൾക്ക് – 6 അക്ക ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ (HUID) ഉപയോഗിച്ച് ഹാൾമാർക്ക് ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
സ്പാം കോളുകൾക്കെതിരെ നടപടി
സ്പാം, വഞ്ചനാപരമായ കോളുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ടെലികോം ഓപ്പറേറ്റർമാരോട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉത്തരവിട്ടു. പിആർഐ, എസ്ഐപി എന്നിവ വഴി സ്പാം കോളുകളോ സന്ദേശങ്ങളോ നടത്തി ബൾക്ക് കണക്ഷനുകൾ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങളെ എല്ലാ ഓപ്പറേറ്റർമാരും രണ്ട് വർഷം വരെ കരിമ്പട്ടികയിൽപെടുത്തുമെന്ന് പ്രസ്താവനയിൽ പറയുന്നു.