Petrol, diesel GST: എന്തുകൊണ്ട് പെട്രോളിനും ഡീസലിനും ജിഎസ്ടി മാറ്റം ബാധകമല്ല? ഉത്തരവുമായി നിർമ്മലാ സീതാരാമൻ
Petrol and diesel are still not under GST: ജിഎസ്ടി 2.0 സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങളുടെയും വാഹനങ്ങളുടെയും വില കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, ഇന്ധനവിലയില്‍ മാറ്റമൊന്നുമുണ്ടാകില്ല.
ന്യൂഡല്‍ഹി: പുതിയ ജിഎസ്ടി നിരക്കും അത് കൊണ്ടുണ്ടായ പലതരത്തിലുള്ള ഗുണങ്ങളുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇതിനിടെ എന്തുകൊണ്ട് ഇന്ധനത്തിന്റെ ജി എസ് ടിയില്‍ മാറ്റമില്ല എന്ന ചോദ്യം ഉയരുന്നു. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.
എന്തുകൊണ്ട് പെട്രോളും ഡീസലും മാറ്റമില്ലാതെ തുടരും
ഈ മാറ്റങ്ങള്‍ക്കിടയിലും പെട്രോളും ഡീസലും ജിഎസ്ടിക്ക് പുറത്ത് തുടരും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്ധന നികുതിയില്‍നിന്നുള്ള വരുമാനം വളരെ പ്രധാനമായതുകൊണ്ട് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഈ മാറ്റം സാധ്യമല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. നിലവില്‍ എക്‌സൈസ് ഡ്യൂട്ടി (കേന്ദ്ര സര്‍ക്കാര്‍) വഴിയും വാറ്റ് (സംസ്ഥാന സര്‍ക്കാര്‍) വഴിയുമാണ് ഇന്ധനത്തിന് നികുതി ചുമത്തുന്നത്.
ജിഎസ്ടി 2.0 സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങളുടെയും വാഹനങ്ങളുടെയും വില കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, ഇന്ധനവിലയില്‍ മാറ്റമൊന്നുമുണ്ടാകില്ല. സംസ്ഥാനങ്ങള്‍ തീരുമാനമെടുക്കുന്നതുവരെ പെട്രോളും ഡീസലും നിലവിലെ നികുതി സമ്പ്രദായത്തില്‍ തന്നെ തുടരും.
പുതിയ പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ മുതല്‍
ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ സെപ്റ്റംബര്‍ 22 മുതല്‍ലാണ് പ്രാബല്യത്തില്‍ വരിക. 2017-ല്‍ ജിഎസ്ടി നിലവില്‍ വന്നതിനുശേഷമുള്ള ഏറ്റവും വലിയ മാറ്റമാണിത്. 12% ഉം 28% ഉം സ്ലാബുകള്‍ ഒഴിവാക്കി നികുതി ഘടന ലളിതമാക്കിയെന്നതാണ് പ്രധാന വിപ്ലവം. ഇനി 5%, 18% എന്നിങ്ങനെ രണ്ട് പ്രധാന സ്ലാബുകള്‍ മാത്രമാണുണ്ടാവുക. അവശ്യസാധനങ്ങള്‍ക്കും ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്കും 5% നികുതിയും മറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് 18% നികുതിയുമായിരിക്കും. ആഡംബര കാറുകളും മറ്റ് ചില പ്രത്യേക ഉത്പന്നങ്ങള്‍ക്കും 40% നികുതി നിലനിര്‍ത്തും.
ഈ പരിഷ്‌കാരങ്ങള്‍ വാഹന മേഖലയ്ക്ക് വലിയ ആശ്വാസം നല്‍കും. നിലവില്‍ 28% നികുതിയുള്ള ചെറിയ കാറുകള്‍, 350 സിസിയില്‍ താഴെയുള്ള മോട്ടോര്‍ സൈക്കിളുകള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ നികുതി 18% ആയി കുറയും. 1200 സിസിയില്‍ താഴെയുള്ള പെട്രോള്‍ കാറുകളും 1500 സിസിയില്‍ താഴെയുള്ള ഡീസല്‍ കാറുകളും 18% നികുതി സ്ലാബിലേക്ക് മാറും. ബസുകള്‍, ട്രക്കുകള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്കും ഈ നികുതിയിളവ് ബാധകമാകും.