Gulf SSLC Exam: പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റി, കേരളത്തിൽ മാറ്റമുണ്ടോ?
Kerala SSLC, Plus Two Exams In Gulf: ഗൾഫിൽ മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം ശാന്തമായ ശേഷം അവിടെ പ്രത്യേക ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.
ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, ഗൾഫ് രാജ്യങ്ങളിലെ കേരള സിലബസ് എസ്എസ്എൽസി (SSLC), പ്ലസ് ടു (Plus Two) പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷാ കോർഡിനേറ്റർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഗൾഫിൽ മാർച്ച് അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കേണ്ടിയിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം ശാന്തമായ ശേഷം അവിടെ പ്രത്യേക ചോദ്യപേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിൻ്റെ തീരുമാനം.
ഗൾഫിൽ ഇന്ന് (മാർച്ച് 2) നടത്താനിരുന്ന സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകൾ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു. ദുബായിലെയും അബുദാബിയിലെയും സ്കൂളുകളില്‍ വ്യാഴാഴ്ച വരെ ഓൺലൈൻ ക്ലാസുകളായിരിക്കുമെന്ന് സ്കൂൾ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, കേരളത്തിലും ലക്ഷദ്വീപിലും മാർച്ച് അഞ്ചിന് തന്നെ എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കും. പ്ലസ് ടു പരീക്ഷകൾ മാർച്ച് ആറിന് ആരംഭിക്കും. ഗൾഫിലെ പുതുക്കിയ പരീക്ഷാ തീയതികൾ പശ്ചിമേഷ്യയിലെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീട് അറിയിക്കുന്നതായിരിക്കും.
വിദ്യാർത്ഥിക്കളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്
ഗൾഫിലുള്ള വിദ്യാർത്ഥികൾ സ്കൂൾ അധികൃതരുമായി നിരന്തരം ബന്ധപ്പെടുക.
പരീക്ഷാ ഭവൻ്റെ ഔദ്യോഗിക വെബ്സൈറ്റിലെ അറിയിപ്പുകൾ മാത്രം വിശ്വസിക്കുക.
പരീക്ഷയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ സംഘർഷ സാഹചര്യം വിലയിരുത്തിയ ശേഷം അറിയിക്കും.