Vizhinjam Port Job : വിഴിഞ്ഞം വഴിതുറക്കുന്ന വൻ തൊഴിൽ സാധ്യതകൾ, ലോട്ടറിയടിച്ചത് ജെൻസി കിഡ്സിന്, ഉറപ്പുമായി മന്ത്രി
Vizhinjam Port Phase 2 Inauguration: രണ്ടാം ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തുറമുഖത്തുനിന്ന് ദേശീയപാത ബൈപാസിലേക്കുള്ള പുതിയ പോർട്ട് റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും.
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക ഭൂപടം മാറ്റിവരയ്ക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വരുംതലമുറയ്ക്ക് വലിയ തൊഴിലവസരങ്ങളാണ് തുറന്നിടുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ. 2028-ഓടെ നിർമ്മാണം പൂർത്തിയാക്കി പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാകുന്നതോടെ വിഴിഞ്ഞം ലോകത്തിലെ പ്രധാന ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി മാറുമെന്നും മന്ത്രി വ്യക്തമാക്കി. ഏകദേശം അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ഏകദേശം 10,000 കോടി രൂപയുടെ നിക്ഷേപമുള്ള ഈ പദ്ധതി പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ ശേഷി 15 ലക്ഷം ടി.ഇ.യുവിൽ (TEU) നിന്ന് 50 ലക്ഷം ടി.ഇ.യുവായി വർദ്ധിക്കും. നിലവിലുള്ള 800 മീറ്റർ ബെർത്ത് 2000 മീറ്ററായും, ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്ററായും വികസിപ്പിക്കും.
ജെൻസി തലമുറയെ കാത്തിരിക്കുന്നത് വൻ സാധ്യതകൾ
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കളെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത തൊഴിൽ സാധ്യതകളാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രധാനമായും താഴെ പറയുന്ന മേഖലകളിൽ ജോലി ഉറപ്പാകും.
- ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ: പ്ലസ് ടു മുതൽ എം.ബി.എ കഴിഞ്ഞവർക്ക് വരെ ഈ മേഖലയിൽ അവസരമുണ്ടാകും.
- എഞ്ചിനീയറിംഗ്: മാരിടൈം എഞ്ചിനീയറിംഗ്, മെക്കാനിക്കൽ, ഓട്ടോമൊബൈൽ, ഐടി, കമ്പ്യൂട്ടർ സയൻസ് ബിരുദധാരികൾ.
- കൊമേഴ്സ്: ഇംപോർട്ട്-എക്സ്പോർട്ട് ബില്ലിംഗ്, ബാങ്കിംഗ് പണമിടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട് വലിയ സാധ്യതകൾ.
- ഷിപ്പ് ബിൽഡിംഗ്: കപ്പൽ നിർമ്മാണവുമായി ബന്ധപ്പെട്ട ഡിപ്ലോമ, ഡിഗ്രി പഠിച്ചവർ.
അടിസ്ഥാന സൗകര്യ വികസനം
രണ്ടാം ഘട്ടത്തിൽ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തുറമുഖത്തുനിന്ന് ദേശീയപാത ബൈപാസിലേക്കുള്ള പുതിയ പോർട്ട് റോഡിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. സിംഗപ്പൂരും ചൈനയും പോലെ തുറമുഖ വികസനത്തിലൂടെ രാജ്യത്തിന്റെ തലവര മാറ്റിയ ചരിത്രം വിഴിഞ്ഞത്തിലൂടെ കേരളത്തിലും ആവർത്തിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.