71st National Film Awards: ഉർവശിയും വിജയരാഘവനും പുരസ്കാരങ്ങൾ സ്വീകരിച്ചു; ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ തലയുയർത്തി മലയാള സിനിമ
Urvashi And Vijayaraghavan Recieved Awards: ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മലയാള സിനിമയ്ക്ക് തിളക്കം. വിവിധ വിഭാഗങ്ങളിലായി ആറ് മലയാളികൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

ഉർവശി, വിജയരാഘവൻ
ദേശീയ ചലച്ചിത്ര പുരസ്കാരദാന വേദിയിൽ തിളങ്ങി മലയാള സിനിമ. ആറ് മലയാളികളാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഉർവശി, വിജയരാഘവൻ, ക്രിസ്റ്റോ ടോമി തുടങ്ങിയവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മോഹൻലാൽ ദാദസാഹിബ് ഫാൽക്കെ പുരസ്കാരവും സ്വീകരിച്ചു.
മികച്ച സഹനടൻ, സഹനടി എന്നീ വിഭാഗങ്ങളിൽ യഥാക്രമം വിജയരാഘവൻ, ഉർവശി എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. വിജയരാഘവന് പൂക്കാലത്തിലെ അഭിനയത്തിനും ഉർവശിയ്ക്ക് ഉള്ളൊഴുക്കിലെ അഭിനയത്തിനുമാണ് പുരസ്കാരം ലഭിച്ചത്. ഇതോടൊപ്പം 2018 സിനിമയിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം മോഹൻ ദാസും പൂക്കാലം സിനിമയിലൂടെ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും ഏറ്റുവാങ്ങി. മികച്ച മലയാള സിനിമയായ ഉള്ളൊഴുക്കിൻ്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയും പുരസ്കാരം സ്വീകരിച്ചു.
കഴിഞ്ഞ ദിവസമാണ് മോഹൻലാലിന് ദാദസാഹിബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചത്. മോഹൻലാലിനെപ്പറ്റി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് താരത്തെ വാനോളം പുകഴ്ത്തിയിരുന്നു. ‘റിയൽ ഒജി മോഹൻലാൽ ജി’ എന്നാണ് അശ്വിനി വൈഷ്ണവ് മോഹൻലാലിനെ വിശേഷിപ്പിച്ചത്. ലാലേട്ടൻ എന്ന് മോഹൻലാലിനെ വിളിച്ച മന്ത്രി ഇതിഹാസതാരത്തിന് വലിയ കയ്യടി കൊടുക്കാൻ സദസ്സിനോട് ആവശ്യപ്പെട്ടു. ഇതോടെ ന്യൂഡൽഹി വിഗ്യാൻ ഭവൻ ശബ്ദമുഖരിതമായി.