Vinayakan: വിനായകൻ പൊതുശല്യമാണ്, പിടിച്ചുകെട്ടിക്കൊണ്ടുപോയി ചികിത്സിക്കണം – ഷിയാസ്
Shiyas about Actor Vinayakan: പ്രമുഖരെ അവഹേളിക്കുന്നത് വിനായകന് ശീലമായി മാറിയെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചി: അടുത്തിടെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു വൻ ചർച്ചകൾക്ക് വഴിവെച്ച നടൻ വിനായകന്റെ പ്രതികരണരീതിയെപ്പറ്റി രൂക്ഷ വിമർശനവുമായി എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് രംഗത്ത്. വിനായകൻ പൊതു ശല്യമാണെന്നും സർക്കാർ അദ്ദേഹത്തെ പിടിച്ചു കെട്ടി ചികിത്സിക്കണം എന്നും ഷിയാസ് ആവശ്യപ്പെട്ടു.
സിനിമ കോൺക്ലേവിൽ അടൂർ ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ച് വിനായകൻ ഒരു പോസ്റ്റ് ഇട്ടിരുന്നു. അതിൽ ഗായകൻ യേശുദാസിനും അടൂരിനും എതിരെ മോശം പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് ഈ പോസ്റ്റ് പിൻവലിച്ചു വിനായകൻ ക്ഷമാപണം നടത്തുകയും ചെയ്തു.
Also Read:‘ജീൻസോ, ലെഗിൻസോ ഇടുന്നത് അസഭ്യമാക്കിയ യേശുദാസ്, അസഭ്യനോട്ടം നോക്കിയ അടൂർ?’
ഇതിനോടുള്ള പ്രതികരണം ആയാണ് ഷിയാസ് രംഗത്ത് എത്തിയത്. വിനായകൻ കലാകാരന്മാർക്ക് അപമാനമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഗായകനായ വേടൻ ലഹരി കേസിൽ ഉൾപ്പെട്ടപ്പോൾ തെറ്റ് ഏറ്റുപറഞ്ഞെന്നും ചലച്ചിത്ര മേഖലയിൽ ഇത്തരം കാര്യങ്ങൾ സാധാരണമാണെന്നും ഷിയാസ് ചൂണ്ടിക്കാട്ടി. വിനായകനെ സർക്കാർ ചികിത്സയ്ക്ക് വിധേയനാക്കിയിട്ടില്ലെങ്കിൽ പൊതുജനം തെരുവിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം യേശുദാസിനും അടൂർ ഗോപാലകൃഷ്ണനും എതിരെ വിനായകൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോൺഗ്രസ് നേതാവ് ബിജെപിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രമുഖരെ അവഹേളിക്കുന്നത് വിനായകന് ശീലമായി മാറിയെന്നും അതിനാൽ ശക്തമായ നടപടി വേണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.