Kerala Story 2: ആളുകളുടെ സെന്റിമെന്റ്സിനെ വേദനിപ്പിക്കരുത്, കലാകാരന്റെ ഉത്തരവാദിത്തമാണത്; വിനീത്
Vineeth Opens Up About The Kerala Story 2: ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. നിരവധി പേർ സിനിമയ്ക്കെതിരെ പരസ്യ പ്രതികരണവുമായി എത്തിയിരുന്നു.
വിവാദ ചിത്രമായ കേരള സ്റ്റോറി 2 റിലീസിനൊരുങ്ങുകയാണ്. ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ വ്യാപക വിമർശനങ്ങളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. നിരവധി പേർ സിനിമയ്ക്കെതിരെ പരസ്യ പ്രതികരണവുമായി എത്തിയിരുന്നു. ഇപ്പോഴിതാ, നടൻ വിനീതും വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. കേരളസ്റ്റോറി പോലൊരു കഥയുമായി ആരെങ്കിലും സമീപിച്ചാൽ എങ്ങനെ പ്രതികരിക്കുമെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്.
‘ആദ്യം അതിന്റെ ആധികാരികത നോക്കും, കഥ എനിക്ക് എത്രത്തോളം കംഫോർട്ടബിളാണെന്ന് നോക്കും. പൊതുവെ വിവാദപരമായതോ സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് അസ്വസ്ഥത സൃഷ്ടിക്കുന്നതുമായ കാര്യങ്ങൾ ചെയ്യാൻ എനിക്ക് കഴിയില്ല. മതമാണെങ്കിലും വിശ്വാസമാണെങ്കിലും എല്ലാവരെയും ബഹുമാനിക്കണം. ആളുകളുടെ സെന്റിമെന്റ്സിനെ വേദനിപ്പിക്കരുത്. അത് കലാകാരന്റെ ധർമവും ഉത്തരവാദിത്തവുമാണ്.
സിനിമ പെർഫോമൻസിന് വലിയ പ്രാധാന്യമുള്ളതാണെങ്കിലും സംവിധായകന്റെ വിഷനും ഉദ്ദേശവുമാണ് പ്രധാനം. എക്കോ ചിത്രം നോക്കിയാൽ എന്റെ കഥാപാത്രം മ്ലാത്തിയോട് പരുഷമായി പെരുമാറുന്നുണ്ടെങ്കിലും അതിനൊരു മാന്യതയുണ്ട്. എന്ത് ചെയ്താലും സമൂഹത്തെ വേദനിപ്പിക്കാതെ ബഹുമാനിച്ച് കൊണ്ട് ചെയ്യണമെന്നാണ് എന്റെ പ്രിൻസിപ്പിൽ’, വിനീത് പറഞ്ഞു.
കേരള സ്റ്റോറി 2 തിയറ്ററിലെത്തും, റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന വിവാദ ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ. ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് വിധി. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന വാദം ബെഞ്ച് അംഗീകരിച്ചു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഫെബ്രുവരി 27നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന ഹർജി പരിഗണിച്ച് 15 ദിവസത്തേക്ക് സിനിമയുടെ റിലീസ് തടയുകയായിരുന്നു. എന്നാൽ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നാലെ നിർമ്മാതാക്കൾ അടിയന്തരമായി അപ്പീൽ നൽകി. തുടര്‍ന്ന് സ്പെഷൽ സിറ്റിങ് നടത്തിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.