AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Actress Attack Case: നടി ആക്രമിക്കപ്പെട്ട കേസ്; നിർണായക നീക്കവുമായി അതിജീവിത, അന്തിമവാദം തുറന്ന കോടതിയിൽ വേണം

Actress Attack Case Update: സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

Actress Attack Case: നടി ആക്രമിക്കപ്പെട്ട കേസ്; നിർണായക നീക്കവുമായി അതിജീവിത, അന്തിമവാദം തുറന്ന കോടതിയിൽ വേണം
Representational Image (Image Credits: thianchai sitthikongsak/Moment/Getty Images)
Nandha Das
Nandha Das | Updated On: 12 Dec 2024 | 08:58 AM

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമ വാദം ഇന്ന് ആരംഭിക്കാനിരിക്കെ നിർണായക നീക്കവുമായി അതിജീവിത. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും, അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ട് നടി വിചാരണ കോടതിയിൽ ഹർജി നൽകി. മെമ്മറി കാർഡ് അനധികൃതമായി തയാറാക്കിയ സംഭവത്തിൽ നേരത്തെ അതിജീവിത അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

ഇന്ന് ആരംഭിക്കുന്ന പ്രോസിക്യൂഷൻ വാദം രണ്ടാഴ്ച വരെ നീണ്ടുനിന്നേക്കും. പ്രോസിക്യൂഷൻ സമയം നീട്ടി ചോദിക്കാൻ സാധ്യതയുണ്ട്. അതിന് ശേഷമായിരിക്കും കേസിലെ പ്രതിഭാഗം വാദം ആരംഭിക്കുക. അടുത്ത വർഷം ജനുവരി മധ്യത്തോടെ വിചാരണ നടപടികൾ പൂർത്തിയാകാൻ ആണ് സാധ്യത. നടൻ ദിലീപ് ഉൾപ്പടെ ഒൻപത് പ്രതികളാണ് കേസിൽ ഉള്ളത്. ക്വട്ടേഷൻ ലഭിച്ചതിനെ തുടർന്ന് ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയ പൾസർ സുനിയാണ് കേസിലെ ഒന്നാം പ്രതി. ബലാത്സംഗ ഗൂഡാലോചനയിൽ ഉൾപ്പെട്ട ദിലീപ് കേസിൽ എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരി 17-ന് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ വെച്ചാണ് നടി ബലാത്സംഗത്തിനിരയായത്.

താൻ ഇരയല്ല അതിജീവിതയാണെന്ന നിലപാട് തുടക്കം മുതൽ സ്വീകരിച്ച നടി ഇപ്പോൾ അന്തിമവാദം തുറന്ന കോടതിയിൽ നടക്കട്ടെ എന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്. സുപ്രീം കോടതി മാർഗ നിർദേശങ്ങൾ അനുസരിച്ചാണ് കേസിൻ്റെ ഇതുവരെയുള്ള വിചാരണ അടച്ചിട്ട കോടതിയിൽ നടന്നത്. എന്നാൽ വാദം അന്തിമഘട്ടത്തിലേയ്ക്ക് കടന്നതോടെ കോടതിയിൽ നടക്കുന്ന കാര്യങ്ങൾ പൊതുസമൂഹം കൂടി അറിയട്ടെ എന്നാണ് അതിജീവിത കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കേസിലെ അന്തിമവാദം നടക്കുന്നത്.

ALSO READ: നടി ആക്രമിക്കപ്പെട്ട കേസ് തീരാന്‍ പോകുന്നില്ല, ദിലീപ് നിരപരാധിയാണ്: ആര്‍ ശ്രീലേഖ

അതേസമയം, കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് നിയമവിരുദ്ധമായി പരിശോധിച്ചതുമായി ബന്ധപ്പെട്ട് അതിജീവിത നേരത്തെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്തയച്ചിരുന്നു. മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചതില്‍ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അതിജീവിതയുടെ പരാതി. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയിലെത്തിച്ച മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതിൽ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടത് എന്നതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി.

മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് എതിരെയും അതിജീവിത നേരത്തെ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു. പൊലീസ് വ്യാജ തെളിവുകൾ സൃഷ്ടിച്ചു എന്ന ആരോപണത്തിലാണ് ഹർജി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീലേഖയുടെ ആരോപണം.

അടുത്തിടെ, സംഭവത്തിൽ ശ്രീലേഖ വീണ്ടും പ്രതികരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും ദിലീപിന് താന്‍ ചെയ്ത് കൊടുത്ത സഹായങ്ങളെ കുറിച്ചും ശ്രീലേഖ വീണ്ടും വെളിപ്പെടുത്തി. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. “യഥാര്‍ഥത്തില്‍ ഞാന്‍ ദിലീപിന്റെ പക്ഷത്താണ്. അയാള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന ഉത്തമ ബോധ്യം എനിക്ക് ആ സമയത്ത് തന്നെ ഉണ്ടായിരുന്നു. ഇങ്ങനെ വിശ്വസിക്കാനുള്ള കാരണം ഞാന്‍ നേരിട്ട് അന്വേഷിച്ചതും ചോദിച്ച് മനസിലാക്കിയതുമായ കാര്യങ്ങളാണ്. ഇതെല്ലാം എപ്പോഴെങ്കിലും പറയണമല്ലോ, അതുകൊണ്ടാണ് തുറന്നു പറഞ്ഞത്.” എന്നും ശ്രീലേഖ അഭിമുഖത്തിൽ വ്യക്തമാക്കി.

Follow Us