Sreenivasan:പരിശ്രമശാലികൾക്കുള്ള പാഠപുസ്തകം; ശ്രീനിവാസന്റെ വിയോഗം വീണ്ടെടുക്കാനാവാത്ത നഷ്ടം; മുഖ്യമന്ത്രി
Sreenivasan:കടുത്ത വിയോജിപ്പ് ഉള്ളവർ പോലും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം....
നടൻ ശ്രീനിവാസന്റെ വിയോഗത്തിൽ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയ്ക്ക് വീണ്ടെടുക്കാൻ ആവാത്ത നഷ്ടമാണ് ശ്രീനിവാസന്റെ വേർപാട്. ചലചിത്ര ലോകത്തെ സമസ്ത രംഗങ്ങളിലും നായകസ്ഥാനത്തെത്തിയ പ്രതിഭയാണ് മറയുന്നത് എന്നും ശ്രീനിവാസനെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. പച്ച മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നതിലും ചിരിയിലൂടെയും ചിന്തയിലൂടെയും പ്രേക്ഷകനെ താൻ ഇച്ഛിക്കുന്ന ബോധ തലങ്ങളിലേക്ക് എത്തിക്കുന്നതിലും ഇതുപോലെ വിജയിച്ച ചലച്ചിത്രകാരന്മാർ വേറെ അധികമില്ല.
തന്നെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഒരു നഷ്ടം കൂടിയാണ് ശ്രീനിവാസിന്റെ വിയോഗം ഉണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി. സിനിമയിൽ നിലനിന്നു പോകുന്ന പല മാമൂലകളെയും തകർത്തുകൊണ്ടാണ് ശ്രീനിവാസൻ ചലച്ചിത്രരംഗത്ത് ചുവടെ വെച്ചത്. താൻ പ്രകാശിപ്പിക്കുന്ന ആശയം കടുത്ത വിമർശനങ്ങൾക്ക് വിധേയമാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെ സരസമായി ആവശ്യങ്ങളെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
കടുത്ത വിയോജിപ്പ് ഉള്ളവർ പോലും ശ്രീനിവാസനിലെ പ്രതിഭയെ ആദരിച്ചു. മലയാള ചലച്ചിത്ര രംഗത്തെ ആസ്വാദന തലത്തെ ഭാവാത്മകമാവിധം മാറ്റുന്നതിന് ശ്രീനിവാസൻ പ്രയത്നിച്ചു. തൻ്റെ സാമൂഹ്യ കാഴ്ചപ്പാടുകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ വിജയിച്ച ചലച്ചിത്രകാരൻ കൂടിയാണ് ശ്രീനിവാസൻ. കഥ, തിരക്കഥ, സംവിധാനം തുടങ്ങി അഭിനയം വരെയുള്ള മേഖലകളിലായി വ്യാപരിക്കുകയും പ്രവർത്തിച്ച മേഖലകളിലെല്ലാം അസാധാരണമാംവിധം സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കുകയും ശ്രീനിവാസൻ ചെയ്തുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
അദ്ദേഹത്തിൻ്റെ ഒട്ടേറെ സിനിമകളിലെ കഥാപാത്രങ്ങൾ മലയാളിയുടെ മനസ്സിൽ എക്കാലവും മായാതെ നിൽക്കും. ഒപ്പം ശ്രീനിവാസനുമായി ഒന്നിച്ചുണ്ടായിരുന്ന ഒരു അഭിമുഖത്തെക്കുറിച്ചും ശ്രീനിവാസൻ ഓർമ്മിച്ചു. വ്യക്തിപരമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്ന ശ്രീനിവാസൻ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും പ്രതീകം കൂടിയായി അനുഭവപ്പെട്ടിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ പാട്യത്ത് ജനിച്ചുവളർന്ന് സിനിമയോടുള്ള അഭിനിവേശം സ്വപ്രയത്നത്തിലൂടെ പ്രായോഗിക തലത്തിൽ എത്തിച്ച ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.