Diya Krishna : അച്ഛന്റെ മോളല്ലേ, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തെന്ന് ദിയ വീണ്ടും തെളിയിക്കുന്നു, ദിയ കൃഷ്ണയ്ക്കെതിരേ വിമർശനം കനക്കുന്നു
Diya Krishna's Anti-Vaccination video issue : സയൻസിൽ വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോഴും ദിയ സ്വന്തം കുഞ്ഞിന് കൃത്യമായി വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.
കൊച്ചി: കുഞ്ഞുങ്ങൾക്ക് വാക്സിനേഷൻ നൽകുന്നതിനെതിരെ അശാസ്ത്രീയമായ വിവരങ്ങൾ പങ്കുവെച്ച ഇൻഫ്ലുവൻസർ ദിയ കൃഷ്ണയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. വാക്സിനേഷൻ എടുത്ത കുഞ്ഞുങ്ങൾക്ക് വിട്ടുമാറാത്ത അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്ന് അവകാശപ്പെടുന്ന വീഡിയോ ദിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്.
പതിമൂന്നോളം പഠനങ്ങൾ ഇത്തരമൊരു കാര്യം ശരിവയ്ക്കുന്നുണ്ടെന്നാണ് ദിയ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. എന്നാൽ, ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഒരാൾ പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന തരത്തിലുള്ള വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സോഷ്യൽ മീഡിയാ ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. റെഡിറ്റ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ ദിയക്കെതിരെ വലിയ രീതിയിലുള്ള പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.
സയൻസിൽ വിശ്വസിക്കുന്നില്ലെന്ന് പറയുമ്പോഴും ദിയ സ്വന്തം കുഞ്ഞിന് കൃത്യമായി വാക്സിനേഷൻ നൽകിയിട്ടുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇതിന് തെളിവായി മുൻപ് ദിയ പങ്കുവെച്ച വാക്സിനേഷൻ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നുണ്ട്. താൻ സ്വന്തം കുഞ്ഞിന് നൽകുന്ന സുരക്ഷ മറ്റുള്ളവർക്ക് നൽകാതെ അശാസ്ത്രീയ പ്രചരണത്തിലൂടെ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ദിയ ചെയ്യുന്നതെന്ന് റെഡിറ്റ് ഉപയോക്താക്കൾ ആരോപിച്ചു.
ALSO READ: ‘നീ ഗതികിട്ടാതെ നരകിക്കും, പുഴുത്ത് ചാകും’; ‘അമ്മ’യിൽ നടിമാരുടെ വാക്‌പോര്
‘വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തെന്ന് ദിയ വീണ്ടും തെളിയിക്കുന്നു’ എന്നും അച്ഛൻ കൃഷ്ണകുമാറിന്റെ രാഷ്ട്രീയ നിലപാടുകളെ പരിഹസിച്ചുകൊണ്ടും നിരവധി കമന്റുകൾ വരുന്നുണ്ട്.
ഉപദേശങ്ങൾ വേണ്ടെന്ന് ദിയ
നേരത്തെയും കുഞ്ഞിനെ വളർത്തുന്ന രീതിയെക്കുറിച്ച് ഉപദേശം നൽകിയവർക്കെതിരെ ദിയ രൂക്ഷമായി പ്രതികരിച്ചിരുന്നു. “എല്ലാ വീടുകളിലും ഓരോ രീതിയിലാണ് കുഞ്ഞുങ്ങളെ വളർത്തുന്നത്. എന്റെ വയറ്റിൽ നിന്ന് വന്ന കുഞ്ഞായതിനാൽ അവന്റെ കാര്യങ്ങൾ എനിക്ക് നന്നായി അറിയാം. ഉപദേശങ്ങൾ എനിക്ക് ഇഷ്ടമല്ല” എന്നായിരുന്നു അന്ന് ദിയയുടെ നിലപാട്.
സമൂഹമാധ്യമങ്ങളിൽ വലിയ സ്വാധീനമുള്ള വ്യക്തികൾ ഇത്തരത്തിൽ വൈദ്യശാസ്ത്രവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ ആരോഗ്യ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.