Diya Krishna Krishnakumar Case : ദിയ വധഭീഷണി വരെ മുഴക്കി, ജാതി പറഞ്ഞും മറ്റും അധിക്ഷേപിച്ചു – പരാതിക്കാരായ ജിവനക്കാർ
Diya Krishna Made Cast Slur : ദിയയുടെ അമ്മയും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളാണ് ആദ്യം കേസ് കൊടുത്തെന്നും അവര്‍ പിന്നീടാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു.

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കുമെതിരെ ജീവനക്കാർ നൽകിയ പരാതിയും, ഇതിനെതിരെ കൃഷ്ണകുമാർ നൽകിയ പരാതിയും ഉൾപ്പെടെയുള്ള കേസുകളാണ് ഇപ്പോൾ ചർച്ചാവിഷയം. ദിയ കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ഓഹ് ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാർ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും സുഹൃത്ത് സന്തോഷിനും എതിരെ പരാതി നൽകിയിട്ടുണ്ട്. ഇവരെ തട്ടിക്കൊണ്ടുപോവുകയും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഇപ്പോൾ തങ്ങളുടെ ഭാഗം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജീവനക്കാർ.
കൊല്ലുമെന്നും നാണം കെടുത്തുമെന്നും പറഞ്ഞ് ദിയ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരായ ജീവനക്കാര്‍ തുറന്നു പറയുന്നു. പോലീസെന്നു പറഞ്ഞൊരാള്‍ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തി ചെക്ക് എഴുതിക്കുകയും ചെയ്‌തെന്നും പിന്നീടാണ് അയാള്‍ പോലീസല്ല എന്ന് തിരിച്ചറിഞ്ഞതെന്നും പരാതിക്കാര്‍ വ്യക്തമാക്കി.
ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തതായി കൃഷ്ണകുമാറും ദിയയും പോലീസിൽ പരാതി നൽകിയിരുന്നു. ക്യൂആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. ഈ പരാതിയിൽ മൂന്ന് ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എന്നാൽ 69 ലക്ഷം തങ്ങളുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ലെന്നും കുറച്ചു നാളുകളായി ജോലിയില്‍ നിന്ന് മാറണം എന്നു വിചാരിക്കുകയായിരുന്നു ദിയയുടെ പ്രസവം കഴിയാനായി കാത്തിരിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ദിയയുടെ വല്ലാത്ത ഒരു സ്വഭാവമാണെന്നും എന്തിനും ഏതിനും വീട്ടുകാരെപ്പറ്റി പറയുകയും ജാതിയധിക്ഷേപം നടത്തുകയും ചെയ്യുമെന്നും ജീവനക്കാര്‍ വ്യക്തമാക്കുന്നു.
കസ്റ്റമേഴ്‌സിനോട് ഇത്തരത്തില്‍ ജീവനക്കാരെ അധിക്ഷേപിച്ച് സംസാരിക്കുമെന്നും ടാക്‌സ് പ്രശ്‌നം പറഞ്ഞാണ് പണം അക്കൗണ്ടുകളിലേക്ക് വരുത്തിയിരുന്നത് എന്നും അവർ വ്യക്തമാക്കി. ദിയയുടെ അമ്മയും ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നു ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. തങ്ങളാണ് ആദ്യം കേസ് കൊടുത്തെന്നും അവര്‍ പിന്നീടാണ് നല്‍കിയതെന്നും ഇവര്‍ പറയുന്നു. നിലവിൽ, ഇരു കൂട്ടരുടെയും പരാതികളിൽ പോലീസ് കേസെടുത്ത് അന്വേഷണം നടന്നുവരികയാണ്.