Kannan Pattambi: കണ്ണന്‍ പട്ടാമ്പിയിലെ ‘നടനെ’ കണ്ടെത്തിയത് രഞ്ജിത്ത്; പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്ന താരം ചുവടുമാറ്റം നടത്തിയത് ആ ഫോണ്‍ കോളില്‍
When Kannan Pattambi once opened up about his career: കണ്ണന്‍ പട്ടാമ്പി അപ്രതീക്ഷിതമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കണ്ണന്‍ പട്ടാമ്പിയെ നടനാക്കിയത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നടനായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയത്
പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി സിനിമയിലെത്തിയ കണ്ണന്‍ പട്ടാമ്പി അപ്രതീക്ഷിതമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. സംവിധായകന്‍ രഞ്ജിത്താണ് കണ്ണന്‍ പട്ടാമ്പിയെ ‘നടനാ’ക്കിയത്. ഒരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ നടനായത് എങ്ങനെയെന്ന് വെളിപ്പെടുത്തിയത്. പ്രൊഡക്ഷന്‍ മാനേജരായാണ് സിനിമയിലെത്തിയത്. അസുരവംശം എന്ന സിനിമയുടെ ടൈറ്റിലിലാണ് ആദ്യം പേരു വന്നത്. പ്രൊഡക്ഷന്‍ ചെയ്യുന്നതിനിടെയാണ് ഒരു ദിവസം രഞ്ജിത്തേട്ടന്‍ (സംവിധായകന്‍ രഞ്ജിത്ത്) വിളിക്കുന്നതെന്ന് കണ്ണന്‍ പട്ടാമ്പി പറഞ്ഞു.
ബ്ലാക്ക് എന്ന സിനിമയിലേക്കായിരുന്നു വിളി. ‘നീ എന്താ ചെയ്യുന്നതെ’ന്ന് അദ്ദേഹം ചോദിച്ചു. ചെറിയ ഉഴിച്ചിലിലാണ് എന്ന് മറുപടി നല്‍കി. അപ്പോള്‍ എത്ര ദിവസമായെന്ന് അദ്ദേഹം ചോദിച്ചു. രണ്ട് ദിവസമായെന്ന് താന്‍ പറഞ്ഞു. ‘അത് കുഴപ്പമില്ല, നാളെ ഇങ്ങോട്ട് കയറിക്കോ’ എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ബ്ലാക്ക് എന്ന സിനിമയിലേക്ക് എത്തിയത്. അങ്ങനെയാണ് അഭിനയത്തിലേക്ക് വരുന്നതെന്നും കണ്ണന്‍ പട്ടാമ്പി വെളിപ്പെടുത്തി.
Also Read: Kannan Pattamby: പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളറും നടനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു
അതിനു ശേഷവും പ്രൊഡക്ഷന്‍ ചെയ്യുമായിരുന്നു. കീര്‍ത്തിച്ചക്ര, കാണ്ഡഹാര്‍ തുടങ്ങിയ സിനിമകളില്‍ അതിനുശേഷമാണ് പ്രൊഡക്ഷന്‍ ചെയ്തത്. അഭിനയിക്കാനാണ് ഇഷ്ടം. കൂടുതല്‍ ആള്‍ക്കാര്‍ അറിയുന്നത് അഭിനയിക്കുന്നതിലൂടെയാണ്. അധികം ടെന്‍ഷനില്ലാത്ത ജോലിയാണത്. പ്രൊഡക്ഷന്‍ ടെന്‍ഷന്‍ പിടിച്ച പണിയാണ്. ഇപ്പോഴത്തെ ആളുകളെ വച്ച് ചെയ്യാന്‍ വല്യ ബുദ്ധിമുട്ടാണ്. നേരത്തെയുള്ളവരെ വച്ച് ചെയ്യാന്‍ എളുപ്പമായിരുന്നുവെന്നും കണ്ണന്‍ പട്ടാമ്പി വ്യക്തമാക്കിയിരുന്നു.
നടനും സംവിധായകനുമായ മേജര്‍ രവിയുടെ സഹോദരന്‍ കൂടിയായ കണ്ണന്‍ പട്ടാനി ഇന്നലെ രാത്രി 11.41 നാണ് മരിച്ചത്. കിഡ്‌നി സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. 28 വര്‍ഷത്തോളമായി കണ്ണന്‍ പട്ടാമ്പി സിനിമാരംഗത്തുണ്ട്. ഇന്ന് വൈകിട്ട് 4 മണിക്ക് പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിലാണ് കണ്ണന്‍ പട്ടാമ്പിയുടെ സംസ്‌കാരം.