Kamal Haasan’s ‘Thug Life’: പ്രതിഷേധം വകവെയ്ക്കാതെ തീയറ്റർ ഉടമകൾ; രണ്ടും കല്പിച്ച് കർണാടകയിൽ ‘തഗ് ലൈഫ്’ പ്രദർശിപ്പിക്കാൻ ശ്രമം
Kamal Haasans Thug Life: പരീക്ഷ, ഐപിഎൽ, വേനൽക്കാല അവധി എന്നിവ കാരണം വലിയ നഷ്ടമാണ് തീയറ്ററുകൾക്ക് ഉണ്ടായതെന്നും ഈ നഷ്ടം നികത്താൻ വേണ്ടിയാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നതെന്നുമാണ് തീയറ്റർ ഉടമകൾ വിശദീകരിക്കുന്നത്.

Thuglife Movie | credits
ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ വിവാദ പരാമർശം കനക്കുമ്പോൾ ചിത്രം കർണാടകയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങി ഒരു കൂട്ടം തീയറ്റർ ഉടമകൾ. തിയേറ്റർ കത്തിക്കുമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ടാണ് ഇവരുടെ നീക്കം. പരീക്ഷ, ഐപിഎൽ, വേനൽക്കാല അവധി എന്നിവ കാരണം വലിയ നഷ്ടമാണ് തീയറ്ററുകൾക്ക് ഉണ്ടായതെന്നും ഈ നഷ്ടം നികത്താൻ വേണ്ടിയാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നതെന്നുമാണ് തീയറ്റർ ഉടമകൾ വിശദീകരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കമൽ ഹാസന്റെ ‘തഗ് ലൈഫി’ന് കര്‍ണാടകയില്‍ നിരോധനം ഏർപ്പെടുത്തിയതായി കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് വ്യക്തമാക്കിയിരുന്നു. ഭാഷാവിവാദത്തിൽ മാപ്പ് പറയില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ക്ഷമ ചോദിക്കാനുള്ള സമയപരിധി അവസാനിച്ചുവെന്നും ഇതോടെയാണ് വിലക്ക് ഏർപ്പെടുത്തിയതെന്നും ഫിലിം ചേംബര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം കമല്‍ മാപ്പു പറയുന്നതുവരെ ചിത്രം കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്നാണ് ഫിലിം ചേംബര്‍ പറഞ്ഞത്. ഇക്കാര്യം തീയേറ്റർ ഉടമകളുമായും ചർച്ച നടത്തിയതായും ഇവർ വ്യക്തമാക്കിയിരുന്നു. എന്നാൽ താൻ മാപ്പ് പറയില്ലെന്നാണ് താരം പറഞ്ഞത്. തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാനില്ലെന്ന് താരം വ്യക്തമാക്കി. ‘താന്‍ ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പ് പറയേണ്ട കാര്യമുള്ളു എന്നാണ് കമൽ ഹാസന്റെ നിലപാട്. രാജ്യത്തെ ജനാധിപത്യത്തിലും നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണെന്നും കഴിഞ്ഞ ദിവസം നടൻ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ചിത്രത്തിന് സംസ്ഥാനത്ത് വിലക്ക് ഏർപ്പെടുത്തിയത്.
ചെന്നൈയില്‍ ‘തഗ് ലൈഫ്’ ചിത്രവുമായി ബന്ധപ്പെട്ട നടന്ന പ്രമോഷൻ പരിപാടിക്കിടെയാണ് കമല്‍ഹാസന്റെ വിവാദ പരാമർശം ഉണ്ടായത്. കന്നഡ തമിഴില്‍നിന്ന് ഉത്ഭവിച്ചതാണ് എന്നായിരുന്നു വിവാദപരാമര്‍ശം. ഇതോടെ സംസ്ഥാനത്ത് ഉടനീളം വ്യാപക വിമർശനവും പ്രതിഷേധവും ഉയർന്നു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കം കമലിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. കന്നഡ അനുകൂലസംഘടനകളും കമലിനെതിരേ പ്രതിഷേധിച്ചിരുന്നു.