Amritha Rajan: ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ, മത്സരിക്കാനല്ല കണക്ട് ചെയ്യാൻ, വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു ഈ മലയാളിപ്പെൺകുട്ടി
Indian Idol Faim Amritha Rajan: പാട്ടിനോടുള്ള അമൃതയുടെ നിലപാടാണ് പ്രേക്ഷകർക്കിടയിൽ തരംഗമായത്. "ആരെയും ഇംപ്രസ്സ് ചെയ്യാനല്ല, മറിച്ച് എന്റെ സംഗീതം എക്സ്പ്രസ്സ് ചെയ്യാനാണ് ഞാൻ വന്നത്.

Amritha Rajan
മുംബൈ: കൈകൾ പോക്കറ്റിലിട്ട്, യാതൊരു പരിഭ്രമവുമില്ലാതെ സ്റ്റേജിൽ പാടിത്തകർക്കുന്ന ഒരു മലയാളി പെൺകുട്ടി, അതാണ് ഹിന്ദി സംഗീത ലോകത്തിന് അമൃതാ രാജൻ. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയയിലെയും ദേശീയ സംഗീത ലോകത്തെയും പ്രധാന ചർച്ചാവിഷയമാണ് ഈ പെൺകുട്ടി.
പ്രമുഖ ഹിന്ദി മ്യൂസിക്കൽ റിയാലിറ്റി ഷോയായ ‘ഇന്ത്യൻ ഐഡലിൽ’ തന്റെ അനായാസമായ പ്രകടനത്തിലൂടെ കോടിക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പെരുമ്പാവൂർ സ്വദേശിനിയായ അമൃത രാജൻ. അമൃതയുടെ പാട്ടിന്റെ വീഡിയോ ഇതിനോടകം തന്നെ 60 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത് എന്ന് പറയുമ്പോൾ തന്നെ ഊഹിക്കാമല്ലോ പ്രശസ്തിയുടെ വലിപ്പം.
ALSO READ:എ.ആർ റഹ്മാനേയും ശ്രേയ ഘോഷാലിനേയും അമ്പരിപ്പിച്ച മലയാളി ഗായിക; ദേശീയതലത്തിൽ ആകർഷണമായി അമൃത രാജൻ
പ്രശസ്ത പിന്നണി ഗായിക ശ്രേയ ഘോഷാൽ, സംഗീത സംവിധായകൻ വിശാൽ ദദ്‌ലാനി, റാപ്പർ ബാദ്ഷാ എന്നിവരടങ്ങിയ വിധികർത്താക്കളെ ആദ്യ നിമിഷം മുതൽ അമൃത വിസ്മയിപ്പിച്ചായിരുന്നു അമൃതയുടെ രംഗപ്രവേശം “ഹേ രാമാ യേ ക്യാ ഹുവാ” എന്ന ക്ലാസിക് ഗാനം തികഞ്ഞ നിയന്ത്രണത്തോടും ഊർജ്ജത്തോടും കൂടി അമൃത പാടിയപ്പോൾ വിധികർത്താക്കൾ എഴുന്നേറ്റു നിന്ന് കൈയടിച്ചു. ഓഡിഷന് മുന്നോടിയായുള്ള സൗണ്ട് ചെക്കിനിടെ അമൃതയുടെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ ശ്രേയ ഘോഷാൽ അന്ന് തന്നെ അമൃതയെ അഭിനന്ദിച്ചിരുന്നു.
ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ
പാട്ടിനോടുള്ള അമൃതയുടെ നിലപാടാണ് പ്രേക്ഷകർക്കിടയിൽ തരംഗമായത്. “ആരെയും ഇംപ്രസ്സ് ചെയ്യാനല്ല, മറിച്ച് എന്റെ സംഗീതം എക്സ്പ്രസ്സ് ചെയ്യാനാണ് ഞാൻ വന്നത്. മത്സരിക്കാനല്ല, എല്ലാവരുമായി കണക്ട് ചെയ്യാനാണ് ആഗ്രഹം എന്ന അമൃതയുടെ വാക്കുകൾ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. പെരുമ്പാവൂർ സ്വദേശിനിയായ അമൃതയ്ക്ക് സംഗീത പഠനത്തിന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. എങ്കിലും സ്വയം പാട്ടുകൾ കമ്പോസ് ചെയ്തും തന്റെ കഴിവുകൾ മിനുക്കിയെടുത്തും അമൃത സ്വന്തം വഴി കണ്ടെത്തുകയായിരുന്നു. സാങ്കേതികതയേക്കാൾ ഉപരിയായി സത്യസന്ധമായ ആലാപനമാണ് അമൃതയെ ഇത്ര വേഗം പ്രിയങ്കരിയാക്കിയത്.