“25 വർഷം ഭരിച്ചവർ, അര വർഷം ഭരിച്ചവരെ കുറ്റം പറയുന്നതിൽ എന്ത് ന്യായം”; ‘അമ്മ’യിലേക്ക് ഇനിയൊരു മടക്കമില്ലെന്ന് പാർവതി
Parvathy Thiruvothu Extends Indirect Support to Shweta Menon's Panel: നമ്മൾ ഉണ്ടാക്കിവച്ച ചില ബിംബങ്ങളുണ്ട്. അവരൊക്കെയാണ് എല്ലാവരെയും സംരക്ഷിക്കുന്നത്. ബിഗ്, ഫാമിലി, ബിഗ് ബ്രദർ എന്നിങ്ങനെയുള്ള ഒരുപാട് മൂല്യങ്ങൾ ആ സംഘടനക്കും അതിലെ ആളുകൾക്കും നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും അങ്ങനെയല്ല എന്ന് ഇതിനോടം തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്

പാർവതി തിരുവോത്ത്
താരസംഘടനയായ ‘അമ്മ’യിലേക്ക് തിരികെ പോകാൻ തനിക്ക് യാതൊരു ഉദ്ദേശവുമില്ലെന്ന് വ്യക്തമാക്കി നടി പാർവതി തിരുവോത്ത്. സംഘടനയുടെ ഭാഗമാകേണ്ട ആവശ്യം നിലവിൽ തനിക്കുണ്ടെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു സംഘടനയിൽ നിന്ന് താൻ പ്രതീക്ഷിക്കുന്ന സുരക്ഷിതത്വവും തുല്യപരിഗണനയും ‘അമ്മ’യിൽ നിന്ന് ലഭിച്ചിട്ടില്ല് എടുത്തു പറഞ്ഞുകൊണ്ടാണ് പാർവതി നിലപാട് വ്യക്തമാക്കിയത്. വിവാദങ്ങളെ തുടർന്ന് രാജി വച്ച ശ്വേത മേനോൻ്റെ ഭരണ സമിതിക്ക് താരം പരോക്ഷ പിന്തുണയും നൽകുന്നുണ്ട്.
സംഘടനയിലേക്ക് മടങ്ങാൻ താല്പര്യമില്ലാത്തതിൻ്റെ കാരണങ്ങളും പാർവതി വിശദീകരിക്കുന്നുണ്ട്. തൻ്റെ മുൻഗണനകൾ മാറിയെന്നും ഇപ്പോൾ അഭിനയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു. എല്ലാവരെയും പിന്തുണയും ബഹുമനിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഒരു സ്പേസാണ് ‘അമ്മ’ എന്ന് തനിക്ക് തോന്നുന്നില്ല. ഒരു സംഘടനയുടെയും ഭാഗമല്ലാതെ തന്നെ ഞാൻ വളരെ സുരക്ഷിതയാണ്. അതിനാൽ ഇപ്പോൾ തനിക്കൊരു സംഘടനയുടെ ആവശ്യമില്ല എന്നും പാർവതി വ്യക്തമാക്കി.
‘അമ്മ’ എന്ന സംഘടനയെ ജനങ്ങൾ ഇപ്പോൾ അത്ര ഗൗരവത്തോടെ കാണുന്നുണ്ടെന്ന് തോന്നുന്നില്ല എന്നും പാർവതി പറയുന്നു. “നമ്മൾ ഉണ്ടാക്കിവച്ച ചില ബിംബങ്ങളുണ്ട്. അവരൊക്കെയാണ് എല്ലാവരെയും സംരക്ഷിക്കുന്നത്. ബിഗ്, ഫാമിലി, ബിഗ് ബ്രദർ എന്നിങ്ങനെയുള്ള ഒരുപാട് മൂല്യങ്ങൾ ആ സംഘടനക്കും അതിലെ ആളുകൾക്കും നൽകിയിട്ടുണ്ട്. എന്നാൽ അതൊന്നും അങ്ങനെയല്ല എന്ന് ഇതിനോടം തെളിയിക്കപ്പെട്ട് കഴിഞ്ഞതാണ്.” എന്ന് പാർവതി പറയുന്നു.
വിവാദങ്ങളെ തുടർന്ന് രാജിവച്ച ശ്വേതാ മേനോൻ്റെ ഭരണസമിതിക്ക് പരോക്ഷമായ പിന്തുണയും നൽകുന്നുണ്ട് പാർവതി. 25 വർഷത്തൊളം ഒരു കൂട്ടം ആളുകളാണ് സംഘടനയുടെ അധികാരം കയ്യാളിയുന്നത്. ആ അനുഭവം അവർക്കുണ്ട്. പുതിയ ആളുകൾക്ക് വെറും അര വർഷം മാത്രം കൊടുത്തിട്ട് “നിങ്ങൾക്ക് ഒന്നും അറിയില്ല” എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത് എന്ന് പാർവതി ചോദിക്കുന്നു.
ഡബ്ല്യു.സി.സി അമ്മ’യുമായി ചർച്ചകൾക്ക് ശ്രമിച്ചതിനെക്കുറിച്ചും പാർവതി പ്രതികരിച്ചു. പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾക്ക് താൻ എപ്പോഴും തയ്യാറായിരുന്നുവെങ്കിലും, അത്തരം നിർദ്ദേശങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിരുന്നില്ലെന്ന് അവർ പറഞ്ഞു. കാര്യങ്ങൾ മെച്ചപ്പെടുത്താൻ അവർക്ക് താല്പര്യമുണ്ടെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഡബ്ല്യു.സി.സിയും വ്യക്തിപരമായി താനും എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ അത്തരം നിർദ്ദേശങ്ങളെ വെറുമൊരു ഡിസ്ട്രാക്ഷൻ ടെക്നിക്കായി മാത്രമാണ് അവർ ഉപയോഗിച്ചത്. അതിനാൽ അങ്ങനെയുള്ള കാര്യങ്ങൾക്ക് ഇനി താല്പര്യമില്ലെന്നും പർവതി തിരുവോത്ത് വ്യക്തമാക്കി.
English Summary
Parvathy Thiruvothu confirmed she will not return to the Association of Malayalam Movie Artists (AMMA), citing a lack of safety and equal treatment. In an interview, she questioned the organization’s current relevance and criticized its past dismissal of WCC’s discussion proposals. She now prefers focusing entirely on her acting career.