Sai Kumar: ‘ആ നടന്‍ എനിക്ക് എല്ലാ മാസവും നൂറ് രൂപ തരുമായിരുന്നു, എന്തിനാണെന്ന് അറിയില്ല’: സായ് കുമാര്‍
Sai Kumar About Prem Nazir: ഒരിക്കൽ നസീർ തനിക്ക് നൂറ് രൂപ തന്ന് അങ്കിളിനെ പോലെയാകണം എന്ന് പറഞ്ഞുവെന്നും അതിന് ശേഷം എല്ലാ മാസവും സ്ഥിരമായി അദ്ദേഹം നൂറ് രൂപ മണി ഓർഡർ അയക്കുമായിരുന്നുവെന്നും നടൻ പറയുന്നു.

നാടകത്തിലൂടെ സിനിമയിൽ എത്തിയ നടനാണ് സായ് കുമാർ. നാടകരംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് സായ് കുമാർ സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ റാംജി റാവു സ്പീക്കിങ്ങിൽ അഭിനയിക്കുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ താരം സിനിമയിൽ തിരക്കുള്ള നടനായി മാറി. പിന്നീട് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ താരം സ്വഭാവ നടനായും മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇപ്പോഴിതാ, മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നടനായ പ്രേം നസീറിനെ കുറിച്ച് സംസാരിക്കുകയാണ് സായ് കുമാർ. ഒരിക്കൽ നസീർ തനിക്ക് നൂറ് രൂപ തന്ന് അങ്കിളിനെ പോലെയാകണം എന്ന് പറഞ്ഞുവെന്നും അതിന് ശേഷം എല്ലാ മാസവും സ്ഥിരമായി അദ്ദേഹം നൂറ് രൂപ മണി ഓർഡർ അയക്കുമായിരുന്നുവെന്നും നടൻ പറയുന്നു. വീട്ടുകാരോട് താൻ ഈ വിവരം പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം മരിക്കുന്നതിന്റെ കുറച്ച് മാസങ്ങൾ മുമ്പ് വരെ പൈസ അയക്കുമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. സിനിമാ ദി ക്യൂവിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വിഷു ദിനമാണോ ഒന്നാം തീയതിയാണോയെന്ന് ഓർക്കുന്നില്ല. പക്ഷെ ഒരു ദിവസം നസീർ സാർ എന്റെയടുത്തേക്ക് വന്ന് ഒരു നൂറ് രൂപ തന്നു. പഴയ വലിയ നൂറ് രൂപയാണ് തന്നത്. അത് കുറേക്കാലം എന്റെ കയ്യിലുണ്ടായിരെങ്കിലും പിന്നീട് നഷ്ടപ്പെട്ടു. പൈസ തന്നിട്ട് അദ്ദേഹം എന്റെ അടുത്ത് പറഞ്ഞു ‘അങ്കിളിനെ പോലെയാകണം’ എന്ന്. അതിന് ശേഷം എല്ലാ മാസവും ഒന്നാം തീയതി അദ്ദേഹം എനിക്ക് നൂറ് രൂപ വെച്ച് തരുമായിരുന്നു.
പോസ്റ്റ് ഓഫീസിൽ പോകുമ്പോൾ നൂറ് രൂപ അവിടെ ഉണ്ടാകും. മണി ഓർഡറായാണ് അയച്ചിരുന്നത്. ഇത്ര കൃത്യമായിട്ട് എല്ലാ മാസവും സായ് കുമാറിന് നൂറ് രൂപ അയക്കാൻ ഇദ്ദേഹത്തിന് എവിടുന്നാണ് സമയം എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇത് എങ്ങനെയാണ് അദ്ദേഹം ബാങ്കുമായി സംസാരിച്ച് ശരിയാക്കിയതെന്ന് എനിക്കറിയില്ല. അച്ഛനൊന്നും ഈ കാര്യം അറിയുമായിരുന്നില്ല. അച്ഛനറിഞ്ഞാൽ പൈസ നമ്മുടെ കയ്യിൽ നിന്ന് പോകുമല്ലോ.
അന്നത്തെ കാലത്തൊക്കെ നൂറ് രൂപ കയ്യിൽ ഉണ്ടെന്നൊക്കെ പറഞ്ഞാൽ രാജാവാണ്. 25 രൂപക്ക് ഷൂ ഒക്കെ കിട്ടുന്ന സമയമാണ് അത്. പൈസ കിട്ടുന്ന കാര്യം അച്ഛനോടും അമ്മയോടും ഒന്നും പറഞ്ഞിട്ടില്ല. വളരെ ലെയ്റ്റ് ആയിട്ടാണ് പറഞ്ഞത്. അദ്ദേഹം മരിക്കുന്നതിന്റെ രണ്ട് മൂന്ന് മാസം മുമ്പാണ് പൈസ വരുന്നത് നിന്നത്. അതുവരെ പതിവായി അയക്കുമായിരുന്നു” സായികുമാർ പറഞ്ഞു.