Suresh Krishna: ‘ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി, മര്യാദക്ക് പഠിച്ചാല്‍ നിനക്ക് കൊള്ളാം എന്ന് പറഞ്ഞു’; സുരേഷ് കൃഷ്ണ
Suresh Krishna: വിനയൻ സംവിധാനം ചെയ്ത കരിമാടിക്കുട്ടനിലെ വില്ലൻ വേഷം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇപ്പോൾ കോമഡി വേഷങ്ങളിലേക്ക് അദ്ദേഹം ചുവടുമാറ്റം നടത്തിയിരിക്കുകയാണ്.
മലയാളികളുടെ പ്രിയപ്പെട്ട നടനും സോഷ്യൽ മീഡിയയിലെ കൺവിൻസിംഗ് സ്റ്റാറുമാണ് സുരേഷ് കൃഷ്ണ. വിനയൻ സംവിധാനം ചെയ്ത കരിമാടിക്കുട്ടനിലെ വില്ലൻ വേഷം അവതരിപ്പിച്ച് കൊണ്ടാണ് അദ്ദേഹം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി വില്ലൻ വേഷങ്ങളിലൂടെ അദ്ദേഹം എത്തി.
എന്നാൽ ഇപ്പോൾ കോമഡി വേഷങ്ങളിലേക്ക് അദ്ദേഹം ചുവടുമാറ്റം നടത്തിയിരിക്കുകയാണ്. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാം ചെയ്ത ചിത്രമായിരുന്നു കേരളവർമ പഴശ്ശിരാജ. സിനിമയിൽ കൈതേരി അമ്പു എന്ന കഥാപാത്രത്തെ സുരേഷ് കൃഷ്ണ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘പഴശ്ശിരാജയുടെ ഷൂട്ട് കഷ്ടമായിരുന്നു. ഏറ്റവും വലിയ പണി തന്നത് കുതിരയായിരുന്നു. മമ്മൂക്ക കടല്‍തീരത്ത് നില്‍ക്കുമ്പോള്‍ എന്റെയും ശരത് കുമാറിന്റെയും ക്യാരക്ടര്‍ കുതിരപ്പുറത്ത് വന്നിട്ട് ദേഷ്യപ്പെടുന്നത് ആ സിനിമയില്‍ ഏറ്റവും പ്രധാനപ്പെട്ട സീനായിരുന്നു. ആദ്യം ശരത് കുമാര്‍ വന്നിട്ട് സംസാരിക്കും, പകുതിയാകുമ്പോള്‍ ഞാന്‍ വേഗത്തില്‍ വന്നിറങ്ങി ഡയലോഗ് പറഞ്ഞിട്ട് തിരിച്ച് കുതിരപ്പുറത്ത് പോകും, ഇതാണ് സീന്‍.
ശരത് കുമാറിന് കുതിര സവാരി അറിയാമെങ്കിലും കുതിര പറഞ്ഞ സ്‌പോട്ടില്‍ നിന്നില്ല. ഏഴെട്ട് ടേക്ക് പോയപ്പോള്‍ മമ്മൂക്ക ചൂടായി. ഇതെല്ലാം ഞാന്‍ കണ്ടുകൊണ്ട് നില്‍ക്കുകയാണ്. എനിക്കാണെങ്കില്‍ ടെന്‍ഷനായി. കുതിരയെ നടത്തിക്കൊണ്ട് വന്നാലോ എന്ന് ഞാൻ ഹരിഹരന്‍ സാറിനോട് ചോദിച്ചിരുന്നു. എന്റെ സജഷന്‍ അദ്ദേഹം തള്ളിക്കളഞ്ഞു.
മമ്മൂക്ക പറഞ്ഞാല്‍ അദ്ദേഹം കേള്‍ക്കുമെന്ന് വിചാരിച്ചിട്ട് പുള്ളിയോട് ഞാനത് പറഞ്ഞു. മമ്മൂക്ക എന്നെ മാറ്റിനിര്‍ത്തിയിട്ട്, ഈ വേഷം ചെയ്യാന്‍ പുറത്ത് 300 പേര് വെയിറ്റിങ്ങാണ്. ഈ അവസരം കളയണ്ടെങ്കില്‍ നീ കുതിരയോടിക്കാന്‍ പഠിക്ക്. മര്യാദക്ക് പഠിച്ചാല്‍ നിനക്ക് കൊള്ളാം’ എന്ന് പറഞ്ഞു. പിന്നെ വേറെ വഴിയില്ലല്ലോ. പഠിക്കേണ്ടി വന്നു,’ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സുരേഷ് കൃഷ്ണ പറഞ്ഞു.