Kerala Story 2: കേരള സ്റ്റോറി 2 തിയറ്ററിലെത്തും, റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ
Kerala Story 2 Gets Screening Permission: ഫെബ്രുവരി 27നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന ഹർജി പരിഗണിച്ച് 15 ദിവസത്തേക്ക് സിനിമയുടെ റിലീസ് തടയുകയായിരുന്നു.
കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന വിവാദ ചിത്രത്തിന്റെ റിലീസ് തടഞ്ഞ ഉത്തരവിന് സ്റ്റേ. ചിത്രത്തിന്റെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് വിധി. ടീസറും ട്രെയിലറും ചിത്രത്തിന്റെ ഭാഗമല്ലെന്ന വാദം ബെഞ്ച് അംഗീകരിച്ചു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, പിവി ബാലകൃഷ്ണൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
ഫെബ്രുവരി 27നായിരുന്നു ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്ന ഹർജി പരിഗണിച്ച് 15 ദിവസത്തേക്ക് സിനിമയുടെ റിലീസ് തടയുകയായിരുന്നു. എന്നാൽ സിംഗിള്‍ ബെഞ്ച് ഉത്തരവിന് പിന്നാലെ നിർമ്മാതാക്കൾ അടിയന്തരമായി അപ്പീൽ നൽകി. തുടര്‍ന്ന് സ്പെഷൽ സിറ്റിങ് നടത്തിയ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തു.
ചിത്രത്തിന്റെ ടീസർ പുറത്ത് വന്നതിന് പിന്നാലെ വലിയ വിമർശനമാണ് ഉയർന്നത്. സിനിമ മതസൗഹാർദ്ദത്തിന് ഭീഷണിയാണെന്നും ഇത്തരത്തിലുള്ള സിനിമയ്ക്ക് എങ്ങനെ യുഎ സർട്ടിഫിക്കറ്റ് കിട്ടി എന്നുമാണ് സിംഗിൾ ബഞ്ച് ചോദിച്ചിരുന്നത്. കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും സംസ്ഥാനത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ടുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ഇതിനിടെ, സിനിമയുടെ പ്രചാരണാർഥം നടത്തിയ നീക്കവും പാളിയിരുന്നു. ഡൽഹിയിലെ പത്രസമ്മേളനത്തിൽ ലവ് ജിഹാദ് ഇരകളെന്നവകാശപ്പെട്ട് അണിയറപ്രവർത്തകർ കൊണ്ടുവന്നത് മലയാളികളല്ലാത്തവരെയായിരുന്നു. കേരളത്തിൽ നിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യ വ്യാപകമായി പടർന്നു എന്നാണ് ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായൺ സിങ് പറഞ്ഞത്.