Ullas Pandalam: ഏറ്റവും കൂടുതൽ പിന്തുണച്ചത് രമേഷ് പിഷാരടി; അടുത്ത വർഷം സ്റ്റേജിൽ കയറാൻ പറ്റുമെന്ന് ഉല്ലാസ് പന്തളം
Ullas Pandalam About Ramesh Pisharody: തൻ്റെ ഏറ്റവുമധികം പിന്തുണച്ചത് രമേഷ് പിഷാരടിയാണെന്ന് ഉല്ലാസ് പന്തളം. സുഹൃത്തുക്കൾ ഒപ്പം നിർത്തിയെന്നും അദ്ദേഹം പറഞ്ഞു.

ഉല്ലാസ് പന്തളം
തൻ്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം. തൻ്റെ ഏറ്റവുമധികം പിന്തുണച്ചത് രമേഷ് പിഷാരടിയാണെന്നും അടുത്ത വർഷത്തോടെ സ്റ്റേജിൽ കയറാനാവുമെന്നും ഉല്ലാസ് പന്തളം പറഞ്ഞു. മസ്തിഷ്കാഘാതം മൂലം ഉല്ലാസ് പന്തളത്തിൻ്റെ ഒരു വശം ഭാഗികമായി തളർന്നിരിക്കുകയാണ്.
രോഗബാധയെ തുടർന്ന് ഏറെക്കാലമായി ഉല്ലാസ് പന്തളം അഭിനയജീവിതത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഇപ്പോൾ പ്രേമപ്പനി എന്ന ഷോർട്ട് ഫിലിമിലൂടെ താരം തിരികെവരാനൊരുങ്ങുകയാണ്. തൻ്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമൊക്കെ ഒപ്പം നിന്നു എന്ന് അദ്ദേഹം പറഞ്ഞു. ചേർത്തുപിടിച്ചു. ഇവർ ഒപ്പം നിന്നു എന്നതിൽ സന്തോഷമാണ്, മിമിക്രി അസോസിയേഷൻ നല്ല പിന്തുണ നൽകി. ലക്ഷ്മി നക്ഷത്രയാണ് രോഗാവസ്ഥ ആദ്യമറിയുന്നത്. അവളിലൂടെ മറ്റുള്ളവരും മനസ്സിലാക്കി. അതുവരെ ആർക്കും ഒന്നും അറിയില്ലായിരുന്നുന്നു എന്നും അദ്ദേഹം തുടർന്നു.
ആരോഗ്യത്തിൽ സ്ലോ റിക്കവറിയാണെന്നും ഉല്ലാസ് പറഞ്ഞു. എങ്കിലും തനിക്ക് പ്രതീക്ഷയുണ്ട്. ഒരു വർഷം കൂടി കാത്തിരിക്കേണ്ടിവരും. അടുത്ത സീസൺ ആകുമ്പോൾ സ്റ്റേജിൽ കയറാൻ സാധിച്ചേക്കും. അതിനുള്ള ശ്രമത്തിലാണ്. ബിനു അടിമാലി, നെൽസൺ, നോബി തുടങ്ങിയവരൊക്കെ വിളിക്കാറുണ്ട്. അസീസ് നെടുമങ്ങാട് വീട്ടിൽ വന്നിരുന്നു. ഏറ്റവും കൂടുതൽ സഹായിച്ച് കൂടെനിന്നൊരാൾ രമേഷ് പിഷാരടിയായിരുന്നു. പിഷാരടിയ്ക്ക് നന്ദി. ഇപ്പോഴും നല്ല പിന്തുണയാണ് എന്നും ഉല്ലാസ് പന്തളം പറഞ്ഞു.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാഴ്സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഉല്ലാസ് പന്തളം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കുട്ടനാടൻ മാർപ്പാപ്പ, ശിക്കാരി ശംഭു, ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ് അടക്കം 29ആം സിനിമകളിൽ അഭിനയിച്ചു. ഇതിനിടയിലാണ് മസ്തിഷ്കാഘാതം ഉണ്ടായി ഒരു വശം തളർന്നുപോകുന്നത്.