Sannidhanandan Controversy: മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും
ഗായകരെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റിട്ട ഇവർക്കെതിരെ നിരവധി പേരാണം രംഗത്ത് വന്നത്
തൃശ്ശൂർ: ഗായകൻ സന്നിധാനന്ദന് എതിരെ സാമൂഹിക മാധ്യമങ്ങളിലുണ്ടായ അധിക്ഷേപത്തിനെതിരെ നിരവധി പേരാണ് ഐക്യാദർഢ്യവുമായി എത്തുന്നത്. ഓരോ അമ്മമാരും ആണ്‍കുട്ടികളെ ആണായിട്ടും പെണ്‍കുട്ടികളെ പെണ്ണായിട്ടും തന്നെ വളര്‍ത്തണമെന്നും വിധുപ്രതാപിനെയും സന്നിധാനന്തനെയും പോലെ മുടി നീട്ടി വളർത്തി കുട്ടികളെ കോമാളികളാക്കരുതെന്നുമുള്ള ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ട്.
ഗായകരെ അധിക്ഷേപിക്കുന്ന രീതിയിൽ പോസ്റ്റിട്ട ഇവർക്കെതിരെ നിരവധി പേരാണം രംഗത്ത് വന്നത്. ഗാനരചയിതാവ് ബികെ ഹരിനാരായണൻ ഇതിൽ പങ്ക് വെച്ച പോസ്റ്റാണ് ഏറ്റവും അധികം ശ്രദ്ധ നേടിയത്.
പോസ്റ്റിങ്ങനെ
1994 ആണ് കാലം.
പൂരപ്പറമ്പിൽ ,ജനറേറ്ററിൽ ,ഡീസലു തീർന്നാൽ ,വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ, ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും , വേണമെങ്കിൽ ഭീകര ശബ്ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്. ? അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും .പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും
ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ?
ചെലോര് കളിയാക്കും ,ചിരിക്കും ചെലോര് ” പോയേരാ അവിടന്ന് ” എന്ന് ആട്ടിപ്പായിക്കും .അതവന് ശീലാമാണ് . എന്നാലും അടുത്ത പൂരപ്പറമ്പിലും ,ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും
നാവില്ലാത്ത ,ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം .അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ ,രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും
ഒരു ദിവസം ,ഏതോ സ്കൂൾ ഗ്രൗണ്ടിൽ ,വലിയൊരു ഗാനമേള നടക്കുകയാണ്.ജനറേറ്ററിനടുത്ത് , കുറച്ച് നേരം പാട്ട് കേട്ടിരുന്ന് ,അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു.
” ചേട്ടാ ഇയ്ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ ?
അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും ,മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി
” വാ ..പാട് ”
ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല .അതിൻ്റെ ആവേശത്തിൽ ,നേരെ ചെന്ന് ,ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത്
ചെക്കനങ്ങട്ട് പൊരിച്ചു.
” ഇരുമുടി താങ്കീ… ”
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി ,ആൾക്കാര് കൂടി കയ്യടിയായി ..
പാട്ടിൻ്റെ ആ ഇരു “മുടി ” “യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്
കാൽച്ചുവട്ടിലെ കനലാണ്
അവൻ്റെ കുരല്
ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം
അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം
മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും
ഒപ്പം
അതേസമയം റിയാലിറ്റി ഷോയായ ടോപ് സിംഗറിൽ നന്നായി പാടുന്ന കുട്ടിയെ കണ്ടാല്‍ ആകെ കണ്‍ഫ്യൂഷനാകുമെന്നും. ഇവര്‍ക്ക് അമ്മയും അച്ഛനുമൊന്നുമില്ലേ എന്നും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികളെ ചാന്തുപൊട്ടെന്ന് വിളിക്കാന്‍ വഴിയൊരുക്കുകയാണ് അമ്മമാര്‍ ചെയ്യുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തിരുന്നു.