പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടിമരിച്ചു; അധ്യാപിക വെയിലത്ത് നിർത്തിയെന്ന് കുടുംബം
Class 11 Student Jumps to Death in Faridabad; Parents Blame Teacher's Punishment: അതേസമയം ആരോപണങ്ങൾ നിഷേധിച്ച് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ ശർമ്മ രംഗത്തെത്തി. ജീവനക്കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് കുട്ടി ശുചിമുറിയിൽ പോയത്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം കുട്ടി പെട്ടെന്ന് ടെറസിലേക്ക് ഓടിക്കയറുകയും താഴേക്ക് ചാടുകയുമായിരുന്നു. എന്തിനാണ് വിദ്യാർത്ഥിനി ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു

പ്രതീകാത്മക ചിത്രം
ഹരിയാനയിലെ ഫരീദാബാദിൽ പ്ലസ് വൺ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ക്ലാസിൽ ബഹളമുണ്ടാക്കിയതിന് അധ്യാപിക മണിക്കൂറുകളോളം കുട്ടിയെ വെയിലത്ത് നിർത്തിയെന്നും, ഇതേ തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് കുട്ടിയെ ഈ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നും കുടുംബം ആരോപിച്ചു. എന്നാൽ വിദ്യാർത്ഥിനിയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും നിഷേധിച്ചു.
ഫരീദാബാദിലെ ദബുവ-ഗാസിപൂർ റോഡിൽ പ്രവർത്തിക്കുന്ന നവോദയ വിദ്യാ നികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ ചെവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവമുണ്ടായതെന്ന് പോലീസ് പറയുന്നു. ക്ലാസുകൾ കഴിഞ്ഞ് മറ്റ് വിദ്യാർത്ഥികൾ വീടുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന സമയത്താണ് 16-കാരിയായ പെൺകുട്ടി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലെ ടെറസിൽ നിന്ന് താഴേക്ക് ചാടിയത്. താഴെ വീണ കുട്ടിയെ സ്കൂൾ അധികൃതർ ഉടൻ തന്നെ ബാദ്ഷാ ഖാൻ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിലുണ്ടായ ഗുരുതരമായ പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഫരീദാബാദ് പോലീസ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്പാൽ യാദവ് അറിയിച്ചു. ഒരു അധ്യാപിക കുട്ടിയെ നാല് മണിക്കൂറോളം വെയിലത്ത് നിർത്തി ശിക്ഷിച്ചെന്നും അതിന് ശേഷമാണ് കുട്ടി കടുംകൈ ചെയ്തതെന്നുമാണ് പിതാവിൻ്റെ ആരോപണം. സ്കൂൾ അധികൃതരെ ചോദ്യം ചെയ്തുവരികയാണെന്നും, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: Madras Regiment Theft: മദ്രാസ് റെജിമെൻ്റിൻ്റെ എകെ 47 റൈഫിളുകളും, പിസ്റ്റളും മോഷണം പോയി
അതേസമയം ആരോപണങ്ങൾ നിഷേധിച്ച് സ്കൂൾ പ്രിൻസിപ്പൽ ആർ.കെ ശർമ്മ രംഗത്തെത്തി. ജീവനക്കാരിയായ ഒരു സ്ത്രീക്കൊപ്പമാണ് കുട്ടി ശുചിമുറിയിൽ പോയത്. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം കുട്ടി പെട്ടെന്ന് ടെറസിലേക്ക് ഓടിക്കയറുകയും താഴേക്ക് ചാടുകയുമായിരുന്നു. എന്തിനാണ് വിദ്യാർത്ഥിനി ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. ആദ്യം സ്കൂളിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചതെങ്കിലും, സിവിൽ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
എന്നാൽ മകളുടെ സഹപാഠികളോട് സംസാരിച്ചപ്പോഴാണ് സ്കൂളിൽ നടന്ന സംഭവങ്ങൾ അറിഞ്ഞതെന്ന് പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. ക്ലാസിൽ ചില വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയതിന് സ്കൂളിലെ ഒരു അധ്യാപിക മകളെ മണിക്കൂറുകളോളം കടുത്ത വെയിലത്ത് നിർത്തിയെന്ന് മകളുടെ സഹപാഠികൾ പറഞ്ഞതായി പിതാവ് വ്യക്തമാക്കി. ഇത്ര കടുത്ത ശിക്ഷ നൽകുന്നതിന് പകരം സ്കൂൾ അധികൃതർക്ക് തന്നെ വിളിച്ച് വിവരമറിയിക്കാമായിരുന്നു. സംഭവം നടന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് തന്നെ വിവരമറിയിച്ചതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും പിതാവ് ആരോപിച്ചു.
English Summary
A 16-year-old Class 11 student died by suicide after jumping from her school’s third-floor terrace in Faridabad. While her family alleges she took the extreme step after a teacher made her stand in the sun for four hours as punishment, the school administration has completely denied these allegations. Police are investigating.