Varanasi Airport: യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി; 2 പേർക്ക് പരിക്ക്
മുംബൈയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്റെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. സുരക്ഷാ സ്ക്രീനിംഗ് ജീവനക്കാരായ രണ്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വാരണാസി എയർപോർട്ട് ഡയറക്ടർ സംഭവം സ്ഥിരീകരിക്കുകയും സുരക്ഷാ ഏജൻസികൾ തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
വാരണാസി: ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ തോക്കിൽ നിന്ന് വെടിയുതിർന്ന് രണ്ട് സുരക്ഷാ ജീവനക്കാർക്ക് പരിക്കേറ്റു. വാരണാസിയിൽ നിന്ന് മുംബൈയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഭാര്യയോടൊപ്പം യാത്ര ചെയ്യാനെത്തിയ യാത്രക്കാരന്റെ തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ ഭാഗമായി തോക്ക് പരിശോധിക്കുന്നതിനിടെ യാദൃശ്ചികമായി തോക്ക് ട്രിഗർ ചെയ്യപ്പെടുകയായിരുന്നു. വിമാനത്താവളത്തിലെ AAICLAS സുരക്ഷാ സ്ക്രീനിംഗ് ജീവനക്കാരായ രണ്ട് പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. വാരണാസി എയർപോർട്ട് ഡയറക്ടർ സംഭവം സ്ഥിരീകരിക്കുകയും സുരക്ഷാ ഏജൻസികൾ തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരൻ മുംബൈയിലേക്ക് യാത്ര ചെയ്യാനാണ് ഭാര്യയോടൊപ്പം വാരാണസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ലൈസൻസുള്ള പിസ്റ്റളിൽനിന്നാണ് വെടിപൊട്ടിയത്.
ALSO READ: പൂനമല്ലി – വടപളനി പാത ഉടൻ തുറക്കും! സർക്കാർ നടപടി തുടങ്ങി
തോക്കുണ്ടെന്ന് അറിയിച്ചു
യാത്രക്കാരൻ തന്റെ പക്കൽ തോക്കുണ്ടെന്ന വിവരം അധികൃതരെ അറിയിച്ചിരുന്നു. പരിശോധനയിലാണ് അപകടം സംഭവിച്ചത്. എന്നാൽ തോക്കിനുള്ളിൽ ഉണ്ടയുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും, അത് അൺലോഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അബദ്ധം സംഭവിച്ചതെന്നുമാണ് യാത്രക്കാരൻ പറഞ്ഞു.
ഒരു സുരക്ഷാ ജീവനക്കാരിയുടെ കാലിനും സമീപത്തുണ്ടായിരുന്ന മറ്റൊരാളുടെ തള്ളവിരലിനുമാണ് വെടിയേറ്റത്. വിവരം ലഭിച്ചതിനെ തുടർന്ന് ഡിസിപിയും എസിപിയും ഉൾപ്പടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പരിക്കേറ്റവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വിമാനയാത്രയിൽ തോക്ക് കൈവശം വയ്ക്കാമോ?
വിമാനയാത്രയിൽ ലൈസൻസുള്ള തോക്കുകളും വെടിയുണ്ടകളും കൊണ്ടുപോകാൻ സാധിക്കും. എന്നാൽ അതിനുമുമ്പ് കൃത്യമായ സുരക്ഷാ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. തോക്കിലെ വെിയുണ്ടകൾ പൂർണ്ണമായും മാറ്റിയശേഷം പൂട്ടിയിടാവുന്നതും കട്ടിയുള്ള പുറംചട്ടയുള്ളതുമായ ഒരു പെട്ടിയിൽ അത് സൂക്ഷിക്കേണ്ടമുണ്ട്.