India US Trade Deal: ഭീഷണിക്ക് വഴങ്ങില്ല, ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ കാത്തിരിക്കാനും തയ്യാര്‍; റൂബിയോയോട് കടുപ്പിച്ച് ഡോവല്‍
Ajit Doval Marco Rubio Meeting: യുഎസുമായുള്ള വ്യാപാര കരാറിന് അന്തിമരൂപമാകുന്നതിനിടെ ഇന്ത്യ പുറത്തെടുത്ത നിലപാടുകളെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ കാലാവധി വരെ കാത്തിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്നും, ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.

Ajit Doval
ന്യൂഡല്‍ഹി: യുഎസുമായുള്ള വ്യാപാര കരാറിന് അന്തിമരൂപമാകുന്നതിനിടെ ഇന്ത്യ പുറത്തെടുത്ത ശക്തമായ നിലപാടുകളെക്കുറിച്ചുള്ള സൂചനകള്‍ പുറത്ത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാലാവധി വരെ കാത്തിരിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നുവെന്നും, ഇക്കാര്യം അമേരിക്കയെ അറിയിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഭീഷണികൾക്ക് മുന്നിൽ ഇന്ത്യ വഴങ്ങില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ട്രംപിന്റെ കാലാവധി കഴിയുന്നത് വരെ കാത്തിരിക്കാൻ മോദി സർക്കാർ തയ്യാറാണെന്ന് ഡോവൽ യുഎസിനെ അറിയിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഡോവലും റൂബിയോയും കൂടിക്കാഴ്ച നടത്തിയത്. ട്രംപും സംഘവും ഇന്ത്യയ്‌ക്കെതിരായ പരസ്യ വിമർശനം കുറകുറയ്ക്കണമെന്നും ഡോവല്‍ നിലപാടെടുത്തു.
തിങ്കളാഴ്ച ഇന്ത്യയുമായുള്ള വ്യാപാര കരാർ ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ യുഎസ് 50 ശതമാനത്തില്‍ നിന്ന് 18 ശതമാനമായും കുറച്ചു.
മോദിയുമായി സംസാരിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, അദ്ദേഹം തന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണെന്നും ട്രംപ് പറഞ്ഞു. വ്യാപാരം, റഷ്യ-യുക്രൈന്‍ സംഘര്‍ഷം എന്നിവയുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ തങ്ങള്‍ സംസാരിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും അമേരിക്കയിൽ നിന്നും വെനിസ്വേലയിൽ നിന്നും കൂടുതൽ വാങ്ങാനും മോദി സമ്മതിച്ചെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യുഎസുമായുള്ള വ്യാപാര കരാര്‍ വിജയകരമായെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നൽകിയ ഒരു സുപ്രധാന വ്യാപാര കരാറാണിതെന്നും പിയൂഷ് ഗോയല്‍ വ്യക്തമാക്കിയിരുന്നു.